ലോകകപ്പ് ഫുട്ബോളിൽ സഹ-ആതിഥേയരായ കാനഡ ചരിത്രത്തിലാദ്യമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരുടീമുകളും വിജയത്തിനായി പൊരുതിയ മത്സരത്തിൽ, എക്സ്ട്രാ ടൈമിൽ പിറന്ന ഗോളിൽ സൗത്ത് ആഫ്രിക്കയെ തകർത്താണ് കാനഡയുടെ ഈ ചരിത്ര മുന്നേറ്റം.
ലോസ് ആഞ്ചലസ്: എക്സ്ട്രാ ടൈമിൽ പിറന്ന ഗോളിൽ സൗത്ത് ആഫ്രിക്കയെ തകർത്ത് ലോകകപ്പിന്റെ സഹ ആതിഥേയരായ കാനഡ പ്രീ ക്വാർട്ടറിലേക്ക്. സ്റ്റീഫൻ എസ്റ്റാക്വിയോ ആണ് കാനഡയുടെ വിജയ ഗോൾ നേടിയത്. ഇരുടീമുകളും വിജയത്തിന് വേണ്ടി തന്നെ പൊരുതി കളിച്ച മത്സരമായിരുന്നു ഇന്നലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്നത്.
കളിയിൽ 55 % ബോൾ പൊസഷൻ കൈവശം വച്ചെങ്കിലും വിജയ ഗോൾ നേടാൻ മാത്രം സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരുന്നില്ല. അതേസമയം 7 ഓൺ ടാർഗ്ഗറ്റ് ഷോട്ടുകളാണ് കാനഡ സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് പായിച്ചത്. രണ്ട് പകുതിയിലും ആക്രമിച്ച് കളിച്ച ഇരുടീമുകളുടെയും നിരവധി അവസരങ്ങളാണ് ഗോൾ ആവാതെ പോയത്. അവസാനത്തോടടുക്കുമ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്ന് തോന്നിച്ചെങ്കിലും സ്റ്റീഫൻ എസ്റ്റാക്വിയോയുടെ ഗംഭീരമായൊരു ഗോൾ സൗത്ത് ആഫ്രിക്കയുടെ പ്രീക്വാർട്ടർ സ്വപ്നങ്ങളെ കൂടിയാണ് തകർത്തത്. കാനഡയുടെ ആദ്യ പ്രീ ക്വാർട്ടർ പ്രവേശനം കൂടിയാണ് ഇന്ന് നടന്നത്.
അതേസമയം നാളെ നടക്കുന്ന നെതർലൻഡ്സ്- മൊറോക്കോ മത്സര വിജയികളാണ് പ്രീ ക്വാർട്ടറിൽ കാനഡയുടെ എതിരാളികൾ. ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായാണ് നെതർലൻഡ്സ് എത്തുന്നത്. ആദ്യ മത്സരത്തിൽ ജപ്പാനോട് സമനില ഏറ്റുവാങ്ങിയെങ്കിലും സ്വീഡനുമായും ട്യുണീഷ്യയുമായും മികച്ച വിജയം കരസ്ഥമാക്കിയ ആത്മവിശ്വാസത്തിലാണ് നെതർലൻഡ്സ് എത്തുന്നത്. എന്നാൽ മൊറോക്കോ എത്തുന്നത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ്. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളക്കുകയും ഹെയ്തിയോടും സ്കോട്ലൻഡിനോടും വിജയിച്ചതിന്റെയും ആത്മവിശ്വാസത്തിലാണ് മൊറോക്കോ എത്തുന്നത്. നാളെ നടക്കുന്ന മറ്റൊരു നോക്ക്ഔട്ട് മത്സരത്തിൽ ബ്രസീൽ ജപ്പാനെയും ജർമനി പരാഗ്വായ്മായും ഏറ്റുമുട്ടും.


