മോഷണമുതല്‍ തിരിച്ചേല്‍പ്പിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിനെ ആശ്രയിച്ചൊരു കള്ളന്‍
മോഷണമുതല്‍ തിരിച്ചേല്‍പിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിനെ ആശ്രയിച്ച ഒരു കള്ളനെ പരിചയപ്പെടാം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സഹോദര മാധ്യമസ്ഥാപനമായ സുവർണ ന്യൂസിലേക്ക് മോഷ്ടിച്ച മാലകളും, അവ ഉടമസ്ഥന് തിരിച്ചേല്‍പിക്കണമെന്ന അഭ്യർത്ഥനയോടെ കത്തും അയച്ചാണ് ഈ മോഷ്ടാവ് വ്യത്യസ്തനായത്.
സുവർണ ന്യൂസിലെ മാധ്യമപ്രവർത്തകനായ ജയപ്രകാശ് ഷെട്ടിക്ക് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് ഒരു കത്ത് കിട്ടി.
കത്തിനൊപ്പം 80 ഗ്രാം തൂക്കമുള്ള 5.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ താലിയുമുണ്ടായിരുന്നു.
''കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട ഞാന്‍ ആദ്യമായാണ് മോഷണത്തിലേർപ്പെട്ടത്, പക്ഷേ ചെയ്തത് തെറ്റാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു''.
''മാലനഷ്ടപ്പെട്ടവരുടെ കുടുംബത്തോടും ബെംഗളൂരു പൊലീസിനോടും മാപ്പ് ചോദിക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമോയെന്ന് എനിക്ക് ഭയമുണ്ട്''
''പ്രളയകാലത്തടക്കം മികച്ച റിപ്പോർട്ടിങ്ങിലൂടെ ആയിരങ്ങൾക്ക് തുണയായ സുവർണ ന്യൂസ് ഇത് കൃത്യമായി ഉടമസ്ഥരുടെ കൈയിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്''
മാലയുടെ ഉടമസ്ഥന്‍റെ അഡ്രസും കത്തിലുണ്ടായിരുന്നു.
ഇന്ദിരാ നഗർ സ്വദേശിനിയായ കസ്തൂരിയുടേതായിരുന്നു മാല. സെപ്റ്റംബർ ഒമ്പതിന് വഴിയരികില്‍വച്ച് തന്‍റെ താലി പറിച്ചോടിയ കള്ളനെതിരെ കസ്തൂരിയും ഭർത്താവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസിന്‍റെ സഹായത്തോടെ ദമ്പതികളെ കണ്ടെത്തി ചാനല്‍ സ്റ്റുഡിയോയിലെത്തിച്ച് തല്‍സമയം മാല കൈമാറി.
തങ്ങളേക്കാൾ മാധ്യമസ്ഥാപനത്തില്‍ വിശ്വാസമർപ്പിച്ച കള്ളനോട് ക്ഷമിക്കാന്‍ ഇന്ദിരാനഗർ പൊലീസ് തയാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.