- Home
- Sports
- Football
- കിരീട വരൾച്ചയ്ക്ക് 24 വയസ്; ആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ബ്രസീലിന്‍റെ തകർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ
കിരീട വരൾച്ചയ്ക്ക് 24 വയസ്; ആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ബ്രസീലിന്‍റെ തകർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ
വ്യക്തിഗത മികവുകളിലെ അമിത വിശ്വാസം, പ്രതിരോധത്തിലെ പിഴവുകൾ, പരിക്കുകൾ എന്നിവ കാനറികളുടെ പതനത്തിന് കാരണമായി. പ്രതാപകാലത്തെ ടീമിൽ നിന്നുള്ള അകലം വ്യക്തമാക്കുന്ന ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ബ്രസീൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബ്രസീലിന് പിഴച്ചത് എവിടെ
പ്രതാപത്തിന്‍റെയും വൻ പ്രതീക്ഷകളുടെയും ഭാരവുമായി ഈ ലോകകപ്പിനുമെത്തിയ ബ്രസീലിന് പിഴച്ചത് എവിടെയാണ്?. കിരീടം നേടാൻ സാധ്യത കൽപ്പിച്ചവർ കുറവായിരുന്നെങ്കിലും അഞ്ചുവട്ടം ലോക ചാമ്പ്യന്മാരുടെ മടക്കം ഇത്ര നേരത്തെയാകുമെന്ന് ആരാധകർ പോലും കരുതിയിരുന്നില്ല. ബ്രസീൽ തോറ്റു പുറത്തായിരിക്കുന്നു. എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഉത്തരങ്ങൾ തേടി ബ്രസീലിന് അധികം തലപുകയ്ക്കേണ്ടി വരില്ല. ഭൂതകാലത്തിന്‍റെ പ്രതാപം മാത്രം കൊണ്ട് ആരും ബൂട്ടുകെട്ടി വന്ന് ഗോളടിക്കില്ലെന്ന യാഥാർഥ്യം കാനറികൾ തിരിച്ചറിഞ്ഞേ മതിയാകൂ.
പ്രതാപകാലത്തെ ബ്രസീലല്ല ഇത്
സാന്‍റോസിലെയും സാവോപോളോയിലെയും ഫുട്ബോൾ മ്യൂസിയങ്ങളിൽ വിശ്രമിക്കുന്ന അഞ്ച് ലോകകിരീടങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേർത്തുവെക്കാൻ പോന്ന ഒരു സംഘവുമായാണോ ബ്രസീൽ ഇത്തവണ എത്തിയത്?. ഏത് പൊസിഷനിലും ലോകത്തിലെ ഏത് വമ്പൻ ടീമും കൊതിക്കുന്ന ലോകോത്തര കളിക്കാരുണ്ടായിരുന്ന ഒരു സുവർണ്ണ കാലമുണ്ടായിരുന്നു ബ്രസീലിന്. ആ പഴയ കാലത്തുനിന്ന് ഇന്നത്തെ ബ്രസീലിയൻ നിരയിലേക്കുള്ള ദൂരം വളരെ വലുതാണ്.
മുടന്തി നീങ്ങിയ യോഗ്യതാ റൗണ്ട്
ഇത്തവണ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തന്നെ ബ്രസീൽ മുടന്തിയാണ് നീങ്ങിയത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നില്ലെങ്കിൽ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് ബ്രസീൽ പുറത്താകേണ്ടി വരുമായിരുന്ന അവസ്ഥയായിരുന്നു. ലോകം ജയിക്കാൻ കാത്തിരിപ്പിന്‍റെ ഇടവേള കൂടുന്നതിന്‍റെ മുഷിപ്പ് ബ്രസീൽ എന്ന രാജ്യത്ത് പ്രകടമായിരുന്നു.
ആഞ്ചലോട്ടിക്കും രക്ഷിക്കാനായില്ല
24 വർഷത്തിന്‍റെ ആ കപ്പ് വരൾച്ചയുടെ നഷ്ടചരിത്രം തിരുത്താൻ ഒടുവിൽ ചരിത്രത്തിലാദ്യമായി ഒരു നാട്ടുകാരനല്ലാത്ത വിദേശി പരിശീലകനെപ്പോലും അവർക്ക് കൂടെക്കൂട്ടേണ്ടി വന്നു- തന്ത്രജ്ഞനായ കാർലോ ആഞ്ചലോട്ടി.
വന്‍താരനിര പക്ഷെ
വിനിഷ്യസ് ജൂനിയറും റഫീഞ്ഞയും മുതൽ ഗബ്രിയേൽ മഗല്ലെസും മാർക്വീഞ്ഞോയും വരെയുളള വൻ നിരയുമായാണ് ആഞ്ചലോട്ടി എത്തിയത്. പരിക്കിന്‍റെ പിടിയിലായിട്ടും സൂപ്പർ താരം നെയ്മറിനെയും കൂടെക്കൂട്ടി ആഞ്ചലോട്ടി ആരാധകരെ തൃപ്തരാക്കിയിരുന്നു. എങ്കിലും ഇത്തവണ ഫേവറിറ്റുകളായി ബ്രസീലിനെ ആരും കണ്ടിരുന്നില്ല. ടൂർണമെന്‍റിൽ 'എവിടെ വരെ എത്തും?' എന്ന് മാത്രമായിരുന്നു ചോദ്യം.
പരിക്ക് വില്ലനായി
ആഞ്ചലോട്ടിയുടെ പ്ലാനിലുണ്ടായിരുന്ന റോഡ്രിഗോയും വണ്ടർ കിഡ് എസ്താവോയും പരിക്കിൽപ്പെട്ട് പുറത്തായതോടെ പകരക്കാരെ തേടേണ്ടി വന്നത് ആദ്യ തിരിച്ചടിയായി. ടൂർണമെന്‍റിൽ മൊറോക്കോയോട് കളിച്ചപ്പോൾ തന്നെ ബ്രസീലിന്‍റെ പരിമിതികൾ വെളിച്ചത്തായിരുന്നു. ഹെയ്തിയോടും സ്കോട്‍ലൻഡിനോടും ജയിച്ചപ്പോൾ മികവിന്‍റെ ചില മിന്നലാട്ടങ്ങൾ കണ്ടു. ജപ്പാനോട് പിന്നിൽപ്പോയ ശേഷം രണ്ടാം പകുതിയിലെ ഗംഭീര കളി വിന്‍റേജ് ബ്രസീലിനെ ഓർമിപ്പിക്കുകയും ചെയ്തു. പക്ഷേ, നോക്കൗട്ടിൽ നോർവേയുടെ യൂറോപ്യൻ ഫുട്ബോൾ ബുദ്ധിക്ക് മുന്നിൽ കാനറികൾക്ക് മറുപടിയില്ലായിരുന്നു.
വ്യക്തിഗത മികവുകളിലെ അമിതവിശ്വാസം
വ്യക്തി മികവുകളിൽ മാത്രം ഊന്നിയ ബ്രസീലിന്‍റെ തന്ത്രങ്ങൾ പാളുന്നതാണ് പിന്നീട് കണ്ടത്. വിനിഷ്യസിന്‍റെയോ മാറ്റിയൂസ് കുഞ്ഞയുടെയോ ഒരു 'ഓഫ് ഡേ' മതി ബ്രസീലിനെ ആർക്കും തോൽപ്പിക്കാമെന്ന് ലോകകപ്പ് വേദിയിൽ വീണ്ടും തെളിഞ്ഞു. പ്രതീക്ഷിക്കാത്തത്ര പിഴവുകളാണ് പ്രതിരോധത്തിലും മധ്യനിരയിലും സംഭവിച്ചത്.
നെയ്മറിനെക്കൊണ്ട് കാര്യമുണ്ടായില്ല
ആരവങ്ങൾക്കപ്പുറം പരിക്കിൽ നിന്ന് പൂർണ്ണമുക്തനാകാത്ത നെയ്മറിനെക്കൊണ്ട് ടീമിന് കാര്യമായ ഉപകാരമുണ്ടായില്ല. പുതിയൊരു അത്ഭുത താരപ്പിറവിയും ഇത്തവണ ബ്രസീൽ നിരയിൽ സംഭവിച്ചതുമില്ല. ശരാശരിക്ക് മുകളിലേക്ക് ഉയരാത്ത ഒരു ടീമിന്‍റെ അനിവാര്യമായ പതനമെന്ന് ഈ പുറത്താകലിനെ ഫുട്ബോൾ ലോകം വിലയിരുത്തുന്നു.
പ്രതീക്ഷ കൈവിടാതെ
എങ്കിലും, ഫുട്ബോൾ പ്രതിഭകളുടെ വറ്റാത്ത ഉറവയാണ് ബ്രസീൽ ഇന്നും. ഈ തകർച്ചയിൽ നിന്ന് അവർ പാഠങ്ങൾ പഠിക്കും. ശക്തമായ തിരിച്ചുവരവുകൾ നടത്താൻ കെൽപ്പുള്ള ബ്രസീലിന്റെ വിന്‍റേജ് ശൈലി വരും വർഷങ്ങളിൽ ഫുട്ബോൾ ലോകം വീണ്ടും കാണുക തന്നെ ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!