5.5 എംഎം ആയി ഫോണിന്‍റെ കട്ടി കുറയ്ക്കുമ്പോള്‍ ഐഫോണ്‍ 17 എയറിന് ഫിസിക്കല്‍ സിം സ്ലോട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ട് 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ (സ്ലിമ്മായ) ഐഫോണ്‍ 17 എയറിനെ കുറിച്ച് പുതിയ അഭ്യൂഹം. ആറ് മില്ലീമീറ്റര്‍ ആണ് ഫോണിന്‍റെ കട്ടിയെന്നാണ് മുമ്പ് അഭ്യൂഹങ്ങള്‍ വന്നതെങ്കില്‍ മാക്‌റൂമേര്‍സിന്‍റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഫോണിന്‍റെ കട്ടി 5.5 എംഎം മാത്രമായിരിക്കുമെന്നാണ്. 

ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണിന്‍റെ പേര് ഐഫോണ്‍ 17 എയര്‍ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അള്‍ട്രാ-തിന്‍ മോഡല്‍ ഐഫോണായിരിക്കും ഇത്. ഐഫോണ്‍ 17 സ്ലിം എന്നായിരിക്കും പേരെന്നും അഭ്യൂഹങ്ങളുണ്ട്. ഫോണിന്‍റെ കനം എത്രയായിരിക്കും എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. 6 എംഎം ആയിരിക്കും ഐഫോണ്‍ 17 എയര്‍/സ്ലിമ്മിന്‍റെ കട്ടി എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ റൂമറുകള്‍ പറയുന്നതാവട്ടെ ഫോണിന്‍റെ കനം 5.5 മില്ലീമീറ്റര്‍ മാത്രമായിരിക്കും എന്നാണ്. പ്രമുഖ ആപ്പിള്‍ ചെയിന്‍ അനലിസ്റ്റായ മിങ്-ചീ-ക്യുവാണ് ഈ സൂചന പുറത്തുവിട്ടത്. 

5.5 എംഎമ്മിലേക്ക് ഫോണിന്‍റെ കട്ടി കുറയ്ക്കുമ്പോള്‍ ഐഫോണ്‍ 17 എയറിന് ഫിസിക്കല്‍ സിം സ്ലോട്ടുണ്ടാവില്ല എന്ന് മിങ് പറയുന്നു. പൂര്‍ണമായും ഡിജിറ്റല്‍ ഇ-സിം സാങ്കേതികവിദ്യയിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് മിങ് അവകാശപ്പെടുന്നത്. ഇതുവഴി ഫോണിന്‍റെ കട്ടി കുറയ്ക്കാന്‍ സാധിക്കും. ഫോണിന്‍റെ കട്ടി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഒറ്റ റീയര്‍ ക്യാമറയേ ഫോണിലുണ്ടാകൂ എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മിങ്-ചീ-ക്യു ബ്ലോഗ് പോസ്റ്റില്‍ പറയുന്നത് സത്യമെങ്കില്‍ ഐഫോണ്‍ 17 എയര്‍/സ്ലിം ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണായി മാറും. 2014ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 6 ആണ് ആപ്പിളിന്‍റെ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും കട്ടി കുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണ്‍. 6.9 എംഎം ആയിരുന്നു ഐഫോണ്‍ 6 മോഡലിന്‍റെ കട്ടി. 

ഐഫോണ്‍ 17 എയര്‍/സ്ലിം ഫോണിന്‍റെ കട്ടി 5.5 എംഎം മാത്രമാണെങ്കില്‍ അത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയേക്കാള്‍ 30 ശതമാനം കുറവും ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയെക്കാള്‍ 33 ശതമാനം കുറവുമായിരിക്കും. അള്‍ട്രാ-തിന്‍ ചേസ് എങ്കിലും ഫോണിന് കട്ടി കൂടിയ റീയര്‍ ക്യാമറ ബംബുണ്ടാകും. 

Read more: ഈ മാസം ഇല്ല, ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ 4 പുറത്തിറങ്ങാന്‍ ഏപ്രില്‍ വരെ കാത്തിരിക്കണം- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം