കിടപ്പറ തെരുവിലേക്ക് കൊണ്ടുപോകരുതെന്ന് ഭാരതിരാജ, ഇരണ്ടാം കുത്തിന്റെ അശ്ലീല പോസ്റ്ററുകള്‍ക്ക് വിമര്‍ശനം
അഡല്‍ട്ട് കോമഡി ചിത്രമാണ് ഇരണ്ടാം കുത്ത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വലിയ വിവാദമാണ് ചിത്രത്തിന് എതിരെ ഉണ്ടായിരിക്കുന്നത്. കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുപോകുന്നത് പോലെയാണ് ഇത്തരം സൃഷ്‍ടികളെന്ന് ഭാരതിരാജ പറഞ്ഞു. എന്നാല്‍ അല്‍പ വസ്‍ത്രധാരികളായ സ്‍ത്രീകളുള്ള, ഭാരതിരാജയുടെ പഴയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് ഇരണ്ടാം കുത്തിന്റെ സംവിധായകൻ സന്തോഷ് പി ജയകുമാര്‍ മറുപടിയുമായി എത്തി. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്.
സിനിമ വ്യവസായമാണ്. പക്ഷേ പഴത്തെപോലും ഇങ്ങനെ വെറുപ്പുളവാക്കുന്ന അര്‍ഥത്തില്‍ കാണിക്കുന്നത് ശരിയല്ലെന്ന് സംവിധായകൻ ഭാരതിരാജ പറഞ്ഞു.
ജീവിതത്തിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് കുഴപ്പമില്ല. പക്ഷേ ഇങ്ങനെയല്ലാതെ മറ്റ് രീതിയിലാണ് പറയേണ്ടത്. ഇത് കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുവരുന്നതുപോലെയാണ്. ഇന്ത്യൻ സംസ്‍കാരത്തിന് എതിരാണ് എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഞാൻ ഇല്ല. പക്ഷേ കുടുംബങ്ങളുടെ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭാരതിരാജ പറഞ്ഞു.
സര്‍ക്കാരും സെൻസര്‍ബോർഡും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നും ഭാരതിരാജ പറഞ്ഞു.
ഭാരതിരാജയുടെ പ്രസ്‍താവനയ്‍ക്ക് എതിരെ ഇരണ്ടാം കുത്ത് എന്ന സിനിമയുടെ സംവിധായകൻ സന്തോഷ് പി ജയകുമാര്‍ രംഗത്ത് എത്തി. ഭാരതിരാജ സംവിധാനം ചെയ്‍ത 1981 ൽ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു സന്തോഷിന്റെ പ്രതികരണം.
ഭാരതിരാജയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ. ഇത് അദ്ദേഹത്തിന്റെ 1981 ൽ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്ററാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് നാണം തോന്നുന്നില്ലേ? എന്നാണ് സന്തോഷ് പറഞ്ഞത്. ഇതോടെ അപകീർത്തിയുണ്ടാക്കുന്നതാണെന്നാരോപിച്ചു സന്തോഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഭാരതിരാജ.
അശ്ലീല രംഗങ്ങളുടെ അതിപ്രസരം കൊണ്ട് വിവാദമാവുകയാണ് ടീസര്‍. വലിയ വിമര്‍ശനമാണ് ട്രെയിലറിന് നേരിടേണ്ടി വരുന്നത്.
സംവിധായകൻ സന്തോഷ് പി ജയകുമാര്‍ തന്നെയാണ് ചിത്രത്തിലെ നായകൻ.
രവി മരിയ ചാംസ്, ഡാനിയല്‍ ആനി, ശാലു ശാമു, മീനല്‍, ഹരിഷ്‍മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസര്‍ ബോര്‍ഡ് നല്‍കിയത്.