ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം.

റോം: യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറായ വിർജിൽ വാൻഡൈക്കിനെയും ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് ലിയോണൽ മെസ്സി വീണ്ടും ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ. റൊണാൾഡോയുടെ അഭാവംകൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ മെസി ലോക താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആറാം തവണയാണ്.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കയുടെ ലോകകപ്പ് ജേതാവ് മേഗൻ റെപീനോയാണ് മികച്ച വനിതാ താരം. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ. 2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസ്സിയേയും ക്വിന്‍റേറോയെയും മറികടന്നാണ് സോറി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

നെയ്മര്‍ ഇല്ലാതെയാണ് ഫിഫയുടെ ലോക ഇലവൻ പ്രഖ്യാപിച്ചത്. അലിസൺ, ഡി ലിറ്റ്, റാമോസ്, വാൻഡെയ്ക്ക്, മാർസലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, റൊണാള്‍ഡോ, ഹസാർഡ് അടക്കമുള്ളവര്‍ ഇലവനില്‍ ഇടം നേടി.

ലിവർപൂളിന്‍റെ യുർഗൻ ക്ലോപ്പാണ് മികച്ച പരിശീലകൻ. ഗാർഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് നേട്ടം. ലിവർപൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അമേരിക്കയെ വനിതാ ലോകകപ്പ് ചാന്പ്യന്‍മാരാക്കിയ ജിൽ എലിസാണ് മികച്ച വനിതാ പരിശീലക.