പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ സൈന്യം
തെരുവുകളില്‍ തീ പടരുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്ല് ബിജെപി സര്‍ക്കാര്‍ പാസാക്കി. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 311 നെതിരെ 82 പേര്‍ പാര്‍ലമെന്‍റില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 105-നെതിരെ 125-വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.
രണ്ടിടത്തും ബില്ല് പാസായതോടെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധമുയര്‍ത്തി. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ല് തെരുവില്‍ കത്തിച്ച് പ്രതിഷേധിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് തീയിട്ടു. നിലവധി ട്രെയിനുകള്‍ സര്‍വ്വീസ് റദ്ദാക്കി. മിക്ക വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയോ ഭാഗീകമാക്കുകയോ ചെയ്തു. ഇന്നലെകളില്‍ ദേശസ്നേഹത്തിന്‍റെ പേരില്‍ തെരുവുകളില്‍ തല്ലുകൊള്ളേണ്ടി വന്നവര്‍ ഇനി പൗരത്വ രേഖകളുടെ പേരില്‍ കൊല്ലപ്പെടുമെന്ന ഭയം ജനങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കാണാം പൗരത്വ ഭേദഗതി ബില്ല് പ്രതിഷേധങ്ങള്‍.
ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ.
പൗരത്വ നിയമ ഭേദഗതി ബില്‍സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു. 44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി.
ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായ കെകെ രാഗേഷ്, എളമരം കരീം, അബ്ദുള്‍ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് എന്നിവരെല്ലാം ഭേദഗതി നിര്‍ദേശം നല്‍കിയെങ്കിലും ഇവയെല്ലാം വോട്ടിനിട്ട് തള്ളി.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമായി. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.
അസമിൽ ഉൾഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഢിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
10 ജില്ലകളിൽ ഇന്‍റര്‍നെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോർട്ടുകൾ പാടില്ലെന്ന് കേന്ദ്രം മാധ്യമങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ വീടിനെതിരെ കല്ലേറ് നടന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. മുസ്ലീംലീഗിന്‍റെ നാല് എംപിമാരും ഒരുമിച്ചെത്തിയാകും ഹർജി ഫയൽ ചെയ്യുക.
മറ്റ് പ്രതിപക്ഷ പാർട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന അവകാശമാണമെന്നും അതിന് വിരുദ്ധമാണ് ദേശീയ പൗരത്വ നിയമഭേദഗതി ബില്ലെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിക്കുന്നത്.
മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം സുപ്രീംകോടതിക്ക് അനുവദിക്കില്ലെന്നും പ്രതിപക്ഷം കണക്കാക്കുന്നു.
കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും പുറമേ ഇടതുപക്ഷവും കോടതിയെ സമീപിക്കും.
പാര്‍ലമെന്‍റിൽ നിന്ന് മാർച്ച് നടത്തി സുപ്രീംകോടതിയിൽ ഹര്‍ജി നൽകുന്നതിനെ കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികൾ ആലോചിക്കുന്നുണ്ട്.
ദില്ലിയിൽ പാര്‍ലമെന്‍റ് പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്.
ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു. പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചതായും സംശയമുണ്ട്.
ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. നിരവധിയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു.
പ്രക്ഷോഭം വ്യാപിച്ചതിനെ തുടര്‍ന്ന് 12ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി.
ഗുവാഹത്തിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിക്കുന്നവരെ നേരിടാന്‍ അസം റൈഫിള്‍സിനെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. ത്രിപുരയിലും കേന്ദ്ര സേനയെ വിന്യസിച്ചു.
നാഗാലാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ബില്ലിനെതിരെ രംഗത്തിറങ്ങി.
അസമില്‍ കൃഷക് മുക്തി സന്ഗ്രം എന്ന സംഘടന അനിശ്ചിത കാലത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
വടക്കികിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സൈനിക കേന്ദ്രം വ്യക്തമാക്കി.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്പ്രിയ ഗുവാഹത്തി അന്താരാഷ്ട്ര വിമാത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി. തെസ്പൂരിലേക്ക് പിന്നീട് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി തിരിച്ചത്.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥൻ ജോലിയിൽ നിന്ന് രാജിവച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവച്ചത്. ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് എതിരാണ്. നീതിയെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഇത് ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണ്'- അബ്ദുര്‍ റഹ്മാന് തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ അനുകൂലിച്ച എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസീം ലീഗും കോണ്‍ഗ്രസും അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചത്.
ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗ്ഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഇന്ന് ഉണ്ടായതെന്നും ബിൽ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു.
രാജ്യത്തെ ഒരൊറ്റ മുസ്ലിമും നിങ്ങളെ ഭയപ്പെടില്ലെന്ന് പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
ബില്ലിനെക്കുറിച്ച് മുസ്ലീങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന അമിത് ഷായുടെ പരാമര്‍ശമാണ് സിബലിനെ ചൊടിപ്പിച്ചത്.
"നിങ്ങള്‍ നേരത്തെ വളരെ എതിര്‍ക്കപ്പെടേണ്ട ഒരു പ്രസ്താവന നടത്തി. ഏത് മുസ്ലിമാണ് നിങ്ങളെ ഭയപ്പെടുക. ഞാനോ രാജ്യത്തെ മറ്റ് പൗരന്മാരോ നിങ്ങളെ ഭയപ്പെടാന്‍ പോകുന്നില്ല. രാജ്യത്തെ ഭരണഘടനയെ മാത്രമാണ് ഞങ്ങള്‍ ഭയക്കുന്നത്."- കപില്‍ സിബല്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് നിയമ പരിരക്ഷ നല്‍കുകയാണ് ബില്ല്. വി ഡി സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ എക്കാലവും കോണ്‍ഗ്രസ് എതിര്‍ക്കും. മതാടിസ്ഥാനത്തില്‍ രാജ്യത്തെ കോണ്‍ഗ്രസ് വിഭജിച്ചതിനാലാണ് ഈ ബില്‍ ആവശ്യമെന്നാണ് ലോക്സഭയില്‍ അമിത് ഷാ പറഞ്ഞത്.
എന്നാല്‍, ചരിത്ര പുസ്തകങ്ങള്‍ പഠിച്ചപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ അമിത് ഷാ പരാജയപ്പെട്ടു. ഇന്ത്യ മതാടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സവര്‍ക്കറായിരുന്നു. ദ്വി രാഷ്ട്ര വാദത്തില്‍ സവര്‍ക്കര്‍ക്കും മുഹമ്മദലി ജിന്നക്കും ഒരേ അഭിപ്രായമായിരുന്നുവെന്ന് അംബേദ്കറെ ഉദ്ധരിച്ച് കപില്‍ സിബല്‍ പറഞ്ഞു.
മുത്തലാഖ് നിയമവും കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതും ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചതുമെല്ലാം മുസ്ലിം വിരുദ്ധമാണെന്നും സിബല്‍ വ്യക്തമാക്കി.
കപില്‍ സിബലിന് മറുപടിയുമായി അമിത് ഷായും രംഗത്തെത്തി. താന്നെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഞാന്‍ വിദേശത്തുനിന്നും എത്തിയതല്ല. ഇവിടെ ജനിച്ചു വളര്‍ന്നവനാണ്. സിഎബിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന് പാകിസ്ഥാന്റെ സ്വരമാണെന്നും അമിത് ഷാ തിരിച്ചടിച്ചു. കശ്മീരും മുത്തലാഖ് നിരോധനവും പൗരത്വ ഭേദഗതി ബില്ലും മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്നും കോണ്‍ഗ്രസ് മുസ്ലീങ്ങളെ ആശങ്കപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.