പുതിയ ഐഫോണ്‍ മോഡലുകളുടെ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിളിന്റെ ഇന്ത്യയിലെ വിതരണക്കാരായ റെഡിംഗ്ടണ്‍ ഓഹരികളില്‍ വന്‍ കുതിപ്പ്. ഇന്ത്യയില്‍ ഐഫോണ്‍ മോഡലുകള്‍ക്ക് വലിയ വിലവര്‍ധനവ് വരുത്തിയതും, ആദ്യ ഫോള്‍ഡബിള്‍ ഫോണായ ഐഫോണ്‍ ഡ്യുവോയുടെ വരവുമാണ് ഓഹരി വില ഉയരാന്‍ കാരണം.

പുതിയ ഐഫോണ്‍ മോഡലുകളുടെ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിളിന്റെ ഇന്ത്യയിലെ പ്രധാന വിതരണക്കാരായ റെഡിംഗ്ടണ്‍ ഓഹരികളില്‍ വന്‍ കുതിപ്പ്. ഇന്ന് റെഡിംഗ്ടണ്‍ ഓഹരിവില 5.5 ശതമാനം വരെ ഉയര്‍ന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ റെഡിങ്ടണ്‍ ഓഹരികള്‍ 382.2 രൂപയിലെത്തി. ഒരു ഘട്ടത്തില്‍ ഇത് 398.45 രൂപ വരെ ഉയര്‍ന്നു. ഇന്ത്യയില്‍ ഐഫോണ്‍ മോഡലുകള്‍ക്ക് വന്‍ വിലവര്‍ധനവ് വരുത്തിയതും ഓഹരി വില കൂടുന്നതിന് ഇടയാക്കി. ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ 'ഐഫോണ്‍ ഡ്യുവോ' ആപ്പിള്‍ വിപണിയിലിറക്കിയതും ഇന്ത്യയിലെ വിതരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കഎന്നിവിടങ്ങളിലെ ആപ്പിളിന്റെ പ്രധാന സപ്ലൈ ചെയിന്‍, വിതരണ പങ്കാളിയാണ് റെഡിംഗ്ടണ്‍. കമ്പനിയുടെ വരുമാനത്തില്‍ വലിയൊരു പങ്ക് ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ്. പഴയ മോഡലുകള്‍ക്കും പുതിയ പ്രോ നിരകള്‍ക്കും ആപ്പിള്‍ ഇന്ത്യയില്‍ വന്‍തോതില്‍ വില കൂട്ടിയിട്ടുണ്ട്. ഐഫോണ്‍ 17 (256 ജിബി) മോഡലിന് ഇപ്പോള്‍ 99,900 രൂപയാണ് വില. നേരത്തെ ഇത് 82,900 രൂപയായിരുന്നു (20.5 ശതമാനം അഥവാ 17,000 രൂപയുടെ വര്‍ധന). 512 ജിബി വേരിയന്റിന് 1,02,900 രൂപയില്‍ നിന്ന് 21.4 ശതമാനം (22,000 രൂപ) വര്‍ധിച്ച് 1,24,900 രൂപയായി.

പുതിയ ഐഫോണ്‍ 18 പ്രോയുടെ വില തുടങ്ങുന്നത് 1,64,900 രൂപയിലാണ്. ഐഫോണ്‍ 17 പ്രോയെക്കാള്‍ 22 ശതമാനം കൂടുതലാണിത്. ഐഫോണ്‍ 18 പ്രോ മാക്‌സിന് 1,79,900 രൂപയാണ് വില (ഐഫോണ്‍ 17 പ്രോ മാക്‌സിനേക്കാള്‍ 20 ശതമാനം വര്‍ധന).2,99,900 രൂപ ആരംഭവിലയിലാണ് ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ ഡ്യുവോ എത്തിയിരിക്കുന്നത്. സാംസങും ഹുവാവേ അടക്കമുള്ള ചൈനീസ് കമ്പനികളും വാഴുന്ന ഫോള്‍ഡബിള്‍ വിപണിയിലേക്ക് ആപ്പിള്‍ എത്തുന്നതോടെ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.