- Home
- Sports
- Football
- സെമിക്ക് മുൻപ് റാങ്കിങ് യുദ്ധം; മെസിയെ മറികടന്ന് ഇംഗ്ലണ്ട് യുവതാരം രണ്ടാമത്, ഒന്നാം സ്ഥാനം കൈവിടാതെ എംബാപ്പെ
സെമിക്ക് മുൻപ് റാങ്കിങ് യുദ്ധം; മെസിയെ മറികടന്ന് ഇംഗ്ലണ്ട് യുവതാരം രണ്ടാമത്, ഒന്നാം സ്ഥാനം കൈവിടാതെ എംബാപ്പെ
ലോകകപ്പ് ക്വാർട്ടർ ഫൈനലിന് ശേഷമുള്ള ഫിഫയുടെ ഏറ്റവും പുതിയ പവർ റാങ്കിംഗിൽ വലിയ മാറ്റങ്ങൾ. കിലിയൻ എംബാപ്പെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ജൂഡ് ബെല്ലിങ്ഹാം ലിയോണൽ മെസ്സിയെ മറികടന്നു.

പവര്‍ റാങ്കിംഗില്‍ മാറ്റം
ലോകകപ്പ് സെമി ഫൈനൽ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൈതാനത്തെ പോരാട്ടം പോലെ തന്നെ താരങ്ങൾ തമ്മിലുള്ള റാങ്കിങ് പോരാട്ടവും മുറുകുന്നു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ പുറത്തുവന്ന ഫിഫയുടെ ഏറ്റവും പുതിയ പവർ റാങ്കിങ്ങിൽ വൻ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്.
മെസിക്ക് തിരിച്ചടി
അർജന്‍റീന നായകൻ ലിയോണൽ മെസിക്കാണ് പവര്‍ റാങ്കിംഗില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ ഗോൾ നേടാനാകാതെ പോയതോടെ റാങ്കിങ്ങിൽ മെസി 8.07 റേറ്റിങ്ങോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. അറ്റാക്കിംഗില്‍ 8.07, ക്രിയേറ്റിവിറ്റിയില്‍ 7.41, ഡിഫന്‍ഡിംഗില്‍ 4.90 എന്നിങ്ങനെയാണ് മെസിയുടെ റാങ്കിംഗ്.
കുതിച്ച് ബെല്ലിങ്ഹാം
നോർവേക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ ഇംഗ്ലണ്ടിന്‍റെ യുവതാരം ജൂഡ് ബെല്ലിങ്ഹാം നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. അറ്റാക്കിംഗില്‍ 8.25, ക്രിയേറ്റിവിറ്റിയില്‍ 6.43, ഡിഫന്‍ഡിംഗില്‍ 5.67 എന്നിങ്ങനെയാണ് ബെല്ലിങ്ഹാമിന്‍റെ റാങ്കിംഗ്.
കെയ്നിനും വീഴ്ച്ച
നോർവേ പ്രതിരോധത്തിന് മുന്നിൽ മങ്ങിപ്പോയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ അഞ്ച് സ്ഥാനങ്ങൾ പിന്നോട്ട് പോയി ഒൻപതാം സ്ഥാനത്തായി.അറ്റാക്കിംഗില്‍ 6.91 ക്രിയേറ്റിവിറ്റിയില്‍ 5.08, ഡിഫന്‍ഡിംഗില്‍ 4.91 എന്നിങ്ങനെയാണ് കെയ്നിന്‍റെ റാങ്കിംഗ്.
തൊടാനാകാതെ എംബാപ്പെ
ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഗോൾ നേടുകയും ഒസ്മാൻ ഡെംബെലെയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത എംബാപ്പെ അറ്റാക്കിംഗില്‍ 8.97, ക്രിയേറ്റിവിറ്റിയില്‍ 7.65, ഡിഫന്‍ഡിംഗില്‍ 4.47 എന്നിങ്ങനെയാണ് എബാപ്പെയുടെ റേറ്റിംഗ്.
ഹാലണ്ടും വീണു
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ ഗോളടിക്കാൻ കഴിയാതെ പോയ നോര്‍വെ സൂപ്പര്‍ താരം ഏര്‍ലിംഗ് ഹാലണ്ട് നാലാം സ്ഥാനത്തേക്ക് വീണു. അറ്റാക്കിംഗില്‍ 7.53, ക്രിയേറ്റിവിറ്റിയില്‍ 4.66, ഡിഫന്‍ഡിംഗില്‍ 5.15 എന്നിങ്ങനെയാണ് ഹാലന്‍ഡിന്‍റെ റേറ്റിംഗ്.
ക്രിയേറ്റീവ് താരം
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് താരം എംബാപ്പെയുടെ സഹതാരം മൈക്കൽ ഒലീസെ ആണ് (റേറ്റിങ് 8.30). മൊറോക്കോയ്‌ക്കെതിരെ ഗോൾ നേടിയില്ലെങ്കിലും മധ്യനിരയിൽ കളി മെനയുന്നതിൽ ഒലീസ് തന്നെയാണ് ഏറ്റവും മുന്നിൽ.
ഗോള്‍ കീപ്പര്‍മാരില്‍ ഡീഗോ കോസ്റ്റ
പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും പോര്‍ച്ചുഗലിന്‍റെ ഡീഗോ കോസ്റ്റയാണ് മികച്ച റേറ്റിംഗ് ഉള്ള ഗോള്‍ കീപ്പര്‍. ഗോള്‍ ഡിഫന്‍ഡിംഗില്‍ 8.24, പന്ത് അടക്കത്തില്‍ 4.18 എന്നിങ്ങനെയാണ് ഡീഗോ കോസ്റ്റയുടെ റേറ്റിംഗ്.
സ്വിസ് ഗോളി രണ്ടാമത്
ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ എക്സ്ട്രാ ടൈം വരെ പിടിച്ചു നിര്‍ത്തിയ സ്വിറ്റ്സര്‍ലന്‍ഡ് ഗോള്‍ കീപ്പര്‍ ഗ്രിഗോര്‍ കോബെല്‍ രണ്ടാം സ്ഥാനത്താണ്. ഗോള്‍ ഡിഫന്‍ഡിംഗില്‍ 8.95, പന്ത് അടക്കത്തില്‍ 4.48 എന്നിങ്ങനെയാണ് കോബെലിന്‍റെ റേറ്റിംഗ്.
സെമിയിൽ റാങ്കിങ് യുദ്ധം
വരാനിരിക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങൾ പവർ റാങ്കിങ്ങിലും വലിയ മാറ്റങ്ങൾ വരുത്തും. ജൂലൈ 16-ന് അറ്റ്‌ലാന്‍റയിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും നേർക്കുനേർ വരുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ബെല്ലിങ്ഹാമും മൂന്നാം സ്ഥാനത്തുള്ള മെസ്സിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാകും അത്. അതിന് ഒരു ദിവസം മുൻപ് നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസ് സ്‌പെയിനെ നേരിടുമ്പോൾ തന്റെ ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാനാകും എംബാപ്പെയുടെ ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!