അയ്യനെ കാണാതെ... മാളികപ്പുറങ്ങള്‍ ; കാണാം ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങള്‍
'' ശബരിമല കേസില്‍ ഞങ്ങള്‍ ഇന്നലെ നല്‍കിയ ന്യൂനപക്ഷ വിധി വായിച്ചു നോക്കൂ, അതു കളിക്കാന്‍ വേണ്ടി എഴുതി വച്ചതല്ല. ശബരിമലയിലെ മുന്‍വിധിയില്‍ മാറ്റമില്ല അതിപ്പോഴും നിലനില്‍ക്കുന്നുണ്ട് ' എന്നാണ് ശബരിമല പുനപരിശോധനാ വിധിക്ക് പിറ്റേന്നും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ ആവര്‍ത്തിച്ച് പറഞ്ഞത്.
വീണ്ടുമൊരു വൃശ്ചികം പുലര്‍ന്നു. ശരണമന്ത്രമോതി ശബരിമലയിലേക്ക് സ്വാമിമാരും മാളികപ്പുറങ്ങളും മല കേറിത്തുടങ്ങി. രാജ്യത്തെ പരമോന്നത കോടതി വിധിയുടെ പിന്‍ബലമുണ്ടെങ്കിലും ഋതുമതികളായ സ്ത്രീകള്‍ ഇപ്പോഴും അയ്യന്‍റെ പൂങ്കാവനത്തിന് പുറത്ത് തന്നെ. വിധി നടപ്പാക്കേണ്ട സര്‍ക്കാര്‍ പല കാരണങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു. വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭരണഘടനയുടെ പ്രധാന്യത്തെ കുറിച്ച് പറയേണ്ടിവരുന്നു.
ഇതിനിടയില്‍ ശബരിമലയിലെത്തിയ കുഞ്ഞ് മാളികപ്പുറം ഒരു ബോര്‍ഡുമായാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. സുപ്രീംകോടതി വിധിയുണ്ടെങ്കിലും തനിക്ക് ഇനി അമ്പത് വയസിന് ശേഷം അയ്യനെകണ്ടാല്‍ മതിയെന്നാണ് ബംഗളൂര്‍ സ്വദേശിനിയും മലയാളിയുമായ ഹൃദ്യ കൃഷ്ണ പറയുന്നത്. എന്നാല്‍ മറ്റ് പലസ്ഥലങ്ങളിലും വനിതാ പൊലീസ് സ്ത്രീകളുടെ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധിച്ച് പ്രായം നോക്കി നിരവധി പേരെയാണ് തിരിച്ചു വിടുകയാണ്. സുപ്രീംകോടതിവിധിയെക്കുറിച്ച് തര്‍ക്കം നടക്കുന്നുണ്ടെങ്കിലും പൊലീസ് ആരെയും മലചവിട്ടാന്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ തവണ തീവ്രവിശ്വാസികളാണ് തടസം നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പൊലീസ് തന്നെ വിശ്വാസികളായ സ്ത്രീകളെ തിരിച്ചു വിടുകയാണ്. പലരും അയ്യനെ കാണാന്‍ പറ്റാതെ നിറകണ്ണുകളുമായാണ് പമ്പയില്‍ നിന്നും തിരിച്ച് പോകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരെടുത്ത ശബരിമല ദര്‍ശന ചിത്രങ്ങള്‍ കാണാം.
അയ്യനെ കാണാൻ ദിവസവും നിരവധി മാളികപ്പുറങ്ങളാണ് സന്നിധാനത്ത് എത്തുന്നത്. എന്നാല്‍ വനിതാ പൊലീസ് എല്ലാവരുടെയും ഐഡന്‍റിറ്റി കാര്‍ഡുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തി വിടുന്നത്.
തൃശൂർ സ്വദേശികളും ബെംഗലൂരുവിൽ സ്ഥിരതാമസക്കാരുമായ ഹൃദ കൃഷ്ണ അച്ഛന്‍റെയും മറ്റ് ബന്ധുക്കളുടെയും ഒപ്പം അയ്യനെ കാണാനായി ഇത് മൂന്നാം തവണയാണ് എത്തുന്നത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഹൃദ്യയ്ക്ക് ശബരിമലയിലെ കോടതി വിധികളെ കുറിച്ച് അറിയാം. എങ്കിലും വിശ്വാസം സംരക്ഷിക്കണമെന്നാണ് ഹൃദ്യയും പറയുന്നത്.
സുപ്രീംകോടതി വിധിയുടെ പിന്‍ബലമുണ്ടെങ്കിലും അടുത്ത മണ്ഡലകാലം മുതല്‍ തനിക്ക് അയ്യപ്പദര്‍ശനം വേണ്ടെന്നാണ് ഹൃദ്യ പറയുന്നത്.
ഋതുമതിയായ സ്ത്രീക്ക് ശബരിമല ദര്‍ശനം പാടില്ലെന്നാണെന്നും അതില്‍ ഇനി അമ്പത് വയസിന് കഴിഞ്ഞേ അയ്യനെ കാണാന്‍ മല കയറൂവെന്നും ഹൃദ്യ കൃഷ്ണ പറയുന്നു.
ഇതിന് മുമ്പ് രണ്ട് തവണ ഹൃദ്യ മല ചവിട്ടിയിട്ടുണ്ട്. ഇത് മൂന്നാമത്തെ തവണയാണ് ഹൃദ്യ അയ്യപ്പ ദര്‍ശനത്തിനെത്തുന്നത്.
എന്നാല്‍ മലയാളികളും മറ്റ് ഇതരസംസ്ഥാനങ്ങിളില്‍ നിന്നും നിരവധി സ്ത്രീകളാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്.
പമ്പയില്‍ വച്ച് തന്നെ വനിതാ പൊലീസിന്‍റെ പരിശോധനകള്‍ ആരംഭിക്കും.
എല്ലാ സ്ത്രീകളുടെയും ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കഴിഞ്ഞ ശേഷമേ പൊലീസ് സ്ത്രീകളെ കടത്തിവിടുന്നൊള്ളൂ.
പ്രായം അമ്പതിന് താഴെയാണെങ്കില്‍ വനിതാ പൊലീസ് സ്ത്രീകളെ തിരിച്ചയക്കുന്നു.
പല സ്ത്രീകളും അറിയാവുന്ന മലയാളവും ഇംഗ്ലീഷും കലര്‍ത്തി സുപ്രീംകോടതി വിധിയേ കുറിച്ച് പൊലീസിനോട് തര്‍ക്കിക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ സ്ത്രീകളെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചാണ് പൊലീസ് പരിശോധന.
ശബരിമലയില്‍ എല്ലായിടത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വനിതാ പൊലീസ്, പൊലീസ് തുടങ്ങിയ സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമേ അര്‍ദ്ധസൈനീക വിഭാഗത്തെയും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ മണ്ഡലകാലത്തെ സംഘര്‍ഷങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുവേ സമാധാനപരമായ മണ്ഡലകാലമാണ് ഇത്തവണത്തേത്.
ദിവസം പ്രതി ശബരിമലയിലെ തിരക്ക് വര്‍ദ്ധിച്ചുവരികയാണ്.
അതിരാവിലെ അയ്യനെ ദര്‍ശിക്കാനെത്തിയ കുഞ്ഞ് സ്വാമിയെ ഇരുമുടി ശരിയാക്കാന്‍ സഹായിക്കുന്ന പിതാവ്.