- Home
- Sports
- Cricket
- ഇനിയും സഞ്ജു സാംസണെ തഴയുമോ? വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍
ഇനിയും സഞ്ജു സാംസണെ തഴയുമോ? വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ച ഇന്ത്യ സെമി പ്രതീക്ഷ സജീവമാക്കി. ഞായറാഴ്ച്ച വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ സെമിയില്‍ സ്ഥാനമുറപ്പിക്കും. ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സാധ്യതാ ഇലവന്‍…

സഞ്ജു സാംസണ്‍
സിംബാബ്‌വെക്കെദതിരെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ച സഞ്ജു സാംസണ്‍ ടീമില്‍ തുടരും. വിക്കറ്റിന് പിന്നിലും സഞ്ജു തന്നെയായിരിക്കും. സിംബാബ്‌വെക്കെതിരെ 15 പന്തില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം 48 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ടീം മാനേജ്‌മെന്റും ഹാപ്പി.
അഭിഷേക് ശര്‍മ
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. 30 പന്തില്‍ 55 റണ്‍സാണ് അഭിഷേക് സിംബാബ്‌വെക്കെതിരെ നേടിയത്. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. ഇടങ്കയ്യന്‍ ഓപ്പണറായ അഭിഷേക് ടീമിനൊപ്പമുണ്ടാകും.
ഇഷാന്‍ കിഷന്‍
സഞ്ജു വന്നതോടെ മൂന്നാം സ്ഥാനത്ത് കളിക്കാന്‍ നിയോഗിക്കപ്പെട്ട ഇഷാന്‍ കിഷന്‍ സിംബാബ്‌വെക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. 24 പന്തില്‍ 38 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. കളിക്കുന്ന എല്ലാം പൊസിഷനിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കിഷന് സാധിക്കുന്നുണ്ട്.
സൂര്യകുമാര്‍ യാദവ്
നാലാമതായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ലോകകപ്പില്‍ മികച്ച ഫോം തുടരുന്ന സൂര്യകുമാര്‍ സിംബാബ്‌വെക്കെതിരെ 13 പന്തില്‍ 33 റണ്‍സ് അടിച്ചെടുത്തിരുന്നു. വിന്‍ഡീസിനെതിരായ മത്സരത്തിലും ക്യാപ്റ്റനില്‍ നിന്ന് ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യ
സ്ഥാനമുറപ്പുള്ള മറ്റൊരു താരമാണ് ഹാര്‍ദിക്. ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യന്‍ ടീമിനെ വജ്രായുധം. സിംബാബ്‌വെക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 23 പന്തില്‍ 50 റണ്‍സാണ് നേടിയത്. മത്സരത്തിലെ താരവും ഹാര്‍ദിക്കായിരുന്നു.
തിലക് വര്‍മ
മൂന്നാമനായി കളിച്ചിരുന്ന തിലകിനെ റിങ്കു സിംഗിന്റെ സ്ഥാനത്തേക്ക് മാറ്റിയിരിന്നു. ആറാമനായിട്ടാണ് താരം സിംബാബ്‌വെക്കെതിരെ കളിച്ചത്. മൂന്നാം സ്ഥാനത്ത് സ്വതസിദ്ധമായ ശൈലില്‍ ബാറ്റ് ചെയ്യാന്‍ കഴിയാതിരുന്ന തിലകിനെ ആറാം സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അതിന്റെ ഫലം കാണുകയും ചെയ്തു. 16 പന്തുകള്‍ മാത്രം നേരിട്ട താരം 44 റണ്‍സാണ് നേടിയത്. ഇതില്‍ സിക്‌സും മൂന്ന് ഫോറും. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ടീം വിട്ട റിങ്കു സിംഗ് ഇനി എന്ന ടീമിനൊപ്പം ചേരുമെന്നുള്ള കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിലക് ടീമില്‍ തുടരും.
ശിവം ദുബെ
ഏഴാമന്‍ ശിവം ദുബെ. ബാറ്റിംഗില്‍ താരം മികച്ച ഫോമിലാണെങ്കിലും പന്തെറിയുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിംബാബ്‌വെക്കെതിരെ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ താരം 46 റണ്‍സാണ് വിട്ടുകൊടുത്തത്. ഈ പ്രശ്‌നം മാത്രമാണ് ദുബെയുടെ കാര്യത്തില്‍ പരിഹരിക്കേണ്ടത്.
അക്‌സര്‍ പട്ടേല്‍
സ്പിന്‍ ഓള്‍റൗണ്ടാറായ അക്‌സര്‍ പട്ടേലും ടീമില്‍ തുടരും. വാഷിംഗ്ടണ്‍ സുന്ദറിനെ ഇനിയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അക്‌സറിന് പകരം സുന്ദറാണ് കളിച്ചത്. സിംബാബ്‌വെക്കെതിരെ ടീമില്‍ തിരിച്ചെത്തിയ അക്‌സര്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
അര്‍ഷ്ദീപ് സിംഗ്
സിംബാബ്‌വെക്കെതിരെ മൂന്ന് വിക്കറ്റാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇടങ്കയ്യന്‍ പേസര്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
വരുണ്‍ ചക്രവര്‍ത്തി
സൂപ്പര്‍ എട്ടില്‍ താരത്തിന് തന്റെ കഴിവിനൊത്തുള്ള പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിലും താരം റണ്‍സ് വഴങ്ങി. അത് പരിഹരിച്ച് വിന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.
ജസ്പ്രിത് ബുമ്ര
ഏറെ വിലമതിപ്പുള്ള നാല് ഓവറുകള്‍ ബുമ്രയുടേതാണ്. സിംബാബ്‌വെക്കെതിരെ മൂന്ന് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ബുമ്രയും ടീമില്‍ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!