ആദ്യമായി മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയാവുന്‌പോള്‍ ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളതും ജില്ലയില്‍ നിന്നാണ്, ആറുപേര്‍. മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, സല്‍മാന്‍ കള്ളിയത്ത്, ടി കെ ജെസിന്‍, ഷിഗില്‍, ഫസലു റഹ്‌മാന്‍ എന്നിവരാണ് കേരള ടീമിലെ മലപ്പുറത്തുകാര്‍.

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy) കിരീടം വീണ്ടെടുക്കാന്‍ ഇന്ന് പശ്ചിമ ബംഗാളിനെതിരെ ഇറങ്ങുമ്പോള്‍ കേരളത്തിന് കരുത്താവുക മലപ്പുറത്തെ (Malappuram) ആരാധകരുടെ പിന്തുണയാവും. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ കിരീടപ്പോരാട്ടം. സന്തോഷ് ട്രോഫി വേദിയായി കേരളത്തിന് പതിനാലാം ഊഴം. ഇതില്‍ കിരീടം നേടാനായത് രണ്ടുതവണ മാത്രം. കൊച്ചിയില്‍ 1973ലും 1993ലും. 

ഇരുപത്തിയൊന്‍പത് വര്‍ഷത്തിനിപ്പുറം സ്വന്തം നാട്ടില്‍ കേരളം കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത് കാല്‍പ്പന്താരവത്തിന്റെ നാടായ മലപ്പുറത്ത്. കൊച്ചിയില്‍ 1955ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയായത്. പിന്നീട് 1973ലും 93ലും 2006ലും 2013ലും സന്തോഷ് ട്രോഫി കൊച്ചിയിലേക്കെത്തി. 

1956ല്‍ തിരുവനന്തപുരവും 61ലും 76ലും കോഴിക്കോടും 66ലും 88ലും കൊല്ലവും 82ലും രണ്ടായിരത്തിലും തൃശൂരും 91ല്‍ പാലക്കാടും സന്തോഷ് ട്രോഫിക്ക് വേദിയായി. ഇവിടെയെല്ലാം ഗാലറികളില്‍ സന്തോഷം നിറച്ച മലപ്പുറത്തുകാര്‍ക്ക് മുന്നില്‍ ആദ്യമായി ബൂട്ടുകെട്ടുമ്പോള്‍ ഇത്തവണ കേരളത്തിന്റെ പുതുനിരയ്ക്ക് ആവേശം ഇരട്ടിയാവും.

ആദ്യമായി മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയാവുന്‌പോള്‍ ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളതും ജില്ലയില്‍ നിന്നാണ്, ആറുപേര്‍. മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, സല്‍മാന്‍ കള്ളിയത്ത്, ടി കെ ജെസിന്‍, ഷിഗില്‍, ഫസലു റഹ്‌മാന്‍ എന്നിവരാണ് കേരള ടീമിലെ മലപ്പുറത്തുകാര്‍.

രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരും അപരാജിതരുമായ കേരളം 46-ാം ഫൈനലിനാണ് ഇറങ്ങുന്നത്. കേരളത്തിന്റെ മധ്യനിരശക്തം. പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാനുണ്ട് ബിനോ ജോര്‍ജിനും സംഘത്തിനും.

ടൂര്‍ണമെന്റില്‍ അഞ്ച് ഗോളടിച്ച ക്യാപ്റ്റന്‍ ജിജോ ജോസഫും സെമിയിലെ അഞ്ച് ഗോളടക്കം ആറെണ്ണം വലയിലെത്തിച്ച സൂപ്പര്‍ സബ് ജെസിനും ഗോള്‍വേട്ടയില്‍ മുന്നില്‍. 2018ല്‍ ഇതേ ബംഗാളിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് കിരീടം നേടിയപ്പോള്‍ കാവലാളായി നിന്ന മിഥുന്‍
ഇന്നും കേരളത്തിന്റെ വലകാക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമുണ്ട് കേരളത്തിന്.

എന്നാല്‍ തോല്‍വിക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയവുമായാണ് ബംഗാള്‍ എത്തുന്നത്. സന്തോഷ് ട്രോഫിയില്‍ 32 കിരീടത്തിന്റെ കരുത്തുമുണ്ട് ബംഗാളിന്. കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണ. 1989ലും 1994ലും ബംഗാള്‍ ജയിച്ചപ്പോള്‍ കേരളം പകരംവീട്ടിയത് 2018ല്‍. ഗാലറിയിലെ കാല്‍ലക്ഷം കാണികളുടെ ആവേശവും ഇത്തവണ കേരളത്തിന്റെ കരുത്ത് കൂട്ടും.

ബംഗാളിന്റെ താരങ്ങള്‍ ശക്തരാണെങ്കിലും ഫൈനലിലും ആക്രമണശൈലി തന്നെയാകുമെന്ന് കേരളാ ടീം പരിശീലകന്‍ ബിനോ ജോര്‍ജ്. ടൂര്‍ണമെന്റ് കണ്ട ഏറ്റവും മികച്ച മത്സരമാകും ഇന്നത്തേതെന്ന് ബംഗാള്‍ ടീം പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.