ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായ ബെൽജിയത്തിന് നേഷൻസ് ലീഗിൽ മുന്നോട്ട് പോകാൻ ജയം അനിവാര്യമാണ്

ബ്രസൽസ്: യുവേഫ നേഷൻസ് ലീഗിൽ(UEFA Nations League) ഇന്ന് ബെൽജിയം പോളണ്ടിനെയും(Belgium vs Poland) വെയിൽസ് നെതർലൻഡ്സിനെയും(Wales vs Netherlands) നേരിടും. യുക്രെയ്‌ന് അയർലൻഡാണ്(Ireland vs Ukraine) എതിരാളികൾ. ഇന്ത്യന്‍സമയം രാത്രി പന്ത്രണ്ടേകാലിനാണ് എല്ലാ മത്സരങ്ങളും തുടങ്ങുക.

ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായ ബെൽജിയത്തിന് നേഷൻസ് ലീഗിൽ മുന്നോട്ട് പോകാൻ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റാണ് ബെൽജിയത്തിന്‍റെ സുവർണതലമുറ വരുന്നത്. ലെവൻഡോവ്സ്കിയുടെ പോളണ്ടാകട്ടെ വെയിൽസിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലും. പരിക്കാണ് ബെൽജിയം പരിശീലകൻ റോബ‍ർട്ടോ മാർട്ടിനസിന്‍റെ തലവേദന. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റൊമേലു ലുക്കാക്കുവിന് പകരം ബാറ്റ്ഷുയി ആദ്യ പതിനൊന്നിലെത്തിയേക്കും. ഗോൾവലകാക്കാൻ കോട്വ ഇത്തവണയും ഉണ്ടാകില്ല. ജേസൺ ഡിനയർക്കും പരിക്ക്. 

ഡിബ്രുയിൻ, ഹസാർഡ്, വിറ്റ്സൽ, മ്യൂണിയർ, വെർട്ടോഗൻ തുടങ്ങിയ താരങ്ങളെല്ലാം കളിക്കുന്നതിനാൽ കടലാസിൽ കരുത്തരാണ് ഇപ്പോഴും ബെൽജിയം. എന്നാൽ അവസാന ഏഴ് മത്സരങ്ങളിൽ രണ്ട് കളിയിൽ മാത്രമാണ് റോബർട്ടോ മാർട്ടിനസിന്‍റെ ടീമിന് ജയിക്കാനായത്. ബെൽജിയത്തിനെതിരെ മികച്ച റെക്കോഡാണ് പോളണ്ടിന്. നേർക്കുനേർ പോരിൽ 19 മത്സരങ്ങളിൽ ഏഴിലും ജയിച്ചു. അവസാന 10 മത്സരങ്ങളിലും ഏഴ് ജയമുണ്ട് പോളണ്ടിന്.

ഗ്രൂപ്പ് ഘട്ടം കടക്കാനുറപ്പിച്ചാണ് വെയിൽസിനെതിരെ നെതർലൻഡ്സ് ഇറങ്ങുന്നത്. മെംഫിസ് ഡിപെയുടെ മിന്നും ഫോമിനൊപ്പം ബെർഗ്‍വിന്നും ഡംഫ്രീസും ചേരുമ്പോൾ ഓറഞ്ച് പടയുടെ കരുത്ത് കൂടും. നായകൻ ഗാരത് ബെയ്‌ലിൽ തന്നെയാണ് വെയിൽസിന്‍റെ പ്രതീക്ഷ. 64 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിന് യോഗ്യത നേടിയ വെയിൽസിന് ജയം ഭാഗ്യമല്ലെന്ന് തെളിയിക്കാനുള്ള അവസരമാണിത്. ലോകകപ്പിന് പുറത്തായ യുക്രെയ്ൻ അയർലൻഡിനെയും നേരിടുന്നതാണ് ഇന്നത്തെ മറ്റൊരു മത്സരം. 

India vs Cambodia : 'നിങ്ങളാണ് കരുത്ത്, തുടര്‍ന്നും പിന്തുണയ്‌ക്കുക'; ആരാധകരോട് മലയാളത്തില്‍ സഹലും ആഷിഖും