Asianet News MalayalamAsianet News Malayalam

'അദ്ദേഹത്തെ കളിയാക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടെ ഓര്‍ക്കൂ'; റോണോയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പിയേഴ്സ് മോര്‍ഗൻ

കളിക്കളത്തിലും പുറത്തും തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വർഷം അനുഭവിച്ച ഒരു മികച്ച വ്യക്തിയാണ് റൊണാള്‍ഡോ, അദ്ദേഹം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണെന്നും മോര്‍ഗൻ പറഞ്ഞു

Piers Morgan reply to those who mocks cristiano ronaldo
Author
First Published Dec 11, 2022, 5:16 PM IST

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന്‍റെ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡയോ കളിയാക്കുന്നവരെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകൻ പിയേഴ്സ് മോര്‍ഗൻ. ലോകകപ്പ് നേടുക എന്നുള്ള ക്രിസ്റ്റ്യാനോയുടെ സ്വപ്നം കണ്ണീരോടെ അവസാനിച്ചത് കാണുമ്പോള്‍ സങ്കടമുണ്ടെന്ന് മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.  ഫുട്ബോളിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ കളിയാക്കുന്നവര്‍ ഓര്‍ക്കണം.

കളിക്കളത്തിലും പുറത്തും തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വർഷം അനുഭവിച്ച ഒരു മികച്ച വ്യക്തിയാണ് റൊണാള്‍ഡോ, അദ്ദേഹം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണെന്നും മോര്‍ഗൻ പറഞ്ഞു. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ ഒറ്റ ഗോളില്‍ പോര്‍ച്ചുഗല്‍ പുറത്താവുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കരിയറിനാണ് വിരാമമായത്. വേഗവും താളവും കുറഞ്ഞ മുപ്പത്തിയേഴുകാരനായ റൊണാള്‍ഡോയ്‌ക്ക് അടുത്തൊരു ലോകകപ്പ് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ഖത്തറിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ 51-ാം മിനുറ്റില്‍ പകരക്കാനായി റോണോ കളത്തിലെത്തി. പക്ഷേ ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടാനായിട്ടില്ല എന്ന ചരിത്രം തിരുത്താന്‍ റോണോയ്‌ക്കായില്ല.

അഞ്ച് ബാലന്‍ ഡി ഓര്‍ നേടിയ, ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ ഷോക്കേസില്‍ ലോകകപ്പ് കിരീടമെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. ഇനിയൊരിക്കലും ഫലിക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നം. ലോകകപ്പ് കിരീടം ഉയര്‍ത്താനായില്ലെങ്കിലും ഫിഫ വേദിയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ക്ക് ഉടമയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2006, 2010, 2014, 2018, 2022 എന്നിങ്ങനെ അഞ്ച് ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിച്ചത്. ലോക വേദിയില്‍ 22 മത്സരങ്ങള്‍ കളിച്ചു. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം ഖത്തര്‍ ലോകകപ്പിനിടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. 

'ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും'; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം

Follow Us:
Download App:
  • android
  • ios