വിശാഖപട്ടണത്ത് വീണ്ടും വന്‍ പൊട്ടിത്തെറി
വിശാഖപട്ടണത്തെ മരുന്നു കമ്പനിയിൽ വൻ പൊട്ടിത്തെറി. വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയില്‍ ഇന്നലെ രാത്രിയിലാണ് വൻ പൊട്ടിത്തെറിയുണ്ടായത്. ഫാര്‍മാ സിറ്റിയിലെ രാംകി ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോൾവന്‍റ് ബോയിലേഴ്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റെ ഒരാള്‍ മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.
സംഭവം നടക്കുമ്പോള്‍ ഫാക്ടറിക്കകത്ത് എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പതിനേഴ് തവണ വൻ ശബ്ദത്തിൽ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികൾ പറയുന്നു.
രാംകി ഫാര്‍മ്മിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ ഒരു തൊഴിലാളി.
വലിയ രീതിയിൽ മരുന്ന് നിർമാണ വസ്തുക്കൾ ശേഖരിക്കുകയും അവ ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്.
വൻതോതിൽ തീ ആളിപ്പടരുന്നതിനാൽ ഫയർ ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താനാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വിശാഖപട്ടണത്ത് ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ കാലത്ത് വലിയ ദുരന്തമുണ്ടാകുന്നത്.
മെയ് 7-ന് വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ നിന്ന് വിഷവാതകം ചോർന്ന് മരിച്ചത് 12 പേരാണ്.
കഴിഞ്ഞ മാസം ഫാര്‍മ സിറ്റിയില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് ചെറുതും വലുതുമായി വിശാഖപട്ടണത്തെ വ്യാപാര മേഖലയിൽ വ്യവസായശാലകളിൽ അപകടങ്ങൾ ഉണ്ടാകുന്നത്.