പ്രശസ്ത കായിക വെബ്‌സൈറ്റായ 'ഫൂട്ടി ഹെഡ്‌ലൈൻസിന്‍റെ' റിപ്പോർട്ട് പ്രകാരം, ആകർഷകമായ മെറ്റാലിക് ഗോൾഡ് നിറത്തിലാണ് ഈ ബൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലിസ്ബൺ: ഫുട്ബോൾ ചരിത്രത്തിൽ മറ്റാർക്കും സ്വപ്നം കാണാൻ കഴിയാത്ത റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദരവുമായി പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കി. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ സിആർ7-ന്റെ 20 വർഷം നീണ്ട കരിയറിനെ അടയാളപ്പെടുത്താൻ 'ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർ.ജി.എൻ' എന്ന സ്പെഷ്യൽ എഡിഷൻ ബൂട്ടുകളാണ് നൈക്കി വിപണിയിലിറക്കിയത്. വരുന്ന ഞായറാഴ്ച കൊളംബിയക്കെതിരെ നടക്കുന്ന പോർച്ചുഗലിന്‍റെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റൊണാൾഡോ ഈ സ്വർണ്ണ ബൂട്ടുകളണിഞ്ഞ് കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
പ്രശസ്ത കായിക വെബ്‌സൈറ്റായ 'ഫൂട്ടി ഹെഡ്‌ലൈൻസിന്‍റെ' റിപ്പോർട്ട് പ്രകാരം, ആകർഷകമായ മെറ്റാലിക് ഗോൾഡ് നിറത്തിലാണ് ഈ ബൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ വെള്ള നിറത്തിലുള്ള ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ബോൾ കൺട്രോളിനായി സോഫ്റ്റ് അപ്പർ ഫിനിഷിംഗ്, ഫ്ലൈവയർ സപ്പോർട്ട്, 3/4-ലെങ്ത് എയർ സൂം യൂണിറ്റ് എന്നിവ ഈ ബൂട്ടിന്‍റെ പ്രത്യേകതകളാണ്. ലോകമെമ്പാടും ബുധനാഴ്ച റിലീസ് ചെയ്ത ഈ സ്പെഷ്യൽ എഡിഷൻ ബൂട്ടിന്‍റെ വില 300 ഡോളറാണ് (ഏകദേശം 28,343 ഇന്ത്യൻ രൂപ). നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് റൊണാൾഡോ.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് പോർച്ചുഗൽ ടൂർണമെന്‍റിലെ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങിയ റോബർട്ടോ മാർട്ടിനെസിന്‍റെ സംഘം വൻ തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിൽ ഇരട്ട ഗോളുകളോടെ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ നുനോ മെൻഡിസ്, റാഫേൽ ലിയാവോ എന്നിവരും പോർച്ചുഗലിനായി വലകുലുക്കി. ഉസ്ബെക്ക് ഗോൾകീപ്പർ അബ്ദുവോഹിദ് നെമാറ്റോവിന്‍റെ സെൽഫ് ഗോളും അവരുടെ പരാജയ ഭാരം കൂട്ടി.
