ഇന്ത്യക്കായി 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ നേടിയിട്ടുള്ളത്.

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ടീം ഇന്ത്യ ഒരുങ്ങുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ ലിപിയിൽ ഇടംപിടിക്കാൻ മലയാളി താരം സഞ്ജു സാംസണ് വേണ്ടത് വെറും ഒരു റൺസ്. അന്താരാഷ്ട്ര ടി20യിൽ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇതിഹാസ താരം എം.എസ്. ധോണി മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇന്ത്യക്കായി 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ നേടിയിട്ടുള്ളത്. നിലവിൽ 44 മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പറായി 999 റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു റൺസ് കൂടി നേടിയാൽ ധോണിക്ക് ശേഷം 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു മാറും. കരിയറില്‍ ഇന്ത്യക്കായി 61 ടി20 മത്സരങ്ങളിൽ 51 ഇന്നിംഗ്സുകളില്‍ നിന്നായി സഞ്ജു 1310 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇതില്‍ എല്ലാ മത്സരത്തിലും വിക്കറ്റ് കീപ്പറായിട്ടല്ല കളിച്ചത്.

996 റൺസ് നേടിയിട്ടുള്ള റിഷഭ് പന്തും 545 റൺസ് നേടിയിട്ടുള്ള ഇഷാന്‍ കിഷനുമാണ് സഞ്ജുവിന് പിന്നിലുള്ളത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റൺസടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറുടെ പേരിലാണ്. 3592 റൺസാണ് ബട്‌ലര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ അടിച്ചെടുത്തത്. ഈ ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി കളിയിലെ താരമായ സഞ്ജു ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 42 പന്തിൽ 89 റൺസ് നേടി കളിയിലെ താരമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക