ക്രിക്കറ്റ് ലഹരിയില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക്; ഒടുവില്‍, ഉയരമൊരു ഭാരമായി ഷേര്‍ ഖാന്‍
ക്രിക്കറ്റ് എന്നും ഷേര്‍ ഖാന് ലഹരിയായിരുന്നു. അല്ലായിരുന്നെങ്കില്‍ അയാള്‍ ലഖ്നൗവില്‍ നടക്കുന്ന അഫ്ഗാന്‍ -വെസ്റ്റിന്‍റീസ് മത്സരം കാണാനെത്തുമായിരുന്നില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്നൗവിലെത്തിയ ഷേര്‍ ഖാന്‍ അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടുപോയി. ഷേര്‍ ഖാനെ കുടുക്കിയത് അദ്ദേഹത്തിന്‍റെ ഉയരമായിരുന്നു, 8.2 ഇഞ്ച്. ആറടി മണ്ണിനെക്കുറിച്ച് സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ക്ക് പെട്ടെന്നൊരുനാള്‍ 8 അടിയുള്ള ഷേര്‍ ഖാനെ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വാപൊളിച്ചെന്ന് ലഖ്നൗവില്‍ നിന്നുള്ള വാര്‍ത്തകള്‍. കാണാം ഷേര്‍ ഖാന്‍റെ ലഖ്നൗ വിശേഷങ്ങള്‍.
മൂന്ന് ഏകദിനങ്ങൾ, മൂന്ന് ടി 20, ഒരു ടെസ്റ്റ് എന്നിവയാണ് അഫ്ഗാനും വെസ്റ്റ് ഇൻഡീസും തമ്മില്‍ നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് നിരവധി ക്രിക്കറ്റ് പ്രേമികള്‍ എത്തിയിട്ടുണ്ട്. അവരോടൊപ്പമെത്തിയതാണ് ഷേര്‍ ഖാനും. ക്രിക്കറ്റും കാണാം ലഖ്നൗയില്‍ കറങ്ങുകയുമാകായെന്ന് കരുതി ഇന്ത്യയിലെത്തിയ ഷേര്‍ ഖാന്‍ പക്ഷേ, അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടെന്ന് പറഞ്ഞാല്‍ മതി.
ഷേര്‍ ഖാന്‍ ആദ്യം നേരിട്ട പ്രശ്നം ഹോട്ടലുകളായിരുന്നു. അദ്ദേഹത്തിന്‍റെ ഉയരത്തിന് അനുസരിച്ച് സൗകര്യപ്രദമായ ഒരു ഹോട്ടെല്‍ കണ്ടെത്താന്‍ ഏറെ പാടുപെട്ടു. ഒടുവില്‍ ഒരു ഹോട്ടല്‍ കിട്ടിയപ്പോഴേക്കും ഉയരക്കാരനെ കുറിച്ച് നഗരത്തില്‍ 'സിക്സറുകള്‍' പരന്നു. കേട്ടവര്‍ കേട്ടവര്‍ ഹോട്ടലിലേക്കെത്തി. ഒടുവില്‍ സഹികെട്ട ഷേര്‍ ഖാന്‍ പൊലീസിന്‍റെ സഹായം തേടി. എട്ടടി ഉയരമുള്ള ഒരാള്‍ പെട്ടെന്ന് മുന്നില്‍ വന്നപ്പോള്‍ പൊലീസും അമ്പരന്നു. ഒടുവില്‍, രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് എസ്കോര്‍ട്ടോടെ മറ്റൊരു ഹോട്ടലിലേക്ക്.
പിന്നേറ്റ് ഉറക്കമുണര്‍ന്ന ഷേര്‍ ഖാന് പരാതി മാത്രമേയുണ്ടായൊള്ളൂ പറയാന്‍. കട്ടിലിന് നീളം പോരാ. കസേരകള്‍ ചെറുത്. ജനലുകള്‍ക്ക് വലിപ്പം പോരാ. ബാത്ത് റൂമുകള്‍ തീരെ ഇടുങ്ങിയത്. കട്ടിലില്‍ കാലും തൂക്കിയിട്ട് ഉറങ്ങേണ്ടിവന്നു.. അങ്ങനെയങ്ങനെ പരാതി പ്രളയം. പക്ഷേ നേരം വെളുത്തപ്പോഴെക്കും 'ഉയരമുള്ള മനുഷ്യൻറെ' വാർത്ത കേട്ടയാളുകളെല്ലാം ഹോട്ടലിലെത്തി. ഒടുവിൽ വീണ്ടും പൊലീസ് അടമ്പടിയോടെ ഷേര്‍ ഖാന്‍ എകാന സ്റ്റേഡിയത്തിലേക്ക്.
സ്റ്റേഡിയത്തിലും പ്രധാന ആകര്‍ഷണം ഷേര്‍ ഖാന്‍ തന്നെയായിരുന്നു. കളികാണണമെങ്കില്‍ സ്റ്റേഡിയത്തിലെ സ്ക്രീനിലേക്ക് നോക്കണം. എന്നാല്‍ സ്റ്റേഡിയത്തിന്‍റെ എവിടെനിന്ന് നോക്കിയാലും അയാളെ കാണാമായിരുന്നെന്ന് കളികാണാന്‍ വന്ന ഒരാളുടെ കമന്‍റ്. നാല് ദിവസം ലഖ്നൗവില്‍ കാണുമെന്ന് ഷേര്‍ ഖാന്‍ പൊലീസിനെ അറിയിച്ചു. പണിയായെന്ന് പൊലീസും.
വാഹനമാണ് ഷേര്‍ ഖാന്‍റെ മാറ്റൊരു പ്രധാനപ്രശ്നം ഒട്ടോയില്‍ കയറാന്‍ പറ്റില്ല. ബസിന്‍റെ കാര്യം പറയുകയേ വേണ്ട. ആകെ ആശ്രയം ട്രെയിനും കാല്‍നടയുമാണെന്ന് ഷേര്‍ ഖാനും പറയുന്നു. ഏതായാലും നാല് ദിവസത്തേക്കായി ലഖ്നൗവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയതായി ഷേര്‍ ഖാന്‍ എഎന്‍ഐയോട് പറഞ്ഞു.