നടനാകാന്‍ കൊതിച്ച്... പാതിവഴിയില്‍ ഇറങ്ങിപ്പോയ ഷാജി തിലകന്‍; ചിത്രങ്ങള്‍ കാണാം...
മലയാള സിനിമിലെ മഹാനടന്‍ തിലകന്‍റെ മൂത്തമകനാണ് ഷാജി തിലകന്‍. അമ്പത്തിയഞ്ച് വയസായിരുന്നു. എന്നാല്‍, അച്ഛനെ പോലെയോ അനിയന്മാരായ ഷമ്മി, ഷോബി എന്നിവരെ പോലെയോ അഭിനയത്തില്‍ ശോഭിക്കാന്‍ ഷാജിക്കായില്ല. ഷാജിയെ തേടിയെത്തിയതാകട്ടെ കൂടുതലും സീരിയല്‍ അവസരങ്ങളായിരുന്നു.
കൊല്ലം എസ്എന്‍ കോളജിൽ ബിരുദ പഠനം. പിന്നീട് അച്ഛന്‍ തിലകന്‍റെ കൂടെ നാടക സമിതിയില്‍.
1998 സ്വാതി ഭാസ്ക്കർ സംവിധാനം ചെയ്ത 'സാഗര ചരിതം' സീരിയലിൽ ഒരു ചെറു വേഷം ചെയ്തുകൊണ്ടായിരുന്നു ഷാജി തിലകന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍, ആ സീരിയല്‍ പുറത്തിറങ്ങിയില്ല.
അനിയന്‍ ഷോബി ഡബ്ബിംഗ് രംഗത്തെ തിരക്കുള്ള ശബ്ദതാരമാറിയപ്പോള്‍ ഷാജി അപ്പോളോ ടയേഴ്സ് ജീവനക്കാരനായി.
2014 മഴവിൽ മനോരമയില്‍ 'അനിയത്തി ' എന്ന പരമ്പരയിലെ പൂക്കാടൻ പൗലോസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാജി തിലകനാണ്.
2017-ൽ അമൃത ടി.വിയിൽ നിലാവും നക്ഷത്രങ്ങളും എന്ന പരമ്പരയില്‍ പൊലീസ് ഓഫീസറുടെ വേഷവും ചെയ്തിട്ടുണ്ട്.
അപ്പോളോ ടയേഴ്സില്‍ നിന്ന് റിട്ടയര്‍മെന്‍റിന് ശേഷം അച്ഛനെപ്പോലെയും അനിയന്മാരെ പോലെയും സിനിമയില്‍ സജീവമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ആ ആഗ്രഹം സഫലമാക്കാനാകാതെയാണ് ഷാജി തിലകന്‍റെ വിടപറയല്‍.