ലോകകപ്പ് സമയത്ത് രാജ്യത്തിനു പുറത്തു പോകുന്ന പ്രവാസികൾക്കും പൗരന്മാർക്കും തിരികെ പ്രവേശനാനുമതി ലഭിക്കില്ലെന്ന പ്രചരണം വ്യാപകമാകുന്നതിനിടെയാണ് സംഘാടകരുടെ ഔദ്യോഗിക സ്ഥിരീകരണം.
ദോഹ: ഫിഫ ലോകകപ്പ് (Qatar World Cup 2022)നടക്കുന്ന സമയത്തു രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രാദേശിക സംഘാടകര്‍. ലോകകപ്പിലെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്നു ഫിഫയും വ്യക്തമാക്കി.
ലോകകപ്പ് സമയത്ത് രാജ്യത്തിനു പുറത്തു പോകുന്ന പ്രവാസികൾക്കും പൗരന്മാർക്കും തിരികെ പ്രവേശനാനുമതി ലഭിക്കില്ലെന്ന പ്രചരണം വ്യാപകമാകുന്നതിനിടെയാണ് സംഘാടകരുടെ ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രവാസികളും പൗരന്മാരും ലോകകപ്പിന്‍റെ സമയത്ത് വിദേശയാത്ര നടത്തുന്നതിൽ താൽപര്യമില്ല. അവർ ലോകകപ്പ് കാണണമെന്നാണ് സുപ്രീം കമ്മിറ്റി ആഗ്രഹിക്കുന്നത്.
പക്ഷേ വിദേശയാത്ര നടത്തി തിരികെയെത്തുന്നവരെ വിലക്കില്ലെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമ വ്യക്തമാക്കി. ലോകകപ്പിനുള്ള എല്ലാ അന്തിമ തയാറെടുപ്പുകളും പൂർത്തിയായി. ടൂർണമെന്‍റിന്‍റെ സമയത്ത് സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സാധാരണ പോലെ തന്നെ തുടരും. അതേസമയം നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്നു ഫിഫ വ്യക്തമാക്കി.
2022 ലോകകപ്പിന്‍റെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകള്‍ വ്യാപകമായിരുന്നു. നിലവിലെ 90 മിനിറ്റിൽ നിന്ന് ഫുട്‌ബോൾ മത്സരങ്ങൾ 100 മിനിറ്റാക്കി നീട്ടാനുള്ള സാധ്യത സംബന്ധിച്ചു ഫിഫ ചർച്ച ചെയ്യുന്നതായാണു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനെതിരെയാണ് ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണം
