The Best Fifa Awards 2022 : മെസിയുടെ പേര് അഞ്ചാം തവണ, ലക്ഷ്യം രണ്ടാം പുരസ്‌കാരം
റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ചുരുക്കപ്പട്ടികയിൽ എത്തുന്നത് രണ്ടാം വര്‍ഷമാണ്
സൂറിച്ച്: 2016ൽ ഫിഫ ഏര്‍പ്പെടുത്തിയ ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ (The Best Fifa Awards 2022) ചുരുക്കപ്പട്ടികയിൽ അഞ്ചാം തവണയാണ് ലിയോണൽ മെസി (Lione Messi) ഉള്‍പ്പെടുന്നത്. 2019ല്‍ മാത്രമാണ് മെസി പുരസ്കാരം നേടിയത്. 2016ലും 2017ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് (Cristiano Ronaldo) പിന്നിൽ രണ്ടാമനായ മെസി കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ചുരുക്കപ്പട്ടികയിൽ എത്തുന്നത് രണ്ടാം വര്‍ഷമാണ്. കഴിഞ്ഞ തവണ 52 ശതമാനം വോട്ട് നേടി ലെവന്‍ഡോവ്സ്കി ഒന്നാമനായി. മുഹമ്മദ് സലാ രണ്ടാം തവണയാണ് ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയിൽ എത്തുന്നത്. 2018ൽ ഇതിന് മുന്‍പ് പട്ടികയിൽ എത്തിയപ്പോള്‍ ലൂക്കാ മോഡ്രിച്ചിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു സലാ.
പ്രഖ്യാപനം ഇന്ന്
ഫിഫ ദി ബെസ്റ്റ് പുരസ്കാരം ആര്‍ക്കെന്ന് ഇന്നറിയാം. ലിയോണല്‍ മെസി, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, മുഹമ്മദ് സലാ എന്നിവരാണ് പോയ വര്‍ഷത്തെ മികച്ച ഫുട്ബോൾ താരമാകാന്‍ മത്സരിക്കുന്നത്. ഇന്ത്യന്‍സമയം രാത്രി 11.30ന് ചടങ്ങുകള്‍ തുടങ്ങും. 2020 ഒക്ടോബര്‍ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ദി ബെസ്റ്റ് പുരസ്കാരം രാജ്യാന്തര ഫുട്ബോള്‍ സംഘടന നൽകുന്നത്.
ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിൽ മേൽക്കൈ ലിയോണൽ മെസിക്ക് എന്നാണ് വിലയിരുത്തൽ. കോപ്പ അമേരിക്കയിലെ അര്‍ജന്‍റീനയുടെ കിരീടനേട്ടം ഒന്നുകൊണ്ട് മാത്രം മെസി പുരസ്കാരം നേടിയേക്കും. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ബയേൺ മ്യൂണിക്കിന്‍റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് ജര്‍മ്മന്‍ ലീഗിലെ റെക്കോര്‍ഡ് ഗോളടിമികവും ക്ലബ്ബ് ലോകകപ്പ്, ബുണ്ടസ് ലിഗ വിജയങ്ങളുമാണ് കരുത്ത്. പട്ടികയിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ ഏക പ്രതിനിധിയായ മുഹമ്മദ് സലാ വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്താനാണ് സാധ്യത.