വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു : യുപി പൊലീസ്
കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ പൊലീസിനെ അക്രമിക്കുകയും തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം പൊലീസ് നടത്തിയ തിരിച്ചടിയില്‍ വെടിയേറ്റ് ദുബൈ മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്ന വിവരം. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു.
എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്തർപ്രദേശിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിൽ നിന്നുമാണ് പിടികൂടിയത്.
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നുമാണ് മധ്യപ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്.
രാവിലെ എട്ട് മണിയോടെ മഹാകാൾ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തേക്കിറങ്ങിയ ദുബെയെ ക്ഷേത്രപരിസരത്തെ ഒരു കടയുടമയാണ് തിരിച്ചറിഞ്ഞത്.
ഇദ്ദേഹം വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റെന്നായിരുന്നു ഔദ്ധ്യോഗികമായി പുറത്ത് വിട്ട വിവരം.
മാധ്യമവാർത്തകളിലൂടെ കണ്ട് പരിചയമുള്ള ദുബെയെ തിരിച്ചറിഞ്ഞ കടയുടമ വിവരം സുരക്ഷാജീവനക്കാരെ അറിയിച്ചു. സുരക്ഷാജീവനക്കാർ ഇയാളെ തടഞ്ഞ് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇയാൾ ഒരു വ്യാജതിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും വിട്ടയക്കാൻ സുരക്ഷാജീവനക്കാർ തയ്യാറാവാതിരുന്നതോടെ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടായി.
ഇതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളേയും കൂട്ടാളികളായ രണ്ടു പേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാല്‍ ദുബെ മധ്യപ്രദേശ് പൊലീസിന് കീഴടങ്ങുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു.
ദുബെ പിടിയിലായ വിവരം പുറത്തു വന്നതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചു.
നടപടികൾ എത്രയും വേഗം പൂർത്തിയാക്കി ദുബെയെ യുപി പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായിരുന്നു.
ഇതിനിടെ വികാസ് ദുബൈയെ പിടികൂടുന്നതിന് മുമ്പ് തന്നെ ഇയാളുടെ കൂട്ടാളികളായ പ്രഹ്ളാദും പ്രവീണും പൊലീസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രഹ്ളാദിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് യുപി പൊലീസ് പറയുന്നത്.
ഏതാണ്ട് സമാനമായ രീതിയിലാണ് വികാസ് ദുബൈയും ഇപ്പോള്‍ കൊല്ലപ്പെട്ടത്. ദുബെയുമായി കാൺപൂരിലേക്ക് പോവുകയായിരുന്നു യുപി പൊലീസ്.
യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും, മറിഞ്ഞ വാഹനത്തിൽ നിന്ന് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചുവെന്നാണ് പൊലീസ് വിശദീകരണം. പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ പറയുന്നു.
" ദുബെയുമായി പോയ വാഹനം കാൺപൂരിന് സമീപം അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ വികാസ് ദുബൈ പൊലീസുകാരുടെ തോക്ക് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസുകാർ ദുബെയെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ദുബെ വഴങ്ങിയില്ല. പൊലീസുകാർക്കെതിരെ വെടിയുതിർത്ത ദുബെയെ ആത്മരക്ഷാർത്ഥം വെടിവയ്‍ക്കേണ്ടതായി വന്നത് " - യുപി പൊലീസിന്‍റെ വിശദീകരണം ഇങ്ങനെയാണ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. കാൺപൂരിലെ ഹൈലാന്‍റ് ആശുപത്രിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കാൺപൂർ നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകല ബാരാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇതിനിടെ ആസൂത്രിതമായി ദുബെയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണമുയരുന്നുണ്ട്. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് മറിഞ്ഞത് കാറല്ല, രഹസ്യങ്ങൾ പുറത്ത് വന്ന് സർക്കാർ മറിയുന്നതിൽ നിന്ന് രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ട്വീറ്റ് ചെയ്തു.
ദുബെയും കൊണ്ട് കാണ്‍പൂരിലേക്ക് പോയ യുപി പൊലീസിന്‍റെ വാഹനത്തെ എഎന്‍ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികളും അനുഗമിച്ചിരുന്നു.