ആരാണ് റഹ്‍മാൻ ബ്രദേഴ്‍സ്? 'വാസന്തി' സര്‍പ്രൈസായി മാറിയത് ഇങ്ങനെ!
ഇന്ന് കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നതുവരെ കുറച്ചുപേര്‍ മാത്രം കേട്ടിരുന്ന ഒരു സിനിമയായിരിക്കും 'വാസന്തി'. ഇന്ന് പക്ഷേ സംസ്ഥാന അവാര്‍ഡില്‍ സര്‍പ്രൈസ് ഹിറ്റായി മാറി 'വാസന്തി'. കുറച്ചുപേര്‍ മാത്രം കണ്ടിട്ടുണ്ടാവുന്ന ഒരു ചിത്രം. ഒരുപാട് പേരാല്‍ സംസാരിക്കപ്പെടുന്ന ചിത്രമായി വാസന്തി ഇന്ന്. വാസന്തിക്ക് വേണ്ടി കുറച്ചധികം പേരെങ്കിലും ഗൂഗിള്‍ തെരഞ്ഞിട്ടുണ്ടാകും. എന്താണ് വാസന്തിയെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകരായ സഹോദരൻമാരും എങ്ങനെയാണ് വാസന്തി മികച്ച ചിത്രമായെന്ന് പറയുകയാണ് ജൂറിയും ഇവിടെ.
ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ എന്നീ സഹോദരങ്ങളാണ് ചിത്രം സംവിധാനം ചെയ്‍തത്.
മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച സ്വഭാവ നടി എന്നീ അവാര്‍ഡുകളാണ് ചിത്രം നേടിയത്.
വ്യത്യസ്‍തമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍റെ കഥ പറയുകയാണ് വാസന്തി എന്ന സിനിമ. പുത്തന്‍ അവതരണ ശൈലിയി സമ്മാനിച്ചപ്പോള്‍ സിനിമ വാരിക്കൂട്ടിയത് മൂന്ന് അവാര്‍ഡുകള്‍, മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച സ്വഭാവ നടി എന്നിവ. ചുക്കാന്‍പിടിച്ചത് റഹ്‍മാന്‍ ബ്രദേഴ്‍സ് എന്ന ബാനറില് അറിയപ്പെടുന്ന ഷിനോസ് , സജാസ് എന്നിവര്‍. തിരക്കഥയും ഇവരുടേത് തന്നെ. പോസ്റ്റ് പ്രെഡക്ഷന്‍ ,എഡിറ്റിംഗ് മേഖലയില്‍ സജീവമായിരുന്ന ഷിനോസും തീയേറ്ററ്‍ ആര്‍ട്‍സില്‍ ബിരുദാനന്തര ബിരുദമുള്ള സജാസിന്‍റെയും ആദ്യ സംരംഭം. സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് സജാസ് സംവിധാനം പഠിച്ചത്. ഇന്ദിര പാര്‍ഥസാരഥിയുടെ ഒരു തമിഴ് നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് വാസന്തി എന്ന സിനിമ. 2015ല്‍ ചെയ്‍ത കളിപ്പാട്ടക്കാരൻ ആണ് റഹ്‍മാൻ സഹോദരൻമാരുടെ സിനിമ.
പരീക്ഷണ സിനിമകളോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചു എന്ന് ഷിനോസ് പറയുന്നു. അഭിലാഷ് ശങ്കര്‍ ആണ് ചിത്രത്തിന്റെ ക്യാമറ ചെയ്‍തത്. സൌണ്ട് ഡിസൈൻ ആൻഡ് മ്യൂസിക് രാജേഷ് മുരുകൻ, പ്രൊഡക്ഷൻ ഡിസൈൻ ശ്രീജിത്ത് ശ്രീ, അഭിലാഷ് ബാലൻ, കോസ്റ്റ്യൂം സുനിത്, സൌണ്ട് മിക്സ് ഗണേഷ് മാരാര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി രാജേഷ് നടരാജൻ, അനൂപ് കരുവിള, പ്രൊഡക്ഷൻ സപ്പോര്‍ട്ട് ജദീര്‍ ജംഗോ, രതീഷ് രാമചന്ദ്രൻ, ഷറഫുദ്ദീൻ എന്നിവരാണ്.
സിനിമാ സീരിയല്‍ രംഗത്ത് സജീവമായ സ്വാസികയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായാണ് വാസന്തിയെ വിലയിരുത്തുന്നത്. അപ്രതീക്ഷിത നേട്ടമെന്നും കഥാപാത്രത്തെ വിശ്വസിച്ച് ഏല്‍പിച്ചവരോടെ നന്ദിയുണ്ടെന്നും സ്വാസികയുടെ പ്രതികരണം.
പ്രേമം, ഹാപ്പി വെഡിംഗ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സിജു വില്‍സണും ശബരീഷ് വര്‍മയുമാണ് സിനിമയിലെ നായകര്‍. സിജു വില്‍സണ്‍ തന്നെയാണ് സിനിമ നിര്‍മിച്ചതും.
വ്യത്യസ്‍ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്ന പെണ്‍കുട്ടിയുടെ സഹനവും അതിജീവനവും നാടകം, സിനിമ എന്നീ സങ്കേതങ്ങളുടെ സര്‍ഗാത്മകമായ സമ്മിശ്രണത്തിലൂടെ ആവിഷ്‍കരിക്കുന്ന സിനിമയെന്നാണ് വാസന്തിയെ കുറിച്ച് മധു അമ്പാട്ട് ചെയര്‍മാനായ ജൂറി വിലയിരുത്തിയത്.
നാടകം കാണാൻ എത്തിയ പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്റെ ജീവിതം പറയുന്ന വാസന്തിയാണ് സിനിമയുടെ കേന്ദ്രം.
വാസന്തിയുടെ ജീവിതത്തിലെ പുരുഷൻമാരെക്കുറിച്ചും വേറിട്ട ആഖ്യാന രീതിയില്‍ ചിത്രം പറയുന്നു.