ലോകകപ്പിന് ശേഷം നെയ്മറിനെ ഒഴിവാക്കണമെന്ന് എംബാപ്പെ ക്ലബ്ബിനോട് ആവശ്യം ഉന്നയിച്ചുവെന്നുള്ള റിപ്പോർട്ടുകൾ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് തന്നെയാണ് മത്സരവും എത്തുന്നത്
പാരീസ്: ലോകകപ്പ് ഇടവേളക്ക് ശേഷം ഫ്രഞ്ച് ലീഗിൽ പിഎസ്ജി ഇന്ന് കളത്തിലേക്ക്. സ്ട്രോസ്ബർഗാണ് എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒന്നരയ്ക്കാണ് കളി തുടങ്ങുക. കിലിയൻ എംബാപ്പേ, നെയ്മർ ജൂനിയർ എന്നിവർ കളിക്കും. ലിയോണൽ മെസി ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. മെസി അടുത്ത ആഴ്ചയോടെയേ പാരീസിൽ എത്തുകയുള്ളുവെന്ന് പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫ് ഗാൾട്ടിയർ പറഞ്ഞു. 15 മത്സരങ്ങളിൽ നിന്ന് 41 പോയിന്‍റുള്ള പിഎസ്ജിയാണ് ലീഗിൽ ഒന്നാമത്.
ലോകകപ്പിലെ മിന്നുന്ന പ്രകടത്തിന് ശേഷം എംബാപ്പെ ആദ്യമായി ഇറങ്ങുന്നതിനാൽ ഫ്രാൻസിൽ ഈ മത്സരം വലിയ ശ്രദ്ധ നേടി കഴിഞ്ഞു. കൂടാതെ, ലോകകപ്പിന് ശേഷം നെയ്മറിനെ ഒഴിവാക്കണമെന്ന് എംബാപ്പെ ക്ലബ്ബിനോട് ആവശ്യം ഉന്നയിച്ചുവെന്നുള്ള റിപ്പോർട്ടുകൾ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് തന്നെയാണ് മത്സരവും എത്തുന്നത്. ഗോൾ അടിച്ചും അടിപ്പിച്ചും ഈ സീസണിൽ വമ്പൻ ഫോമിലാണ് നെയ്മർ. സീസൺ തുടങ്ങുന്നതിന് മുമ്പ് റയൽ മാഡ്രിഡിന്റെ നീക്കങ്ങളെ വമ്പൻ ഓഫറുകൾ കൊണ്ട് തടുത്താണ് പിഎസ്ജി എംബാപ്പെയെ നിലനിർത്തിയത്.
പക്ഷേ, വീണ്ടും എംബാപ്പെ കടുത്ത ആവശ്യങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണെന്നാണ് സ്പോർട്സ് ബ്രീഫ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് താരത്തിന്റെ ഒന്നാമത്തെ ആവശ്യം ബ്രസീൽ സൂപ്പർ താരം നെയ്മറെ പിഎസ്ജി വിൽക്കണമെന്നുള്ളതാണ്. നിലവിലെ പരിശീലകൻ ക്രിസ്റ്റഫെ ഗാട്ട്ലിയറിന് പകരം ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാനെ കൊണ്ട് വരണമെന്നാണ് എംബാപ്പെയുടെ ആഗ്രഹം.
റയൽ മാഡ്രിഡിനെ തുടർച്ചയായി മൂന്ന് വട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടത്തിലേക്ക് നയിച്ച സിദാന് ആ മാജിക്ക് പിഎസ്ജിയിലും കാഴ്ചവയ്ക്കാനാകുമെന്ന് എംബാപ്പെ കരുതുന്നു. മൂന്നാമത്തെ ആവശ്യം ടോട്ടനത്തിന്റെ എല്ലാമെല്ലാമായ ഹാരി കെയ്നെ ടീമിലെത്തിക്കണം എന്നുള്ളതാണ്. ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതോടെ ഇതിൽ ഏതെങ്കിലും കാര്യങ്ങൾ സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ആരാധകർ.
