സമാനമായ കടുത്ത ഫൗൾ ചെയ്തിട്ടും അർജന്‍റീനൻ സൂപ്പർ താരം ലിയോണൽ മെസിക്കെതിരെ നടപടിയെടുക്കാത്ത ഫിഫയുടെ 'ഇരട്ടത്താപ്പ്' സോഷ്യൽ മീഡിയയിൽ കടുത്ത ആരാധകരോഷത്തിന് കാരണമായത്.
വാഷിംഗ്ടൺ:ലോകകപ്പിന്‍റെ നോക്കൗട്ട് പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 2-0 ന് തോൽപ്പിച്ച് സഹആതിഥേയരായ അമേരിക്ക പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, മത്സരത്തിലെ ഒരു റഫറിയിങ് തീരുമാനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമേരിക്കൻ സ്ട്രൈക്കർ ഫോളാരിൻ ബലോഗന് രണ്ടാം പകുതിയിൽ ലഭിച്ച റെഡ് കാർഡാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. സമാനമായ കടുത്ത ഫൗൾ ചെയ്തിട്ടും അർജന്‍റീനൻ സൂപ്പർ താരം ലിയോണൽ മെസിക്കെതിരെ നടപടിയെടുക്കാത്ത ഫിഫയുടെ 'ഇരട്ടത്താപ്പ്' സോഷ്യൽ മീഡിയയിൽ കടുത്ത ആരാധകരോഷത്തിന് കാരണമായത്.
മത്സരത്തിൽ അരമണിക്കൂറിലധികം പത്തുപേരുമായാണ് അമേരിക്ക പൊരുതിയത്. ബോസ്നിയൻ താരം താരിക് മുഹാരെമോവിച്ചിന്‍റെ കണങ്കാലിൽ ബലോഗൻ ബൂട്ടുകൊണ്ട് ചവിട്ടിയതിനാണ് ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ചുവപ്പ് കാർഡ് പുറത്തെടുത്തത്. ആദ്യം ഫൗൾ മാത്രം വിളിച്ച റഫറി, പിന്നീട് വാർ പരിശോധനയ്ക്ക് ശേഷമാണ് ബലോഗനെ പുറത്താക്കിയത്.
ഈ തീരുമാനത്തിനെതിരെ അമേരിക്കൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. "അത് ഒരിക്കലും മനപ്പൂർവ്വം ചെയ്ത ഫൗൾ അല്ല. എതിരാളിയെ പരിക്കേൽപ്പിക്കാൻ ബലോഗൻ ശ്രമിച്ചിട്ടില്ല. പന്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സാധാരണ ഫുട്ബോളിൽ സംഭവിക്കുന്ന കാര്യമാണിത്," പോച്ചെറ്റിനോ പറഞ്ഞു. റെഡ് കാർഡ് ലഭിച്ചതോടെ ബെൽജിയത്തിനെതിരെയുള്ള യു.എസ്.എയുടെ നിർണായകമായ പ്രീ-ക്വാർട്ടർ മത്സരം ബലോഗന് നഷ്ടമാകും. ഇതിനെതിരെ അപ്പീൽ നൽകാൻ യു.എസ്.എയ്ക്ക് കഴിയില്ല.
മെസിയെ രക്ഷിച്ചവർ ബലോഗനെ ചതിച്ചെന്ന് ആരാധകർ
ബലോഗന്‍റെ റെഡ് കാർഡ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഈ ലോകകപ്പിൽ തന്നെ ലിയോണൽ മെസി നടത്തിയ സമാനമായ ഒരു ഫൗളിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ആരാധകർ ഫിഫയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അൾജീരിയയ്‌ക്കെതിരെയുള്ള മത്സരത്തിൽ അൾജീരിയൻ ക്യാപ്റ്റൻ ഐസ മാണ്ടിക്കെതിരെ മെസി പിന്നിൽ നിന്ന് കടുത്ത ഫൗൾ ചെയ്തിരുന്നു. മെസിയുടെ ബൂട്ട് കൊണ്ട് മാണ്ടിയുടെ കാലിന്‍റെ പിന്നിലാണ് ചവിട്ടിയത്. അന്ന് പോളിഷ് റഫറി ഷിമോൺ മാർസിനിയാക് ഫൗൾ വിളിച്ചെങ്കിലും മെസിക്ക് ഒരു മഞ്ഞക്കാർഡ് പോലും നൽകാൻ തയ്യാറായില്ല. അൾജീരിയൻ ടീം ബെഞ്ച് കടുത്ത പ്രതിഷേധം ഉയർത്തിയിട്ടും വാർ ടീം ഇടപെടുകയോ ഓൺ-ഫീൽഡ് റിവ്യൂവിന് നിർദ്ദേശിക്കുകയോ ചെയ്തിരുന്നില്ല. വെറുമൊരു സാധാരണ ഫ്രീ-കിക്കിൽ അന്ന് കളി ഒതുങ്ങി.
സമാനമായ രണ്ട് ഫൗളുകളോട് റഫറിമാരും വാർ സംവിധാനവും രണ്ട് രീതിയിൽ പ്രതികരിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. സൂപ്പർ താരങ്ങൾക്ക് ഫിഫ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും ഫുട്ബോളിലെ നിയമങ്ങൾ എല്ലാവർക്കും ഒരേപോലെയാകണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
