പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തന്റെ 45-ാം വയസ്സിലും 2030 ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്നു. റൊണാള്‍ഡോയുടെ ഫിറ്റ്‌നസും വ്യക്തമായ ലക്ഷ്യബോധവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു. 

ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ 45-ാം വയസ്സിലും 2030ലെ ഫിഫ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളയാതെ പോര്‍ച്ചുഗല്‍ ദേശീയ ടീം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. ഈ വര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ പോര്‍ച്ചുഗലിനെ നയിക്കാന്‍ റൊണാള്‍ഡോ തയ്യാറെടുക്കുന്നതിനിടയിലാണ് പരിശീലകന്റെ ഈ ശ്രദ്ധേയമായ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫിറ്റ്‌നസ്, അച്ചടക്കം, കായിക ശാസ്ത്രത്തിന്റെ പുരോഗതി എന്നിവയിലൂടെ കായികതാരങ്ങള്‍ക്ക് തങ്ങളുടെ കരിയര്‍ എത്രത്തോളം നീട്ടിയെടുക്കാം എന്നതിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് മാര്‍ട്ടിനെസിന്റെ വാക്കുകള്‍ വഴിതുറന്നിരിക്കുന്നത്. ''അദ്ദേഹം 2030 ലോകകപ്പില്‍ കളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. അതിനുള്ള യോഗ്യത അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗോ ബാലണ്‍ ഡി ഓറോ നേടിയതിന് തൊട്ടടുത്ത ദിവസം തന്നെ ആവേശം നഷ്ടപ്പെടുന്ന നിരവധി കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ മാനസികാവസ്ഥ തികച്ചും വ്യത്യസ്തമാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്നിലുള്ളതാണ് അദ്ദേഹത്തിന്റെ കരിയറിന്റെ ദൈര്‍ഘ്യത്തിന് കാരണം. ശാരീരികക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്.'' മാര്‍ട്ടിനെസ് വ്യക്തമാക്കി.

2003-ല്‍ തന്റെ 18ാം വയസ്സില്‍ പോര്‍ച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ, നിലവില്‍ 226 മത്സരങ്ങളുമായി ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും 143 ഗോളുകളോടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനുമാണ്. യൂറോ 2016 കിരീട നേട്ടത്തിലും, 2006 ലോകകപ്പില്‍ ടീമിനെ നാലാം സ്ഥാനത്ത് എത്തിക്കുന്നതിലും റൊണാള്‍ഡോ പ്രധാന പങ്കുവഹിച്ചു.

48 ടീമുകളായി വ്യാപിപ്പിച്ച 2026 ലോകകപ്പില്‍ ഗ്രൂപ്പ് ഗയിലാണ് പോര്‍ച്ചുഗല്‍ മത്സരിക്കുന്നത്. ജൂണ്‍ 17ന് ഹൂസ്റ്റണില്‍ കോംഗോയ്ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. വരാനിരിക്കുന്ന ടൂര്‍ണമെന്റിലാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധയെങ്കിലും, മാര്‍ട്ടിനെസിന്റെ പുതിയ പ്രസ്താവന റൊണാള്‍ഡോയുടെ അന്താരാഷ്ട്ര കരിയറിന്റെ അഭൂതപൂര്‍വ്വമായ നീളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

YouTube video player