ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് മെസി. 109-ാം ഗോളാണ് അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ മെസി നേടുന്നത്.

മയാമി: കോപ്പ അമേരിക്ക 2024ലെ ആദ്യ ഗോളാണ് ലിയോണല്‍ മെസി സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരെ നേടിയത്. 51-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. മത്സരത്തില്‍ കാനഡയെ 2-0ത്തിന് തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിക്കാനും അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നു. ജൂലിയന്‍ അല്‍വാരസായിരുന്നു മറ്റൊരു ഗോള്‍ നേടിയിരുന്നത്. നാളെ കൊളംബിയ - ഉറുഗ്വെ മത്സരത്തിലെ വിജയികളെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഫൈനലില്‍ നേരിടുക.

ഗോള്‍ കണ്ടെത്തിയതോടെ ഒരു നാഴികക്കല്ലുകൂടി ഇതിഹാസതാരം പിന്നിട്ടു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് മെസി. 109-ാം ഗോളാണ് അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ മെസി നേടുന്നത്. 182 മത്സരങ്ങളില്‍ നിന്നാണിത്. 149 മത്സരങ്ങളില്‍ ഇത്രയും തന്നെ ഗോളുകള്‍ നേടിയിട്ടുള്ള മുന്‍ ഇറാനിയന്‍ താരം അലി ദേയിക്കൊപ്പമാണ് മെസി. 207 മത്സരങ്ങളില്‍ 130 ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്ത്. 151 മത്സരങ്ങളില്‍ 94 ഗോളാണ് ഛേത്രി നേടിയത്.

രോഹിത് വൈകാതെ നായകസ്ഥാനമൊഴിയും! സൂപ്പര്‍ താരങ്ങളെ പിണക്കരുത്; ഗംഭീറിന് മുന്നില്‍ കനത്ത വെല്ലുവിളി

മലേഷ്യയുടെ മുഖ്താരല്‍ ദഹാരി നാലാമത്. 131 മത്സരങ്ങളില്‍ 89 ഗോളുകളാണ് മുഖ്താര്‍ നേടിയത്. 111 മത്സരങ്ങളില്‍ 85 ഗോളുമായി യുഎഇ താരം അലി മബ്ഖൗത് അഞ്ചാം സ്ഥാനത്തുണ്ട്. ബെല്‍ജയിയത്തിന്റെ റൊമേലു ലുകാകുവും മബ്ഖൗത്തിനൊപ്പമുണ്ട്. 116 മത്സരങ്ങളിലാണ് ലുകാകു ഇത്രയും ഗോളുകള്‍ നേടിയത്. 

Scroll to load tweet…

ഹംങ്കറിയുടെ ഇതിഹാസം ഫെറന്‍സ് പുഷ്‌കാസ് ആറാമത്. 85 മത്സരങ്ങളില്‍ 84 ഗോളുകള്‍ അദ്ദേഹം നേടി. റോബര്‍ട്ട് ലെവന്‍ഡോസ്‌കി (82), ഗോഡ്ഫ്രി ചിതാലു (79 -സാംബിയ), നെയ്മര്‍ (79), ഹുസൈന്‍ സയീദ് (78), പെലെ (77) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.