യുദ്ധസമാനം തെരുവുകള്‍; ദില്ലി കലാപാനന്തര ചിത്രങ്ങള്‍
ദില്ലി : 1.7 കോടിയോളം ജനങ്ങൾ. 1500 ചതുരശ്രകിലോമീറ്ററോളം വരുന്ന താരതമ്യേന ചെറിയൊരു സംസ്ഥാനം. അതിൽ 700 ചതുരശ്ര കിലോമീറ്ററോളം നഗരപ്രദേശം. ഇന്ത്യയിലെ ഏറ്റവുമധികം ജനവാസമുള്ള മെട്രോ നഗരം. ഇതിനൊക്കെ പുറമേ രാജ്യ തലസ്ഥാനം. പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്, സുപ്രിംകോടതി തുടങ്ങി രാജ്യത്തെ തന്ത്രപ്രധാനമായ എല്ലാ ഭരണസിരാ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം. ഈ പ്രധാന്യം ദില്ലിക്കുള്ളത് കൊണ്ടാണ് ദില്ലി പൊലീസിന്റെ അധികാരം സംസ്ഥാന സര്‍ക്കാറിന് വിട്ടുനല്‍കാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കീഴിലാക്കിയതും. ഇത്രയേറെ പ്രധാന്യമുള്ള ഒരു സ്ഥലത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ദില്ലി പൊലീസ് രംഗത്തിറങ്ങുന്നത്. അതും ഏകദേശം 85,000 -ലധികം ജീവനക്കാരുള്ള ദില്ലി പൊലീസ്. എന്താണ് ദില്ലിയില്‍ സംഭവിച്ചത്. കാണാം ആ ദാരുണക്കാഴ്ചകള്‍.
ദില്ലി കലാപത്തിന്റെ ബാക്കി പത്രം. കലാപകാരികള്‍ കത്തിച്ചു കളഞ്ഞ പാഠപുസ്തകങ്ങളില്‍ അവശേഷിച്ചവ കണ്ടെത്താന്‍ ശ്രമിക്കുന്ന കുട്ടി.
ദില്ലി കലാപത്തിന് പുറകില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് വളരെ വ്യക്തമായിരുന്നു. അതിനുള്ള തെളിവുകളാണ് കലാപാനന്തരം ദില്ലിയില്‍ നിന്നും പുറത്ത് വരുന്നത്.
വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപങ്ങള്‍ക്ക് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബിജെപി നേതാവ് കപില്‍ മിശ്ര പൗരത്വനിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.
അനുയായികളുടെ ജയ് ശ്രീറാം വിളികള്‍ക്കിടെ കപില്‍ മിശ്ര പറഞ്ഞത്, "രണ്ട് ദിവസത്തിനകം സിഎഎ വിരുദ്ധ സമരക്കെരെ ഒഴിപ്പിച്ചില്ലെങ്കില്‍ പിന്നെ ചെയ്യേണ്ടത് എനിക്കറായം" എന്നായിരുന്നു. ഈ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വടക്കു കിഴക്കന്‍ ദില്ലി കലാപഭൂമിയായി മാറിയത്.
എന്നാല്‍ കലാപ ശേഷം തന്റെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ലെന്ന് കപില്‍ മിശ്ര അവകാശപ്പെട്ടു. സിഎഎ വിരുദ്ധ സമരം നടക്കുന്ന സ്ഥലങ്ങളെല്ലാം മിനി പാകിസ്ഥാനാണെന്ന് പ്രസംഗിച്ചയാളാണ് കപില്‍ മിശ്ര.
ഇതിന്റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിലക്ക് വാങ്ങിയ ആളാണ് ഇയാള്‍. കപിലിന്റെ മുന്‍കാല പ്രസംഗങ്ങള്‍ പലതും വര്‍ഗ്ഗീയ വിദ്ധ്വേഷം കുത്തിനിറച്ചവയായിരുന്നു.
" ദില്ലി പൊലീസിന് മൂന്ന് ദിവസം തരാം. അതിനുള്ളില്‍ റോഡ് ഒഴിപ്പിച്ചേക്കണം. ജഫ്രാബാദിലായാലും ചാന്ദ് ബാഗിലായാലും ഇല്ലെങ്കില്‍ അത് കഴിഞ്ഞാല്‍ നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കില്ല. ട്രംപ് പോകുന്നത് വരെ കാക്കും. അത് കഴിഞ്ഞാല്‍ ..." എന്നായിരുന്നു കപില്‍ മിശ്രയുടെ പ്രസംഗം.
കപില്‍ പ്രസംഗിക്കുമ്പോള്‍ ദില്ലി പൊലീസ് ഡിസിപി സമീപത്ത് നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കോടതി ഇതേ കുറിച്ച് ദില്ലി പൊലീസിനോട് ചോദിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പൊലീസിന്റെ മറുപടി.
എന്നാല്‍ ജനങ്ങളില്‍ വര്‍ഗ്ഗീയത കുത്തിവച്ച് കലാപത്തിന് ശ്രമിക്കുന്ന കപില്‍ മിശ്രയ്ക്ക് നേരെ നടപടിയെടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ലെന്ന് മാത്രമല്ല കപില്‍ മിശ്രയെ അനുകൂലിക്കാനാണ് ബിജെപി ദില്ലി പ്രസിഡന്റ് വിജേന്ദര്‍ ഗുപ്ത ശ്രമിച്ചത്. എന്നാല്‍ കോടതി അതിരൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചു. കലാപത്തെ തുടര്‍ന്ന് രാത്രി ഒരു മണിക്ക് ജസ്റ്റിസ് മുരളീധരിന്റെ വീട്ടില്‍ കോടതി ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കീഴിലുള്ള ദില്ലി പൊലീസിനെ ജസ്. മുരളീധര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
നഗരം കത്തുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയാണെന്ന് അദ്ദേഹം ചോദിച്ചു. ചില സ്ഥലങ്ങളില്‍ മാത്രമാണ് പ്രശ്നമെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്ന് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംപി പര്‍വേശ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍, നേരം വെളുക്കുന്നതിന് മുന്നേ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.
ഇതിന് മുന്നേ ജസ്. മുരളീധരിന്റെ ബഞ്ചില്‍ നിന്ന് കേസ് മാറ്റിയിരുന്നു. ജസ്.മുരളീധറിന്റെ സ്ഥലമാറ്റം ഏറെ വിവാദമായിരിക്കുകയാണ്.
ദില്ലി കലാപത്തിനിടെ ദില്ലി ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കലാപം കത്തിയുയരുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി രത്തന്‍ ലാലിന്റെ ഭാര്യ പൂനം ദേവിയ്ക്ക് കത്തെഴുതി, അദ്ദേഹം ധീരനായിരുന്നെന്ന്. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം രാജ്യം മുഴുവനും ഉണ്ടാകുമെന്നും അമിത് ഷാ കത്തില്‍ വ്യക്തമാക്കി.
എന്നാല്‍, രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. രത്തന്‍ ലാലിന്റെ കുടുംബത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി തയ്യാറായില്ല.
സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ദില്ലി പൊലീസ് കഴ്ചക്കാരായി നിന്നതിനെ തുടര്‍ന്ന് ദില്ലി ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
കണ്മുന്നില് നടക്കുന്നത് തടയാന്‍ ശ്രമിക്കാത്ത് ദില്ലി പൊലീസ് ഇംഗ്ലണ്ടിലെ പൊലീസിനെ കണ്ട് പഠിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
കലാപം മൂന്നാം ദിവസം പിന്നിട്ട ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കലാപം തടയാനുള്ള ചുമതല കേന്ദ്രമന്ത്രിസഭ നല്‍കുന്നത്.
അമിത് ഷാ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ദില്ലി പൊലീസ് എന്നിരിക്കേ ദേശീയ സുരക്ഷാ ഉരദേഷ്ടാവിന് കലാപം നിയന്ത്രിക്കാനുള്ള അധിക ചുമതല നല്‍കിയത് അസാധാരണമാണ്.
കലാപം മൂര്‍ച്ചിക്കുന്നതിനിടെ ദില്ലി ലക്ഷ്മി നഗര്‍ എംഎല്‍എ അഭയ് വര്‍മ്മ സംഘടിപ്പിച്ച മാര്‍ച്ചില്‍ ഉയര്‍ന്നു കേട്ടത് " ഗോലി മാരോ, ഗോലി മാരോ " (വെടിവെക്കൂ, വെടിവെക്കൂ) മുദ്രാവക്യമായിരുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തില്‍ കലാപം പടരുമ്പോഴും, എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗോലിമാരോ മുദ്രാവാക്യം വിളിയുമായി കടന്നുപോകുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു.
എന്നാല്‍ താന്‍ സമാധാനത്തിന് വേണ്ടിയാണ് പ്രകടനം നടത്തിയതെന്നായിരുന്നു അഭയ് വര്‍മ്മയുടെ പ്രതികരണം. പ്രദേശത്തെ ജനങ്ങള്‍ ഭയചകിതരാണ്, അവര്‍ കടകള്‍ തുറക്കുന്നില്ല. അവരുടെ ഭീതിയകറ്റുകയായിരുന്നു തന്റെ ലക്ഷ്യമെന്നായിരുന്നു അഭയ് വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്.
കലാപം രൂക്ഷമായതിനിടെ കലാപം ആസൂത്രിതമാണെന്ന് ആഭ്യന്തരസഹമന്ത്രി കിഷന് റെഡ്ഡി പറഞ്ഞു. എന്നാല്‍ തൊട്ട് പുറകേ അക്രമം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു. പക്ഷേ അപ്പോഴും വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപത്തീ കെട്ടടങ്ങിയിരുന്നില്ല.
പത്തിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂര്, ജാഫ്രാബാദ്, ചാന്ദ് ബാദ്, കര്വാര്നഗര് എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. മാര്‍ച്ച് 4 വരെയാണ് നിരോധനാജ്ഞ.
ദില്ലിയുടെ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഇപ്പോഴത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ദില്ലി പൊലീസിന്റെ അധികാരം സംസ്ഥാന സര്‍ക്കാറിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറുകള്‍ ഒരുകാലത്തും അതിന് തയ്യാറായില്ല.
ദില്ലിയിലെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് സാധാരണക്കാരായ നിരവധി പേരാണ് തന്നെ വന്ന് കാണുന്നതെന്നും പലരും പൊലീസിന്റെ ഭാഗത്ത് നിന്ന് നിതീ ലഭിച്ചില്ലെന്നാണ് പരാതി ഉന്നയിക്കുന്നതെന്നും കെജ്രിവാള് ആരോപിച്ചിരുന്നു.
എന്നാൽ, കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത് അമേരിക്കൻ ഐക്യനാടുകളുടെ ഭരണവ്യവസ്ഥയാണ്. അവിടെ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിലെ പൊലീസ് ഫെഡറൽ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
സംസ്ഥാന സർക്കാരിന് ക്രമാസമാധാനപാലന ചുമതല കൈമാറാൻ സാധിക്കാത്തവിധത്തിലുള്ള നിർണായകമായ പല പരിഗണനകളും ദേശീയ തലസ്ഥാന പ്രദേശം എന്ന നിലയ്ക്ക് ദില്ലിക്കുണ്ട് എന്നും കേന്ദ്രം പറയുന്നു.
പക്ഷേ ദില്ലി പൊലീസിനെതിരെ അടുത്തകാലത്ത് ഉണ്ടായത് അത്ര നല്ല വാര്‍ത്തകളായിരുന്നില്ല. കലാപങ്ങളോടുള്ള പൊലീസിന്റെ സമീപനത്തിൽ ദില്ലിയിൽ പലരും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഒരു നേതൃത്വത്തിന്റെ കുറവ് ഇന്ന് ദില്ലി പൊലീസിനുണ്ട് എന്ന് മുൻ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അത് തീസ് ഹസാരി കോടതിയിൽ അഭിഭാഷകരുടെ തല്ലു വാങ്ങി അടുത്ത ദിവസം സ്വന്തം ജീവന് സംരക്ഷണം വേണമെന്ന് നിലവിളിച്ച് സമരവുമായി നിരത്തിൽ ഇറങ്ങിയ കാര്യമായാലും, ജാമിയ മിലിയ സർവകലാശാലയിൽ ലൈബ്രറിക്കുള്ളിൽ കടന്നുകയറി നിരപരാധികളായ വിദ്യാർത്ഥികളെ തല്ലിച്ചതച്ച കാര്യമായാലും, ജെഎൻയു, ഷാഹീൻബാഗ് വിഷയങ്ങൾ കൈകാര്യം ചെയ്ത വിധമായാലും, ഇപ്പോൾ ഉത്തരപൂർവ്വ ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ കൈകാര്യം ചെയ്യുനതതിൽ കാണിച്ച കെടുകാര്യസ്ഥതയായാലും ദില്ലി പൊലീസിന്റെ നടപടികള്‍ രൂക്ഷവിമര്‍ശനമാണ് നേരിടുന്നത്.
ഏറ്റവും താഴെക്കിടയിലുള്ള കോൺസ്റ്റബിൾമാർക്ക് ഒന്നുകിൽ കൃത്യമായ നിർദേശങ്ങൾ കിട്ടുന്നില്ല, അവരെ കലാപഭൂമിയിൽ ഇറക്കിവിട്ട് സുപ്പീരിയർ ഓഫീസർമാർ അപ്രത്യക്ഷരാവുകയാണ്, അല്ലെങ്കിൽ സുപ്പീരിയർ ഓഫീസർമാർ നൽകുന്ന നിർദേശങ്ങൾ അവഗണിക്കപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പാണ്. തികച്ചും ദിശാഹീനമായ പ്രവൃത്തികളാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾക്കിടെ ദില്ലി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്, മുൻ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പൊലീസ് ഹെഡ്കോണ്‍സ്റ്റബിളും ഒരു ഇന്റലിജന്റസ് ബ്യൂറോ ഉദ്യോഗസ്ഥനുമടക്കം ദില്ലി കലാപത്തില്‍ മൊത്തം 28 പേരാണ് മരിച്ചത്. 250 ളം പേര്‍ക്ക് പരിക്കേറ്റു. ഒരു പതിനാലുകാരനടക്കം 8 പേര്‍ക്ക് വെടിയേറ്റു.
നൂറ് കണക്കിന് വാഹനങ്ങലും വീടുകളും മുസ്ലീം പള്ളികളും തീവെച്ച് നശിപ്പിച്ചു. അക്രമകാരികള്‍ പള്ളികളുടെ മിന്നാരങ്ങളില്‍ ഹനുമാന്റെ കൊടി കെട്ടിവച്ചു. മുസ്ലീം പേരുകളുള്ള അനാഥാലയങ്ങള്‍ സ്കൂളുകള്‍ കടകള്‍ എന്നിവ തെരഞ്ഞ് പിടിച്ച് കത്തിക്കുകയായിരുന്നു.
വടക്കന്‍ ദില്ലിയിലെ തെരുവുകളില്‍ അക്രമം അഴിച്ച് വിട്ട കലാപകാരികള്‍ വഴിയില്‍ കാണുന്നവരെ തടഞ്ഞ് നിര്‍ത്തി പേരും മതവും ചോദിച്ചാണ് അക്രമം അഴിച്ച് വിട്ടതെന്ന് ദൃക്സാക്ഷികളും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് പുറകേ കലാപ ബാധിത പ്രദേശത്ത് നിന്നും പാലായനം ചെയ്യുന്നവരെ പൊലീസും വെറുതെ വിട്ടില്ലെന്നും ആരോപണമുയര്‍ന്നു. പലായനം ചെയ്യുന്നവരുടെ ബാഗു മറ്റു പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ആരോപണമുയര്‍ന്നു.
ദില്ലിയിലെ എട്ട് മെട്രോസ്റ്റേഷനുകള്‍ കലാപത്തെ തുടര്‍ന്ന് അടച്ചിട്ടു. സ്കൂളുകള്‍ക്ക് അവധി നല്കി. പരീക്ഷകള്‍ മാറ്റിവച്ചു. കലാപം ആരംഭിച്ചപ്പോള്‍ തന്നെ വടക്കന്‍ ദില്ലിയില്‍ നിന്ന് ജനങ്ങള്‍ പാലായനം ചെയ്യാനാരംഭിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
ഇതിനിടെ ദില്ലിയില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സൈന്യത്തെ രംഗത്തിറക്കില്ലെന്ന് കേന്ദ്രവും. പക്ഷേ കലാപകാരികള്‍ക്ക് നേരെ ഒറ്റത്തവണ പോലും ദില്ലി പൊലീസിന് വെടിവെക്കേണ്ടി വന്നില്ല.
കാര്യങ്ങളെന്തായാലും ദില്ലി കലാപത്തിന് ഗുജറാത്ത് കലാപവുമായി സാമ്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു തുടങ്ങി. ഗുജറാത്ത് കലാപം പൊട്ടിപുറപ്പെട്ട മൂന്ന് ദിവസവും ഗുജറാത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല.
കലാപം അവസാനിച്ച ശേഷമായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. ദില്ലിയിലേതിന് സമാനം. മതം ചോദിച്ചായിരുന്നു രണ്ടിടത്തും അക്രമികള്‍ അക്രമണം അഴിച്ച് വിട്ടത്. അതുകൊണ്ട് തന്നെ ഇത് വെറുമൊരു കലാപമല്ലെന്നും വര്‍ഗീയ കലാപമാണെന്നും വാദിക്കുന്നവരുണ്ട്.
കലാപാനന്തരം ദില്ലിയിലേക്ക് തിരിച്ചുവന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞത്, ഒരു മനുഷ്യായുസ്സില്‍ തങ്ങള്‍ സ്വരുക്കൂട്ടി വച്ച് ഉണ്ടാക്കിയ വീടിന്റെ സ്ഥാനത്ത് വെറും വെണ്ണീര് കൂമ്പാരം മാത്രം.
കലാപ സമയത്ത് പലപ്പോഴും കലാപ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളില്‍ എറിയാനുള്ള കല്ലുകള്‍ കൊണ്ടിറക്കിയിരുന്നെന്ന് ആരോപണമുയര്‍ന്നു.
സംഘര്‍ഷം കലാപത്തിലേക്കും കലാപം വര്‍ഗ്ഗീയ ലഹളയിലേക്കും രൂപം മാറിയത് വളരെ പെട്ടെന്നായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടയിലേക്ക് എങ്ങനെയാണ് ഇത്രയും കല്ലുകളുമായി വണ്ടികള്‍ വന്നതെന്ന് തദ്ദേശവാസികള്‍ ചോദിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ദില്ലി പൊലീസിന് മറുപടിയുണ്ടായിരുന്നില്ല.
ഇപ്പോഴും നാട്ടുകാര്‍ പറയുന്നത്, ദില്ലി പൊലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നുവെന്ന് തന്നെയാണ്. ദില്ലി പൊലീസിന്റെ സഹായമില്ലാതെ ഒരുക്കലും ദില്ലി പോലൊരു സ്ഥലത്ത് ഇത്രയേറെ നാശനഷ്ടം വരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ കോടതിക്ക് മുന്നില്‍ പോലും കലാപം അത്രമാത്രം പ്രശ്നമുള്ളതല്ലെന്ന നിലപാടായിരുന്നു ദില്ലി പൊലീസ് കൈക്കൊണ്ടത്.
കലാപത്തിനിടെ ഒരു ജീവിതായുസുകൊണ്ട് ഉണ്ടാക്കിയതെല്ലാം നഷ്ടമായയാള്‍.
വടക്ക് കിഴക്കന്‍ ദില്ലിയില്‍ അക്രമകാരികള്‍ കത്തിച്ച സ്കൂള്‍. ഈ സ്കൂളിലെ എല്ലാ വസ്തുക്കളും പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അവയ്ക്ക് തീയിടുകയായിരുന്നു.
കത്തിയമര്‍ന്ന വീട്ടില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തുന്ന ക്യാമറാമാന്.
അക്രമികള്‍ കീറി വലിച്ചെറിഞ്ഞ പുസ്തകത്തിനിടെയില് നിന്നും തന്റെ പുസ്തകങ്ങള്‍ കണ്ടെടുക്കുന്ന കുട്ടി.
ദില്ലി പൊലീസിന്റെ ചുമതലകളിൽ പ്രധാനപ്പെട്ട നാലെണ്ണം ഇനി പറയുന്നവയാണ്. ഒന്ന്, കുറ്റാന്വേഷണം. രണ്ട്, ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കുക. മൂന്ന്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക. നാല്, ട്രാഫിക് നിയന്ത്രിക്കുക. ദില്ലി പോലീസിന്റെ പ്രവർത്തന മുദ്രാവാക്യം തന്നെ 'സിറ്റിസൺസ് ഫസ്റ്റ്' അഥവാ 'പൗരന്മാർക്ക് പ്രഥമ പരിഗണന' എന്നാണ്.
എന്നാല്‍, ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യനിര്‍വഹണത്തിന് ഒന്നെങ്കില്‍ പൊലീസ് ആരെയോ ഭയക്കുന്നു. അല്ലെങ്കില്‍ ദില്ലി പൊലീസിനെ നിയന്ത്രിക്കുന്നവര്‍ക്ക് അക്രമം അടിച്ചമര്‍ത്തുന്നതില്‍ താല്പര്യ കുറവുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
ഈ ചോദ്യം തന്നെയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ജസ്റ്റിസ് മുരളീധര്‍ ദില്ലി പൊലീസിനോട് ചോദിച്ചതും.
ഭരണകര്‍ത്താക്കളും ക്രമസമാധാനപലകരും ഒരുപോലെ സ്വന്തം ജനത്തിന് നേരെ തിരിയുമ്പോള്‍ ഒരു രാജ്യത്തിന് എത്രകാലം മൗനത്തിന്റെ വാത്മീകത്തിലിരിക്കാന് കഴിയും ?