സ്റ്റൈല്‍ മന്നന്റെ 45 വര്‍ഷങ്ങള്‍, ആരാധകര്‍ ആവേശത്തില്‍
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ അഭിനയജീവിതത്തിന് 45 വയസ്സ്. ഇന്ത്യന്‍ സിനിമയുടെ രജനിസം എന്ന പേരില്‍ രജനീകാന്ത് കഥാപാത്രങ്ങളുടെ ഒരേ പ്രൊഫൈല്‍ ചിത്രങ്ങളുമായാണ് ഏവരും താരത്തിന് ആശംസ നല്‍കുന്നത്. ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് തമിഴ്‍നാട്ടിലെ വിവിധ മേഖലകളില്‍ ആരാധകര്‍ പോസ്റ്റര്‍ പതിപ്പിച്ചു.
കര്‍ണാടകത്തില്‍ നിന്നുള്ള ശിവാജി റാവു എന്ന പുതുമുഖത്തെ കമല്‍ഹാസനൊപ്പം അപൂര്‍വ്വ രാഗങ്ങളില്‍ അവതരിപ്പിക്കാന്‍ കെ ബാലചന്ദ്രര്‍ എടുത്ത തീരുമാനം മദ്രാസില്‍ കുറച്ചൊന്നുമല്ല ഏവരെയും അത്ഭുതപ്പെടുത്തിയത്.തമിഴില്‍ എക്കാലത്തേക്കുമായി ഒരു ശിവാജി ഗണേശനുണ്ട് എന്നു പറഞ്ഞാണ് ബാലചന്ദര്‍ ശിവാജി റാവുവിന് രജനീകാന്ത് എന്ന പേര് നല്‍കിയത്.
രജനിയുടെ ആദ്യ ഷോട്ട് 1975 മാര്‍ച്ച് 27 നായിരുന്നു. മുത്തു, ബാഷ, പടയപ്പ, ബില്ല തുടങ്ങി ഇന്ത്യന്‍ സിനിമയുടെ വിലാസമായി തന്നെ മാറി രജനികാന്ത്.
നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ രജനിസം എന്ന് വിശേഷിപ്പിച്ചാണ് സിനിമാ മേഖല ഒന്നാകെ താരത്തിന് ആശംസ നേരുന്നത്. രജനി ആരാധകര്‍ തയാറാക്കിയ ചിത്രം എ ആറ്‍ റഹ്‍മാന്‍, മമ്മൂട്ടി, മോഹൻലാല്‍ പൃഥ്വിരാജ് ഉള്‍പ്പടെ പുറത്തിറക്കി. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മാജിക്കല്‍ രജനിസമെന്ന് വിശേഷിപ്പിച്ചാണ് സൂര്യ സമൂഹമാധ്യമങ്ങളിലൂടെ ആശംസ നല്‍കിയത്. ബോളിവുഡ് താരങ്ങളും തെലുങ്ക് കന്നഡ താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ 45 വര്‍ഷത്തെ രജനീസത്തിന് ആശംസകള്‍ അറിയിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ആശംസക്ക് പുറമേ താരത്തിന്‍റെ രാഷ്‍ട്രീയം കൂടി ചര്‍ച്ച ആക്കുകയാണ് ആരാധകര്‍.
ഭാവി മുഖ്യമന്ത്രിയെന്ന് വിശേപ്പിച്ച് മധുരയിലും കാഞ്ചീപുരത്തും ആരാധകര്‍ പോസ്റ്ററും കട്ടൗട്ടുകളും സ്ഥാപിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിലച്ച പുതിയ രജനി ചിത്രത്തേക്കാള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും താരത്തിന്‍റെ രാഷ്‍ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനായാണ്.
അടുത്ത തെരഞ്ഞെടുപ്പില്‍ സജീവമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിനിമയില്‍ നിന്ന് താരം അകലാന്‍ മടിക്കുകയാണ്. ആദ്യ സിനിമയിലേത് പോലെ രാഷ്‍ട്രീയത്തിലും കമലിനൊപ്പമാകുമോ പ്രവര്‍ത്തനമെന്ന കാത്തിരിപ്പിലാണ് ഏവരും.