പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മെസി നടത്തിയ സംഭാഷണം സദസില്‍ ചിരിയുണര്‍ത്തി. കിഡ്‌സ്.. ഇനി പോയി കിടന്നു ഉറങ്ങിക്കോളൂ എന്നാണ് മെസി പറഞ്ഞത്.

പാരീസ്: ഏഴാം തവണയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്. ഖത്തര്‍ ലോകകപ്പിലും ക്ലബ് തലത്തിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ കൂടിയായ മെസിയുടെ പ്രകടനമായിരുന്നു. ഫ്രഞ്ച് താരങ്ങളായ കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പെ എന്നിവരെ മെസി പിന്തള്ളി. 

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മെസി നടത്തിയ സംഭാഷണം സദസില്‍ ചിരിയുണര്‍ത്തി. കിഡ്‌സ്.. ഇനി പോയി കിടന്നു ഉറങ്ങിക്കോളൂ എന്നാണ് മെസി പറഞ്ഞത്. പാരീസില്‍ നടന്ന ചടങ്ങില്‍ മെസി, ഭാര്യ അന്റോനെല്ലയ്‌ക്കൊപ്പമാണെത്തിയത്. മെസിയുടെ മക്കള്‍ ചടങ്ങിലുണ്ടായിരുന്നില്ല. വീട്ടില്‍ ഇരുന്നുകൊണ്ട് ടിവിയിലാണ് മെസി പുരസ്‌കാരം ഏറ്റുവാങ്ങുന്നത് കണ്ടത്. പ്രസംഗത്തിന്റെ അവസാനത്തില്‍ തന്റെ മക്കളോടാണ് മെസി പോയി കിടന്നുറങ്ങാന്‍ ആവശ്യപ്പെട്ടത്.

Scroll to load tweet…

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയിട്ടുള്ള താരവും മെസി തന്നെയാണ്. അര്‍ജന്‍ന്റൈന്‍ ആധിപത്യമാണ് ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തില്‍ കാണാനായത്. ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.

സ്‌പെയിനിന്റെ ബാഴ്‌സലോണ താരം അലക്സിയ പുറ്റിയാസ് മികച്ച വനിതാ താരമായി. ഇംഗ്ലണ്ടിന്റെ സറീന വീഗ്മാന്‍ മികച്ച പരിശീലകയായപ്പോള്‍ മേരി ഏര്‍പ്‌സ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്‌ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്‍ചിന്‍ ഒലെക്‌സിയാണ് പുഷ്‌കാസ് അവാര്‍ഡ് ജേതാവായത്.