സംഭവത്തില്‍ ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു താരം പരാതി നല്‍കിയത്.

മലപ്പുറം: മലപ്പുറം അരീക്കോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ ആരാധകരോഷം ശക്തമാകുന്നു. സംഭവത്തിന് പിന്നാലെ ഐവറി കോസ്റ്റില്‍ നിന്നുള്ള ഫുട്‌ബോള്‍ താരമായ ഹസന്‍ ജൂനിയര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലായിരുന്നു ഹസന്‍ ആക്രമിക്കപ്പെട്ടത്. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകള്‍ താരത്തിനെതിരെ തിരിഞ്ഞത്.

സംഭവത്തില്‍ ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു താരം പരാതി നല്‍കിയത്. എവറികോസ്റ്റ് താരത്തെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവിയും മറുപടി പറഞ്ഞു. ഇപ്പോള്‍ ആക്രമണം അഴിച്ചുവിട്ട കാണികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെന്താണ് പരിഹാരമെന്നാണ് കായിക പരിശീലകനും സ്പോര്‍ട്സ് വിദഗ്ധനുമായ ഡോ. മുഹമദ് അഷ്റഫ് ചോദിക്കുന്നത്. അദ്ദേഹം സോഷ്യല്‍ മീഡിയ അക്കൗണ്ടിലിട്ട കുറിപ്പിന് താഴെ നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗം ഇങ്ങനെ... ''മത്സര സംഘാടകരും പോലീസും പഞ്ചായത്തും ആള്‍ക്കൂട്ട അക്രമത്തില്‍ പങ്കാളികള്‍ ആയവരും കളി നടന്നിടത്തു വച്ചുതന്നെ ഒരു അനുരഞ്ജന സമ്മേളനം വിളിച്ചു ചേര്‍ക്കണം. ചെയ്തത് തെറ്റാണ് എന്നു അറിഞ്ഞുകൊണ്ടുതന്നെ നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും സംസ്‌കാരത്തിന് നിരക്കാത്ത കാര്യമാണ് ചെയ്തത് എന്നു മനസിലാക്കി ആ ചെറുപ്പക്കാരനോട് പരസ്യ മായി ഖേദം പ്രകടിപ്പിക്കണം.'' പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

വംശീയമായി ആക്ഷേപിച്ചെന്ന് ഹസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാണികള്‍ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപ്പിക്കുകയാണ് ചെയ്തതെന്നും ചിലര്‍ കല്ലെടുത്ത് എറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചോദിക്കാന്‍ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേരളത്തില്‍ കളിക്കാന്‍ ഭയമുണ്ടെന്നും സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നല്‍കുമെന്നും ഹസ്സന്‍ പറഞ്ഞു. അതിന് ശേഷം വന്ന ചില സോഷ്യല്‍ മീഡിയ കമന്റുകളിങ്ങനെ...

അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.