അടിയന്തിര ഇടപെടല്‍ നടത്തിയ സര്‍ക്കാര്‍ ഈഗിള്‍സ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചര്‍ച്ചകള്‍ നടത്തി ലാഭേച്ഛയില്ലാതെ ഫുട്‌ബോള്‍ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് സൗജന്യമായി പ്രദര്‍ശനാനുമതി ലഭ്യമാക്കുകയായിരുന്നു.

തിരുവനന്തപുരം: പബ്ലിക്ക് സ്ട്രീമിംഗ് വഴി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുന്നതിന് ഇനി പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ ലോകകക്പ്പ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സീ എന്റര്‍ടൈന്‍മെന്റ് എന്ന സ്ഥാപനത്തിന് നല്‍കിയതും സീ ചാനല്‍ കേരളത്തിലെ ഓണ്‍ലൈന്‍ സ്ട്രീമിംഗിന് സ്വകാര്യ ഫുട്‌ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്.സി കേരളയുമായി കരാറില്‍ ഏര്‍പ്പെട്ടതും അതുവഴി കേരളത്തിലും എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ലൈസന്‍സ് ആവശ്യമായി വരുമോ എന്നതുമാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിയന്തിര ഇടപെടല്‍ നടത്തിയ സര്‍ക്കാര്‍ ഈഗിള്‍സ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചര്‍ച്ചകള്‍ നടത്തി ലാഭേച്ഛയില്ലാതെ ഫുട്‌ബോള്‍ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് സൗജന്യമായി പ്രദര്‍ശനാനുമതി ലഭ്യമാക്കുകയായിരുന്നു. കായിക പ്രേമികളുടെ കൂട്ടായ്മകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രവേശന ഫീസ് വാങ്ങാതെ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കാണ് ഈ ഇളവ് ലഭ്യമാവുക. വാണിജ്യ സ്ഥാപനങ്ങള്‍ മാളുകള്‍ എന്നിവ അവരുടെ സാമ്പത്തികതാത്പര്യാര്‍ത്ഥം സംഘടിപ്പിക്കുന്ന പബ്ലിക്ക് സ്ട്രീമിംഗുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സി എന്റര്‍ടൈന്‍മെന്റ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. ഓണ്‍ലൈന്‍ സ്ട്രീമിംഗനുള്ള അനുമതിയുള്ള അവരുടെ തന്നെ സ്ഥാപനമായ സീ ഫൈവ് കേരളത്തിലെ ഫുട്‌ബോള്‍ ക്ലബ്ബായ ഈഗിള്‍സ് എഫ്.സി കേരളയുമായാണ് കേരളത്തിലെ പബ്ലിക്ക് സ്ട്രീമിംഗിന് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫിഫയുടെ ലൈസന്‍സ് ഫീ ആയ 25000 മുതല്‍ 2,50000 രൂപ വരെ നല്‍കണമായിരുന്നു.

വാണിജ്യ സ്ഥാപനങ്ങളും മാളുകളും സാമ്പത്തിക താത്പര്യാര്‍ത്ഥം നടത്തുന്ന ഫുട്‌ബോള്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും കായിക പ്രേമികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവ സൗജന്യമായി നടത്തുന്ന പ്രദര്‍ശനങ്ങളും രണ്ടായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഫുട്‌ബോള്‍ മത്സരങ്ങള്‍ പണം മുടക്കാതെ തന്നെ കായികപ്രേമികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാണാന്‍ സൗകര്യമുണ്ടാവണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കായികവകുപ്പ് ഇതില്‍ ഇടപെടുകളും കായികപ്രേമികള്‍ക്ക് സൗജന്യമായി ഫുട്‌ബോള്‍ സ്ട്രീമിംഗിന് അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഫിഫ, സി ചാനല്‍ പ്രതിനിധികളുമായും ഈഗിള്‍സ് എഫ്.സി കേരള ഉടമകളുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഇന്നാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയത്. പ്രദര്‍ശനം നടത്തുന്നവരും നടത്താന്‍ ആഗ്രഹിക്കുന്നവരും ഈഗിള്‍സ് എഫ്.സി കേരള. കോമില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്തു പ്രദര്‍ശനാനുമതി നേടി മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ലൈസന്‍സ് ഓട്ടോമാറ്റിക്കലി അപ്രൂവ് ചെയ്യപ്പെടും.

കേരളത്തിലെ കായികപ്രേമികളുടെ ആഗ്രഹത്തിനൊപ്പം നിന്ന ഈഗിള്‍സ് എഫ്.സി കേരളയുടെ അധികൃതര്‍, സീ ചാനല്‍ അധികൃതര്‍, ഫിഫ പ്രതിനിധികള്‍ എന്നിവരോട് സംസ്ഥാന സര്‍ക്കാരിന്റെ നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണെന്നും മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്, ഈഗിള്‍സ് എഫ്.സി കേരള ചെയര്‍മാന്‍ ഷാഫി മേത്തര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക