സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിൽ അംഗമായ ആമേർ രമേശ് എന്നയാളെ ഇറാനിൽ തൂക്കിലേറ്റി. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വധശിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് ഇറാൻ.

ടെഹ്റാൻ: സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിൽ അംഗമായ ആളെ ഇറാനിൽ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അറസ്റ്റിലായ ആമേർ രമേശ് എന്നയാളെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ഏറ്റവും ദരിദ്ര മേഖലയായ സിസ്റ്റാൻ-ബലൂചെസ്ഥാനിൽ സജീവമായ ഒരു തീവ്ര സുന്നി മുസ്ലീം തീവ്രവാദ ഗ്രൂപ്പാണ് ജെയ്ഷ് അൽ-അദ്ൽ. ഈ മേഖലയിൽ ഇറാൻ സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ പതിവാണ്.

നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നാണ് വിവരം. ഇറാന്റെ പരമോന്നത കോടതി ഈ ശിക്ഷ ശരിവെച്ചിരുന്നു. ഇസ്രായേലിന് വേണ്ടി ചാരപ്രവൃത്തി നടത്തുന്നവർക്കും ഭീകരവാദ ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ ഇറാൻ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സായുധ കലാപം വഴി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വധശിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മനുഷ്യാവകാശ സംഘടനകൾ ഇറാനിലെ വധശിക്ഷകളിലെ വർധനക്കെതിരെ പലപ്പോഴും രംഗത്തെത്താറുണ്ട്. എന്നാൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്.