അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ക്ലബിലും രാജ്യത്തിനായും മികച്ച പ്രകടനമായിരുന്നു താരം അടുത്തകാലത്ത് പുറത്തെടുത്തിരുന്നത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷനിലേക്കെന്ന് സൂചന. താരം എച്ച്എന്‍കെ സിബെനിക്കുമായി കരാര്‍ ഒപ്പിട്ടതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ക്ലബിലും രാജ്യത്തിനായും മികച്ച പ്രകടനമായിരുന്നു താരം അടുത്തകാലത്ത് പുറത്തെടുത്തിരുന്നത്. കഴിഞ്ഞ സീസണ്‍ മുതല്‍ യൂറോപ്യന്‍ ക്ലബുകള്‍ താരത്തിന് പിന്നാലെയുണ്ടായിരുന്നു. റഷ്യ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബുകളില്‍ നിന്ന് താരത്തിന് ഓഫറുണ്ടായിരുന്നു. എന്നാല്‍ ജിങ്കാന്‍ ക്രൊയേഷ്യ തിരഞ്ഞെടുക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോള്‍ എടികെ മോഹന്‍ ബഗാനിന്റെ താരമാണ് ജിങ്കാന്‍. അതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ആറ് സീസണുകള്‍ പൂര്‍ത്തിയാക്കി. ബഗാന് വേണ്ടി 22 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 2015 ഇന്ത്യക്കു വേണ്ടി രാജ്യാന്തര തലത്തില്‍ അരങ്ങേറിയ ജിങ്കാന്‍ 40 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും നേടി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഖത്തറിനെ സമനിലയില്‍ തളച്ച മത്സരത്തില്‍ ജിങ്കന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 

മോഹന്‍ ബഗാനില്‍ ഇനിയും നാല് വര്‍ഷത്തെ കരാര്‍ ജിങ്കാന് ബാക്കിയുണ്ട്. എന്നാല്‍ മറ്റ് ഓഫറുകള്‍ വന്നാല്‍ ക്ലബ് വിടാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. സിബെനിക് ക്രൊയേഷ്യന്‍ ലീഗില്‍ കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്നു.