പാനൂര്‍ മന്‍സൂര്‍ വധക്കേസ്; ഒരാള്‍ അറസ്റ്റില്‍, പത്താം പ്രതിയുടെ വീടിന് തീയിട്ടു
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസം കണ്ണൂര്‍ പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ല. മൻസൂർ വധക്കേസില്‍ സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭ് പൊലീസ് പിടിയിലായതിന് പിന്നാലെയാണ് കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടത്. പാനൂരില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ധനേഷ് പയ്യന്നൂര്‍.
പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ച് നല്‍കിയത് പ്രശോഭാണെന്ന് പൊലീസ് പറയുന്നു. പ്രശോഭിന്‍റെ വീട്ടിൽ നിന്നും പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു. തെരഞ്ഞെടുപ്പ് ദിവസത്തില്‍ നടന്ന ആക്രമണത്തിനിടെ നടന്ന ബോബെറിലും പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറി(22)നെ ബോംബെറിഞ്ഞും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. കേസില്‍ അന്ന് തന്നെ ഒരു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിൽ രോഷാകുലരായ ലീഗ് പ്രവർത്തകർ അന്ന് നേരെ പുലരും മുന്നേ സിപിഎമ്മിന്‍റെ രണ്ട് ലോക്കൽ കമ്മിറ്റി ഓഫീസുകള്‍ക്കും മൂന്ന് ബ്രാഞ്ച് കമ്മറ്റി ഓഫീസുകള്‍ക്കും തീയിട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങി മരിച്ചു. എന്നാല്‍ ഈ മരണത്തില്‍ അസ്വാഭാവികതകള്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊലപാതകത്തിന് ആവശ്യമായ ബോംബ് നിര്‍മ്മിച്ച് നല്‍കിയ പ്രശോഭ് അറസ്റ്റിലായതിന് പിന്നാലെയാണ് പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടത്. വീടിന് പിന്നിലെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ഒരു നാനോ കാറും രണ്ട് ബൈക്കുമാണ് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.
കണ്ണൂർ മുക്കിൽപ്പീടികയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡ്ഡിൽ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തീ പടരുന്നത് കണ്ട വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്നും വീട്ടിലുള്ളവരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ചാണ് തീയിട്ടതെന്നും സിപിഎം നേതാവ് എം വി ജയരാജന്‍ പറഞ്ഞു.
മന്‍സൂര്‍ വധക്കേസില്‍ പത്താം പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്‍റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. ജാബിറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് പുലര്‍ച്ചെ ജാബിറിന്‍റെ വീടില്‍ ആക്രമണമുണ്ടായത്. ജാബിറിനെക്കൂടാതെ പ്രതികളായ സിപിഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരും ഇപ്പോഴും ഒളിവിലാണ്.
തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം പ്രതികള്‍ വെട്ടി വീഴ്ത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ രക്തം വാര്‍ന്നതിനെ തുടര്‍ന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. പോളിങ്ങ് ദിവസം ഉച്ചയോടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്‍റെ സഹോദരനായ മൻസൂറിന് വെട്ടേല്‍ക്കുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്.
കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല. അമിതമായി രക്തം നഷ്ടമായതും മരണകാരണമായി.