മാച്ച് വിന്നര്‍മാരുടെ വന്‍നിര; ഇന്ത്യയുടെ മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് കപില്‍ ദേവ്
മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് ഇതിഹാസ താരം കപിൽ ദേവ്. എം എസ് ധോണിയാണ് കപിൽ ഇലവനിലെ വിക്കറ്റ് കീപ്പർ. നിരവധി തലമുറകളിലൂടെ കടന്നുപോയ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്റെ ഏറ്റവും മികച്ച പതിനൊന്ന് താരങ്ങളെയാണ് കപിൽ ദേവ് തിരഞ്ഞെടുത്തത്.
1983ൽ ഇന്ത്യയെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനാണ് കപിൽ ദേവ്. ഇതിന് ശേഷം ഇന്ത്യ ലോകകപ്പ് നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു. 1983ൽ ലോകകപ്പ് നേടിയ ടീമിലെ ആരും കപിൽ ഇലവനിൽ ഇടംപിടിച്ചില്ല എന്നതം ശ്രദ്ധേയമാണ്.
കപിലിന്‍റെ ടീമില്‍ ഓപ്പണർമാരായി സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും. ദീര്‍ഘകാലം ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായിരുന്നു ഇരുവരും.
ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കരിയറില്‍ 463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ചുറി ഉള്‍പ്പടെ 18426 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചുകൂട്ടിയത്.
സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട ഓപ്പണറായിരുന്നു വീരേന്ദര്‍ സെവാഗ്. 251 ഏകദിനങ്ങളില്‍ 15 സെഞ്ചുറിയടക്കം നേടിയത് 8273 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 104.34.
മധ്യനിരയിൽ ഇപ്പോഴത്തെ നായകൻ വിരാട് കോലി, രാഹുൽ ദ്രാവിഡ്, യുവരാജ് സിംഗ് എന്നിവര്‍ പാഡ് കെട്ടും.
സമകാലിക ക്രിക്കറ്റിലെ മാസ്റ്റര്‍ ബാറ്റ്‌സ്‌മാനാണ് വിരാട് കോലി. 248 ഏകദിനങ്ങളില്‍ 43 സെഞ്ചുറിയുമായി കുതിക്കുന്ന കിംഗ്
കോലി ഇതിനകം പന്ത്രണ്ടായിരത്തിലേറെ(12726) റണ്‍സ് നേടിക്കഴിഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലാണ് രാഹുല്‍ ദ്രാവിഡ്. 344 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 12 സെഞ്ചുറിയടക്കം 10889 റണ്‍സ് അക്കൗണ്ടിലെത്തി.
ഇന്ത്യയുടെ ലോകകപ്പ് ഹീറോ എന്നാണ് യുവ്‌രാജ് സിംഗ് അറിയപ്പെടുന്നത്. 2011 ലോകകപ്പ് ഇന്ത്യയുയര്‍ത്തുമ്പോള്‍ 362 റണ്‍സും 15 വിക്കറ്റും
പേരിലുണ്ടായിരുന്നു. കരിയറിലാകെ 304 ഏകദിനത്തില്‍ 8701 റണ്‍സ് സമ്പാദ്യം.
ഏകദിനത്തിൽ ധോണിക്ക് ഒപ്പം നിൽക്കാവുന്നൊരു വിക്കറ്റ് കീപ്പർ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടില്ലെന്നാണ് കപിൽ ദേവിന്‍റെ വാക്കുകള്‍.
ടീം ഇന്ത്യക്ക് 2011 ലോകകപ്പ് നേടിത്തന്ന നായകന്‍ കരിയറിലാകെ 350 ഏകദിനങ്ങളില്‍ 10773 റണ്‍സ് അടിച്ചുകൂട്ടി. 50.50 ശരാശരിയുണ്ട് ക്രിക്കറ്റ്
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാള്‍ക്ക്. വിക്കറ്റിന് പിന്നില്‍ 444 പേരെ പുറത്താക്കാനുമായി.
സ്‌പിന്നർമാരായി ഇന്ത്യയുടെ ഐതിഹാസിക ജോഡികളായ അനിൽ കുംബ്ലെയും ഹർഭജൻ സിംഗും.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നറും വിക്കറ്റ് വേട്ടക്കാരനും. സ്‌പിന്നര്‍മാരുടെ സ്വാഭാവിക ടേണ്‍ ഇല്ലാതിരുന്ന കുംബ്ലെ സ്വയമൊരു ശൈലി സ്‌പിന്‍ ബൗളിംഗില്‍ സൃഷ്ടിക്കുകയായിരുന്നു. 271 ഏകദിനങ്ങളില്‍ 337 വിക്കറ്റ് നേടി.
ഒരു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വപ്ന സ്‌പിന്‍ ജോഡിയായിരുന്നു അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗു. 236 ഏകദിനങ്ങളില്‍ 269 വിക്കറ്റാണ് ഇവരില്‍ ഇളയവനായ ഭാജിയുടെ നേട്ടം.
ജവഗൽ ശ്രീനാഥ്, സഹീർ ഖാൻ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഫാസ്റ്റ് ബൗളർമാർ.
കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍ എന്ന വിശേഷണവുമായായിരുന്നു ജവഗല്‍ ശ്രീനാഥിന്‍റെ വരവ്. 229 ഏകദിനങ്ങളില്‍ 315 വിക്കറ്റ് നേടിയപ്പോള്‍ മികച്ച ബൗളിംഗ് പ്രകടനം 5/23.
ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ഇടംകൈയന്‍ പേസര്‍. 200 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 282 വിക്കറ്റ് സ്വന്തം. റിവേഴ്‌സ് സ്വിങും യോര്‍ക്കറുകളും സഹീറിന് അനായാസം വഴങ്ങുമായിരുന്ന സഹീര്‍ 2011 ലോകകപ്പില്‍ 21 വിക്കറ്റുമായി തിളങ്ങി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ വേറിട്ട ആക്ഷനും വേഗവുമായി എത്തിയ ബും ബും പേസറാണ് ബുമ്ര. 64 ഏകദിനങ്ങളില്‍ 104 വിക്കറ്റുമായി ഇന്ത്യന്‍
ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട് ബുമ്ര.