'കുഴി ചെറുതായതിനാല്‍ കാലുകള്‍ മുറിച്ചുമാറ്റി'; ബ്യൂട്ടീഷന്‍റെ കൊലപാതകത്തിലെ ഞെട്ടിക്കുന്ന മൊഴി
കൊല്ലം സ്വദേശിനിയെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന മുഖത്തല സ്വദേശിനി സുചിത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിന്‍റെ മൊഴി അടക്കമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രതി വാടകയ്ക്കായി എടുത്ത വീടിന് സമീപമുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
രണ്ടു കാലും മുറിച്ച നിലയിരുന്നു മൃതദേഹം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം എങ്ങനെ മറവു ചെയ്യുമെന്ന ആശയക്കുഴപ്പം പ്രശാന്തിനുണ്ടായിരുന്നു. ആദ്യം മൃതദേഹം പെട്രോള്‍ ഉപയോഗിച്ച് കത്തിക്കാനാണ് നോക്കിയത്.
എന്നാല്‍, ആ മാര്‍ഗം വിജയിച്ചില്ല. തുടര്‍ന്നാണ് വീടിനടുത്ത് തന്നെയുള്ള പറമ്പില്‍ കുഴികുത്തി മൂടാന്‍ നോക്കിയത്.
പക്ഷേ കുഴി ചെറുതായി പോയി. ഇതോടെ രണ്ട് കാലുകളും മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
പ്രശാന്തും സുചിത്രയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. പ്രശാന്തിന്‍റെ ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ആ ബന്ധം വളരുകയായിരുന്നു.
കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടര ലക്ഷം രൂപയാണ് പ്രശാന്ത് സുചിത്രയ്ക്ക് നല്‍കാനുണ്ടായിരുന്നത്.
ഈ സാമ്പത്തിക ഇടപാടുകളും ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതെയിരുന്നതുമാണ് കെലാപാതകത്തിലേക്ക് പ്രശാന്തിനെ നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്.
അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്.
രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകുകയായിരുന്നു.