മാസ്‌ക് ഇട്ടില്ലെങ്കിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ശവക്കുഴി വെട്ടണം, വ്യത്യസ്‍തമായ ഈ ശിക്ഷയുടെ ചിത്രങ്ങൾ കാണാം
കൊവിഡ് കാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിലും മാസ്ക് വിരുദ്ധ പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ട്. അത്തരക്കാർക്കെതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ജാവ ഭരണകൂടം.
ഇനി ജാവയിൽ മാസ്ക് ധരിക്കാത്തതിന് പിടിക്കപ്പെടുന്ന യുവാക്കൾക്കുള്ള ശിക്ഷ കൊവിഡ് ബാധിച്ച് മരിക്കുന്നവർക്കുള്ള ശവക്കുഴി വെട്ടൽ ആണ്. ഇത്തരത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടു യുവാക്കൾക്ക്, ങാബെറ്റാൻ ഗ്രാമത്തിലെ പൊതുശ്‌മശാനത്തിൽ വെച്ച് ഇതിനകം ഈ ശിക്ഷ നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.
ശിക്ഷിക്കുക എന്ന ഉദ്ദേശ്യം വെച്ച് മാത്രമല്ല ഭരണകൂടം ഇങ്ങനെ ഒരു നടപടിയിലേക്ക് കടന്നിട്ടുള്ളത്. കുഴിവെട്ടുന്ന ജോലിക്ക് സന്നദ്ധരായി വരുന്നവരുടെ എണ്ണം കുറവാണ് എന്നതുകൂടിയാണ് ഇങ്ങനെ ഒരു 'വെറൈറ്റി' ശിക്ഷയെപ്പറ്റി ആലോചിക്കാൻ അവരെ നിർബന്ധിതരാക്കിയത്.
മരിച്ച ഒരു കൊവിഡ് രോഗിയുടെയെങ്കിലും കുഴി ഓരോരുത്തരെക്കൊണ്ടും വെട്ടിച്ച്, കൊവിഡ് മുൻകരുതലുകളെപ്പറ്റി വിശദമായി ഉപദേശവും നൽകി മാത്രമേ പൊലീസ് അവരെ പറഞ്ഞുവിടുന്നുള്ളൂ.
കുഴി വെട്ടിത്തീരുന്ന സമയമത്രയും ഈ യുവാക്കളുടെ മനസ്സിലൂടെ കൊവിഡ് എന്ന മഹാമാരിയും അതുകാരണമുണ്ടാകുന്ന മരണവും കടന്നു പോകും. എന്നുമാത്രമല്ല, ഒരു കുഴി വെട്ടിത്തീരാൻ അത്യാവശ്യം നല്ല ശാരീരികാധ്വാനം വേണ്ടി വരും എന്നതുകൊണ്ട്, ഇതിനു ഒരു കായിക ശിക്ഷയുടെ രൂപവും കൈവരുന്നുണ്ട്.
എന്തായാലും, കൊവിഡ് ബാധിച്ച് മരിക്കുന്നവർക്ക് കുഴി വെട്ടിക്കഴിയുമ്പോഴെക്കെങ്കിലും ഈ മാസ്ക് വിരോധികളുടെ ഉള്ളിൽ മാസ്കിന്റെ ആവശ്യകതയെപ്പറ്റിയുള്ള അവബോധം ഉടലെടുത്തേക്കും എന്ന ശുഭപ്രതീക്ഷയിലാണ് ജാവയിലെ ഭരണാധികാരികൾ.