2026 ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവർ സ്പെയിനിനായി ഗോളുകൾ നേടിയപ്പോൾ, കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള ഫ്രഞ്ച് താരങ്ങൾക്ക് തിളങ്ങാനായില്ല.
ഡാളസ്: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. ഡാളസില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് സ്‌പെയിന്‍ കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ഇരു പകുതികളിലുമായി മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. 2010-ന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ലമിന്‍ യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്‌പെയിനിന് ലീഡ് നല്‍കി. ഇതോടെ ഫ്രാന്‍സ് മാനസികമായി തകര്‍ന്നു. പിന്നീട് അപകടകരമായ വിധത്തില്‍ ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായതുമില്ല. രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡ് ഇരട്ടിയാക്കി. ഈ ഗോള്‍ ഫ്രാന്‍സിനെ മത്സരത്തില്‍ നിന്ന് പൂര്‍ണമായും തകര്‍ന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് പ്രതിരോധത്തിന്റെ നട്ടെല്ലായ സെന്റര്‍ ബാക്ക് വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി. കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബലെ, മൈക്കല്‍ ഒലീസെ എന്നിവരുടെ സ്‌പെയ്‌നിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. മൂവരേയും പിടിച്ചുനിര്‍ത്താന്‍ സ്‌പെയ്‌നിന് സാധിച്ചു. ഇതോടെ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഒരു മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഫ്രാന്‍സ് മടങ്ങി. ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെ സ്‌പെയ്ന്‍ ഫൈനലില്‍ നേരിടും.
