ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ, ലയണൽ മെസ്സിയെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി പ്രശംസിച്ചു. കിലിയൻ എംബാപ്പെയുടെ വേഗതയും കളിശൈലിയും തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെസിയെയും എംബാപെയെയും പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ. മെസിയെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് റൊണാൾഡോ വിശേഷിപ്പിച്ചത്. അതേസമയം എംബാപെയെ തന്നോട് തന്നെയാണ് റൊണാൾഡോ ഉപമിച്ചത്. തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നതാണ് എംബാപെയുടെ കളിശൈലി എന്നാണ് റൊണാൾഡോ പറയുന്നത്. സമകാലിക ഫുട്ബോളിലെ മികച്ച കളിക്കാരിൽ ഒരാളെയും എംബാപെയെ റൊണാൾഡോ വിശേഷിപ്പിച്ചു.
അതേസമയം മെസിയും എംബാപെയും മികച്ച ഫോമിലാണ് ഈ വർഷത്തെ ലോകകപ്പിലും. മൂന്ന് കളികളിൽ നിന്നും ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ മുന്നിലാണ് മെസി. ജോർദാനുമായുള്ള കഴിഞ്ഞ മത്സരത്തിൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയതോടെ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായും മെസി മാറി. നേരത്തെ ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാരിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തകർത്തുകൊണ്ടാണ് മെസി മുന്നിലെത്തിയത്. മെസിയുടെ മികവിൽ അർജന്റീന നോക്കൗട്ടിൽ എത്തിയിരിക്കുകയാണ്. കേപ് വർദെയാണ് അർജന്റീനയുടെ എതിരാളികൾ.
അതേസമയം എംബാപെയും മികച്ച ഫോമിലാണ്. മൂന്ന് കളികളിൽ നാല് ഗോളുകളാണ് എംബാപെയുടെ സമ്പാദ്യം. കൂടാതെ രണ്ട് അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയ ഫ്രാൻസിന് സ്വീഡൻ ആണ് എതിരാളികൾ. എംബാപെ മിന്നും ഫോമിൽ തുടരുമ്പോഴും ഉസ്മാൻ ഡെമ്പലെയും മൈക്കിൾ ഒലിസെയും മികച്ച ഫോമിൽ തുടരുന്നത് ഫ്രാൻസിനെ സംബന്ധിച്ച് ആത്മവിശ്വം പകരുന്നതാണ്.



