ദില്ലിക്കാഴ്ചകള്‍; കലാപാനന്തരം ജീവിതത്തിലേക്ക്
49 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപ ശേഷം വീണ്ടും ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. 25,000 കോടി രൂപയുടെ നഷ്ടമാണ് മൂന്ന് ദിവസത്തെ കലാപം അവശേഷിപ്പിച്ചത്. ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ കലാപം പെട്ടെന്നൊരു ദിവസം മുതല്‍ വര്‍ഷങ്ങളുടെ പിറകിലേക്ക് വലിച്ചിട്ടു. ഇനി എല്ലാം ഒന്നെന്ന് തുടങ്ങേണ്ട അവസ്ഥയിലാണ്. കാണാം ദില്ലി, കലാപാനന്തരം.
കലാപത്തിന് ശേഷം മൗജ്പൂരിലെ തെരുവില്‍ സുരക്ഷയ്ക്കായി ഗെയ്റ്റ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി. കലാപത്തിന് ശേഷം മൗജ്പൂരില്‍ കാണുന്ന ഒരു പ്രധാന കാഴ്ചയാണിത്. മൗജ്പൂരിലെ എന്നല്ല വടക്ക് കിഴക്കന്‍ ദില്ലിയിലെ പല തെരുവുകളും ഇപ്പോള്‍ കനത്ത ഇരുമ്പു ഗെയ്റ്റുകള്‍ പണിയാനുള്ള തിരക്കിലാണ്. തങ്ങളുടെ സ്ഥലത്തേക്ക് തിരിച്ചെത്തുന്നവര്‍ വീടുകള്‍ വീണ്ടെടുക്കുന്നതിനും മുന്നേ ചെയ്യുന്നത് ആദ്യം തങ്ങളുടെ തെരുവിന് കനത്ത ഇരുമ്പു ഗെയ്റ്റുകള്‍ പണിയുകയാണ്.
ഇരുമ്പ് ഗെയ്റ്റിന്‍റെ പണിനടക്കുന്ന മൗജ്പൂരിലെ മറ്റൊരു തെരുവ്.
മൗജ്പൂരില്‍ തെരുവിന്‍റെ സുരക്ഷയ്ക്കായി ഗെയ്റ്റ് പണിയാനായി സ്ഥാപിച്ച ഇരുമ്പു തൂണുകള്‍. കലാപ സമയത്ത് പൊലീസ് പോലും തങ്ങളുടെ സുരക്ഷയ്ക്കായി എത്തില്ലെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ സ്വരക്ഷയ്ക്കായി, ഇനിയൊരു കലാപുമുണ്ടാവുകയാണെങ്കില്‍ തെരുവിനെയും വീടുകളെയും രക്ഷിക്കാനായി ഗെയ്റ്റുകള്‍ പണിയുകയാണിവര്‍.
ഭജന്‍പുരയില്‍ കലാപകാരികള്‍ കത്തിച്ചുകളഞ്ഞ പെട്രോള്‍ പമ്പ്. കലാപം തെരുവുകളിലേക്ക് വ്യാപിക്കുന്നത് ഈ പെട്രോള്‍ പമ്പിന് തീപിടിക്കുന്നതോടു കൂടിയാണ്. പെട്രോള്‍ പമ്പില്‍ നിന്നുയര്‍ത്ത കനത്ത പുക ജനങ്ങളെ ഭയചകിതരാക്കുകയും അവര്‍ പലായനത്തിന് കോപ്പുകൂട്ടുകയും ചെയ്തു.
ശിവ് വിഹാറില്‍ ശിരോമണി അകാലിദള്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികള്‍ക്കായി കാത്തുനില്‍ക്കുന്ന കലാപബാധിതര്‍.
ആയിരക്കണക്കിന് പേരാണ് ഇങ്ങനെ ഒരു നേരത്തെ ആഹാരത്തിനായി കാത്തുനില്‍ക്കുന്നത്. ഒറ്റ ദിവസം ഇരുട്ടിവെളുക്കുമ്പോഴേക്കും ഒന്നുമില്ലാതാക്കപ്പെടുന്നവര്‍, സഹായമനസ്തര്‍ തരുന്ന ഭക്ഷണപ്പൊതിക്കായി കാത്തുനില്‍ക്കുന്നു.
വടക്ക് കിഴക്കന്‍ ദില്ലിയിലെ പല തെരുവുകളിലും ദിവസവും മൂന്ന് നേരവുമുള്ള കാഴ്ചയാണിത്. പട്ടാളത്തിന്‍റെ തോക്കിന്‍ സുരക്ഷയുണ്ടെന്ന വിശ്വാസത്തിലാണവര്‍ ഭക്ഷണവുമായി കത്തിയമര്‍ന്ന വീട്ടില്‍ തങ്ങളേക്കാത്തിരിക്കുന്നവര്‍ക്കുള്ള ഭക്ഷണവുമായി പോകുന്നത്.
ദില്ലിയിലെ കലാപത്തില്‍ ഒരു വിഭാഗം മതതീവ്രവാദികള്‍ തെരഞ്ഞെടുത്ത വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും തീയിട്ട് പോയപ്പോള്‍, കലാപബാധിതരെ സഹായിക്കാന്‍ ആദ്യമെത്തിയത് സിഖ് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അതിന് നേതൃത്വം നല്‍കിയതാകട്ടെ അകാലിദള്‍ പ്രവര്‍ത്തകരും. ഇന്ദിരാഗാന്ധി വധത്തിന് ശേഷം ദില്ലിയില്‍ സിഖുകാര്‍ക്ക് നേരെയുണ്ടായ കലാപത്തിന്‍റെ ഓര്‍മ്മകളില്‍ നിന്നാണ് അവര്‍ കലാപബാധിതരെ സഹായിക്കാനായെത്തിയത്.
തങ്ങള്‍ക്കു ലഭിച്ച ഭക്ഷ്യസാധനങ്ങളുമായി കത്തിയമര്‍ന്ന വീട്ടിലേക്ക് വരുന്ന കലാപബാധിതര്‍.
മുസ്തഫാബാദിലെ ഇദ്ഗാഹ് മസ്ജിദില്‍ കലാപബാധിതര്‍ക്കായി ഒരുക്കിയ സമൂഹ ഭക്ഷണ ശാലയില്‍ നിന്ന്. ജാതി, മതഭേദമന്യ കലാപബാധിതരെല്ലാവരും ഇവിടെ വന്ന് ഭക്ഷണം കഴിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയത്.
മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ കലാപബാധിതര്‍ക്കായി തുണികള്‍ വിതരണം ചെയ്യുന്നു.
മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ നിന്ന്.
വിവിധ ആശുപത്രികളില്‍ നിന്നും എന്‍ജിയോകളില്‍ നിന്നും ലഭിച്ച മരുന്നുകള്‍ മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ വിതരണം ചെയ്യുന്നു.
വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ റിലീഫ് ക്യാമ്പായ മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ നിന്ന്.
കത്തിയമര്‍ന്ന് ഇല്ലാതായ വീട്ടിലേക്ക് റിലീഫ് ക്യാമ്പില്‍ നിന്നും ലഭിച്ച സാധനങ്ങളുമായി പോകുന്ന പെണ്‍കുട്ടി.
റാപ്പിഡ് ആക്ഷന്‍ ഫോഴ്സും നാട്ടുകാരും തെരുവില്‍ കത്തിയവര്‍ന്ന കാറിന് സമീപം.
ദില്ലി മുസ്തഫാബാദിലെ കത്തിയമര്‍ന്ന ബന്ധുവീടിന്‍റെ ചിത്രമെടുക്കുന്ന യുവതി.
കലാപശേഷം കത്തിയമര്‍ന്ന വീട്ടില്‍ തിരിച്ചെത്തിയ ഉടമസ്ഥന്‍ വീടിന് പുതിയൊരു വാതില്‍ പിടിപ്പിക്കുവാനുള്ള ശ്രമത്തില്‍.
കലാപകാരികള്‍ തീയിട്ട വീടില്‍ നിന്നും കത്തിയമര്‍ന്ന വസ്തുക്കള്‍ മാറ്റുന്നത് നോക്കി നില്‍ക്കുന്ന റാപ്പിഡ് ആക്ഷന്‍ സേനാംഗങ്ങള്‍.
കലാപം ബാധിച്ച തെരുവുകളിലെ വീടുകളുടെ പൊതു അവസ്ഥയാണിത്. അക്രമികള്‍ കയറിയിറങ്ങി പോയതിന് ശേഷം അവശേഷിച്ചത് കത്തിയമര്‍ന്ന കുറേ ഇരുമ്പ് കഷ്ണങ്ങള്‍ മാത്രം.
ശിവ് നഗറില്‍ കത്തിയമര്‍ന്ന തന്റെ വീടിന് മുന്നില്‍ നില്ക്കുന്നയാള്.
ശിവ് നഗറില്‍ കത്തിയമര്‍ന്ന തന്റെ വീടിന് മുന്നില്‍ നിന്ന് വിതുമ്പുന്ന ശബ്നാ ബീഗം. ശബ്നാ ബീഗത്തെ പോലെ നിരവധി അമ്മമാരാണ് കത്തിയമര്‍ന്ന സ്വന്തം വീടിനുമുന്നില്‍ നിന്ന് ഇതുപോലെ വിതുമ്പിയത്. ചിലര്‍ക്ക് വീടുകള്‍ക്ക് പുറമേ മകനെക്കൂടി നഷ്ടപ്പെട്ടു. മറ്റ് ചിലര്‍ക്ക് സ്വന്തം ഭര്‍ത്താവിനെ. നഷ്ടങ്ങള്‍ നഷ്ടപ്പെട്ടവരുടേത് മാത്രമാകുന്നു.
ശിവ് നഗറില്‍ കലാപകാരികള്‍ കത്തിച്ച വീട് കണ്ട് കരയുന്ന ഉമ്മയെ ആശ്വസിപ്പിക്കുന്ന മകന്.
കലാപം തുടങ്ങിയപ്പോള്‍ തന്നെ മകനേയും കൂട്ടി ശബ്നാ ബീഗം ബന്ധുവീട്ടിലേക്ക് മാറി. അതിനാല്‍ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായില്ല. പക്ഷേ വീടിരുന്നിടം വെറും ചാരക്കൂമ്പാരമാക്കിയാണ് കലാപകാരികള്‍ മടങ്ങിയത്. ശബ്നത്തെ പോലെ നൂറുകണക്കിന് പേര് ജീവിതം ഒന്നെന്ന് പറഞ്ഞ് തുടങ്ങേണ്ട അവസ്ഥയിലാണ്.
കലാപകാരികള്‍ തീവച്ച് നശിപ്പിച്ച ശബ്നാ ബീഗത്തിന് തന്റെ വീട്ടില്‍ നിന്ന് തിരിച്ചെടുക്കാനായത് ഈ പാത്രങ്ങള്‍ മാത്രമാണ്.
കലാപകാരികള്‍ കത്തിച്ച ശിവ് നഗറില്‍ കാവല്‍ നില്കക്കുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍. കലാപത്തില്‍ കത്തിയമര്‍ന്ന തെരുവുകളില്‍ വൃത്തിയും നിറവുമുള്ള വസ്ത്രങ്ങള്‍ പട്ടാളക്കാരുടെതും പൊലീസുകാരുടേതും മാത്രമാണ്.
ചാര്‍ഭാഗില്‍ കലാപകാരികള്‍ കത്തിച്ച തെരുവിലെ കട വീണ്ടും തുറന്നപ്പോള്‍.
പാരാമിലിറ്ററിയുടെ കാവലില്‍ കലാപശേഷം കടകള്‍ തുറന്നപ്പോള്‍.
കലാപശേഷം ശിവ് നഗറിലെ തന്റെ വീട്ടില്‍ തിരിച്ചെത്തിയ യൂസഫ് കത്തിയമര്‍ന്ന വീട് കണ്ട് കരയുന്നു. യുസഫിനെ പോലെ നിരവധിയാളുകള്‍ക്കാണ് ഒരായുസുകൊണ്ട് ഉണ്ടാക്കിയതൊക്കെ ഒറ്റ ദിവസം കൊണ്ടാണ് കത്തിയമര്‍ന്ന് ഇല്ലാതായത്.
ശിവ് നഗറില്‍ കലാപകാരികള്‍ കത്തിച്ച് വാഹനങ്ങളും തെരുവും.
ചാര്‍ഭാഗില്‍ കലാപകാരികള്‍ കത്തിച്ച ഡിആര്‍പി സ്കൂളിന്റെ ചുമരുകളില്‍ പെയിന്റടിക്കുന്ന തൊഴിലാളി. വസ്ത്രവും പേരും മതവും നോക്കി അക്രമണം നടത്തിയ അക്രമികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വെറുതേ വിട്ടില്ല. അവര്‍ ആ സരസ്വതി ക്ഷേത്രത്തിനും തീ കൊളുത്തി.
ചാര്‍ഭാഗില്‍ കലാപകാരികള്‍ കത്തിച്ച ഡിആര്‍പി സ്കൂളില്‍ ഉപയോഗശൂന്യമായ കസേരകളും ബഞ്ചുകളും ഉപേക്ഷിക്കാനായി മാറ്റിയിടുന്നു.
ബാബര്‍പൂര്‍ ചൗക്കില്‍ കലാപശേഷം കാവല്‍ നില്‍ക്കുന്ന ദില്ലി പൊലീസ് സേനാംഗങ്ങള്‍. മൂന്ന് ദിവസത്തെ കലാപ ശേഷമാണ് വടക്ക് കിഴക്കന്‍ ദില്ലിയിലെ തെരുവുകള്‍ കേന്ദ്ര ആഭ്യാന്തരമന്ത്രിക്ക് കീഴിലുള്ള ദില്ലി പൊലീസ് കാവല്‍ നില്‍ക്കാനെത്തിയത്. വസ്ത്രവും ആളും പേരും മതവും നോക്കി അക്രമികള്‍ തെരുവുകളില്‍ അഴിഞ്ഞാടിയപ്പോള്‍ സഹായാഭ്യാര്‍ത്ഥനയുമായി ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ദില്ലി പൊലീസിന്റെ വിവിധ സെല്ലുകളിലേക്കെത്തിയത്. എന്നാല്‍ ദില്ലി പൊലീസ് ഈ ഫോണ്‍ കോളുകളെയെല്ലാം അവഗണിക്കുകയായിരുന്നു. കലാപാനന്തരം ദില്ലി പൊലീസ് വടക്ക് കിഴക്കന്‍ ദില്ലിയുടെ കാവല്‍ ഏറ്റെടുത്തു.