ഖുശ്‍ബു ഇഡ്ഡലി, ഖുശ്‍ബു കോഫി, നടിക്കായി അമ്പലം, ഇങ്ങനെയുമുണ്ടോ ആരാധന?
തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് ഖുശ്‍ബു. കോണ്‍ഗ്രസ് രാഷ്‍ട്രീയ നേതാവായും ഖുശ്‍ബു ജനങ്ങള്‍ക്കൊപ്പമുണ്ട്. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ബാല നടിയായിട്ടാണ് ഖുശ്‍ബു അഭിനയ ജീവിതം തുടങ്ങിയത്. ഹിന്ദി സിനിമകളിലും ഖുശ്‍ബു അഭിനയിച്ചിട്ടുണ്ട്. ഇന്ന് അമ്പതാം ജന്മദിനം ആഘോഷിക്കുന്ന ഖുശ്‍ബുവിനെ കുറിച്ചുള്ള വിശേഷങ്ങള്‍.
ഖുശ്‍ബു ബാലനടിയായി ഹിന്ദി ചിത്രമായ ദ ബേര്‍ണിംഗ് ട്രെയിനിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്.
തെലുങ്ക് ചിത്രമായ കലിയുഗ പണ്ടവുലു എന്ന ചിത്രത്തില്‍ വെങ്കടേഷിന്റെ നായികയായി 1986ല്‍ തെന്നിന്ത്യൻ സിനിമയിലെത്തി.
തമിഴകത്ത് ആണ് ഖുശ്‍ബു മിന്നിത്തിളങ്ങിയത്.
സംവിധായകനും നടനുമായ സുന്ദറിനെയാണ് ഖുശ്‍ബു വിവാഹം ചെയ്‍തത്.
വിവാഹശേഷം ഖുശ്‍ബു ഹിന്ദുമതത്തിലേക്ക് മാറി. അവന്തിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്.
തമിഴകത്ത് ഖുശ്‍ബു തിളങ്ങിനില്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ആരാധകര്‍ അമ്പലം പണികഴിപ്പിക്കുകയും പിന്നീട് അത് പൊളിച്ചുകളയുകയുമായിരുന്നു.
തമിഴ്‍നാട്ടില്‍ ഖുശ്‍ബു ഇഡ്ഡലി, ഖുശ്‍ബു റൈസ് കേക്, ഖുശ്‍ബു ജുമ്‍കി, ഖുശ്‍ബു സാരി, ഖുശ്‍ബു സര്‍ബറ്റ്, ഖുശ്‍ബു കോഫി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവരോടുള്ള ആരാധനയുടെ തെളിവെന്ന പോലെയുണ്ട്.
ഡിഎംകെയിലൂടെയാണ് രാഷ്‍ട്രീയ പ്രവേശനം എങ്കിലും പിന്നീട് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു.
എയ്‍ഡ്‍സ് ബോധവത്‍കരണത്തിനിടെ ഖുശ്‍ബു പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. പെൺകുട്ടികൾ വിവാഹത്തിനു മുൻപ് സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും കല്യാണം കഴിക്കുന്ന പെൺകുട്ടികൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും ഖുശ്ബു പറഞ്ഞതാണ് വിവാദമായത്. വിവാദം കോടതിയിലെത്തിയില്‍ വരെ എത്തി.