- Home
- Careers
- വീടിനടുത്ത് എസി ഓഫീസ്, ഹൈ-സ്പീഡ് ഇന്റർനെറ്റ്, കുറഞ്ഞ ചെലവിൽ ജോലി ചെയ്യാം; ‘കമ്മ്യൂൺ‘ വര്‍ക്ക് നിയര്‍ ഹോം ചിത്രങ്ങൾ
വീടിനടുത്ത് എസി ഓഫീസ്, ഹൈ-സ്പീഡ് ഇന്റർനെറ്റ്, കുറഞ്ഞ ചെലവിൽ ജോലി ചെയ്യാം; ‘കമ്മ്യൂൺ‘ വര്‍ക്ക് നിയര്‍ ഹോം ചിത്രങ്ങൾ
കേരളത്തിലെ ഐടി മേഖലയിലും തൊഴിൽ സംസ്കാരത്തിലും വലിയ മാറ്റം കുറിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'വർക്ക് നിയർ ഹോം' അഥവാ കമ്മ്യൂൺ വർക്ക് സ്പേസുകൾ.

ഐ.ടി വിജ്ഞാനധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന “കമ്മ്യൂൺ” ‘വർക്ക് നിയർ ഹോം’ പദ്ധതിയ്ക്ക് ജനുവരി 19നാണ് തുടക്കമായത്. വീടിനടുത്ത് തന്നെ ഓഫീസ് സൗകര്യങ്ങൾ ഒരുക്കി യാത്രാക്ലേശം കുറയ്ക്കുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിക്ക് കിഫ്ബി ആണ് പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്.
ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങൾ സംസ്ഥാനത്താകെ പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. കൊട്ടാരക്കരയ്ക്ക് പുറമെ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി ഒൻപത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുക, കേരളത്തെ ഒരു ആഗോള ‘സ്‌കിൽ ഡെവലപ്‌മെന്റ് ഹബ്ബ്’ ആയി ഉയർത്തുക എന്നിവ യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫെറ്റീരിയ ഉൾപ്പെടെ ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം കമ്മ്യൂണിൽ ഒരുക്കിയിട്ടുണ്ട്. ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികൾ, അഭ്യസ്തവിദ്യരായ വനിതാ പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് ഈ തൊഴിലിടങ്ങൾ വലിയ മുതൽക്കൂട്ടാകും.
ബി.എസ്.എൻ.എൽ കെട്ടിടത്തിന്റെ താഴത്തെ ഫ്ലോറും ഒന്നാം നിലയും പൂർണ്ണമായും കേന്ദ്രത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വലിയൊരു തൊഴിൽ സേനയെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കെട്ടിടത്തിൽ, ആകർഷകമായ ഇന്റീരിയർ ഡിസൈനുകളും ആധുനിക ഫർണിച്ചറുകളും ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 4.87 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയിരിക്കുന്നത്.
പ്രൊഫഷണലുകൾക്ക് സമാധാനമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ഇടം ഒരുക്കുന്നതിലൂടെ ഉത്പ്പാദന ക്ഷമതയും സർഗ്ഗാത്മകതയും വർധിക്കുമെന്നും ഇതുവഴി മെട്രോ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും തൊഴിൽ തേടി യുവജനങ്ങൾ കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണിത്. അതിനാൽ ഗ്രാമപ്രദേശങ്ങളിൽ നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി ആഗോള കമ്പനികളെ ആകർഷിക്കാനായാൽ അത് വലിയ നേട്ടാമാകുമെന്നാണ് വിലയിരുത്തൽ.

