യാദൃശ്ചികമോ?, 'പഞ്ചവടിപാലം പൊളിച്ചതും' പാലാരിവട്ടം പാലം പുനര്‍നിര്‍മാണം തുടങ്ങിയതും ഒരേ ദിവസം
മലയാളത്തിലെ ക്ലാസിക് ആക്ഷേപഹാസ്യ ചിത്രമെന്ന നിലയില്‍ ഒന്നാമതായിരിക്കും പഞ്ചവടിപ്പാലം. അഴിമതിക്കാരായ ഭരണകര്‍ത്താക്കളെ കുറിച്ചുള്ള ആക്ഷേപഹാസ്യം. കെ ജി ജോര്‍ജ് ആണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ പഞ്ചവടിപ്പാലം സംവിധാനം ചെയ്‍തത്. 1984 സെപ്‍തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്‍തത്. ഇന്ന് മറ്റൊരു സെപ്‍തംബര്‍ 28. മറ്റൊരു പഞ്ചവടിപ്പാലം പൊളിച്ചുതുടങ്ങിയ ദിവസം.
സിനിമയിലെ കഥാഗതിയും ജീവിതത്തിലെ സംഭവങ്ങളും നേര്‍രേഖയില്‍ വരികയാണ് എറണാകുളത്ത്. അഴിമതിക്കേസില്‍ കുരുങ്ങിയ പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണം ഇന്ന് തുടങ്ങിയിരിക്കുകയാണ്.
വേളൂർ കൃഷ്‍ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്‍പദമാക്കി ചെയ്‍ത ചിത്രമാണ് പഞ്ചവടിപ്പാലം.
കെ ജി ജോര്‍ജിന്റെ തിരക്കഥയ്‍ക്ക് കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ ആയിരുന്നു സംഭാഷണം എഴുതിയത്.
ദുശാനക്കുറുപ്പായ ഭരത് ഗോപി, ശിഖണ്ഡിപ്പിള്ളയായ നെടുമുടി വേണു, പഞ്ചവടി റാഫേലായ സുകുമാരി, ഇസഹാക്ക് തരകനായ തിലകൻ, ആബേലായ ജഗതി ശ്രീകുമാര്‍, കാതൊരയൻ ആയി ശ്രീനിവാസൻ, മണ്ഡോദരിയായ ശ്രീവിദ്യ, ജീമൂതവാഹനൻ ആയ വേണു നാഗവള്ളി, യൂദാസ് കുഞ്ഞ് ആയ ആലുംമൂടൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
നിലവിലുള്ള പാലം പൊളിച്ചുമാറ്റുകയും വേറെ പാലം നിര്‍മിക്കുകയും ചെയ്യാൻ ഭരണകക്ഷികളും പ്രതിപക്ഷവും ഒരുപോലെ ശ്രമിക്കുന്നതാണ് പഞ്ചവടിപ്പാലത്തിന്റെ കഥാതന്തു. പാലം പണിയില്‍ അഴിമതി നടക്കുകയും അത് പൊളിഞ്ഞുവീഴുകയും ചെയ്യുന്നു.
തകര്‍ന്ന പാലം കാട്ടിയാണ് സിനിമ അവസാനിക്കുന്നതും.
പഞ്ചവടിപ്പാലം ഓര്‍മയിലേക്ക് എത്തികുന്നതാണ് പാലാരിവട്ടം പാലവും.
പാലാരിവട്ടം പാലം പൊളിച്ചുപണിയാണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുനര്‍നിര്‍മാണം തുടങ്ങിയിരിക്കുന്നത്. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാൽ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പാലത്തിന്‍റെ ദുർബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയ്യാറാക്കിയ റിപ്പോർട്ട് അടക്കം ഹാജരാക്കി സംസ്ഥാനസർക്കാർ വിശദമായി വാദം നടത്തിയതിന്‍റെ വിജയം കൂടിയാണിത്.
പാലാരിവട്ടം പാലം അഴിമതികേസില്‍ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്. പാലാരിവട്ടം പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകളുണ്ടെന്ന് വിജിലൻസിന്റെ സംയുക്ത പരിശോധന റിപ്പോർട്ട് തുടക്കത്തിലെ കണ്ടെത്തിയിരുന്നു. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്‍ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിഡബ്ള്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയര്‍ സജിലി,തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിദഗ്‍ധനുമായ പി പി ശിവന്‍ എന്നിവരടക്കമുള്ള സമിതി നടത്തിയ പരിശോധനയിലാണ് പാലത്തിന്‍റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പാലത്തിന്‍റെ പിയര്‍ കാപ്പില്‍ 83 വിള്ളലുകളുണ്ട്. ഇതിലെ അഞ്ച് വിള്ളലുകളും മൂന്ന് മില്ലിമീറ്ററില്‍ കൂടുതലുള്ളതാണ്. 66 സെന്‍റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയിരുന്നു.