കേസും റെയ്ഡുമായി കര്‍ഷകരെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; വെടിയുണ്ടകള്‍ ഉതിര്‍ത്താലും പിന്മാറില്ലെന്ന് കര്‍ഷകര്‍
65 ദിവസമായി വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ഗാസിപ്പൂരിലെത്തിയ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള വന്‍ പൊലീസ് സന്നാഹം കര്‍ഷകരോട് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. എന്നാല്‍ കര്‍ഷകര്‍ ശക്തമായി പിന്മാറില്ലെന്ന് പറഞ്ഞതോടെ പൊലീസ് സന്നാഹം തിരിച്ച് പോയി. പകല്‍ പൊതുവേ സമരസ്ഥലം ശാന്തമായിരുന്നെങ്കിലും ഇന്നലെ അര്‍ദ്ധരാത്രിയില്‍ ജില്ലാ മജിസ്ട്രേറ്റും വന്‍ പൊലീസ് സന്നാഹവും സമരസ്ഥലത്തെത്തി കര്‍ഷകരോട് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സമരപന്തലില്‍ നോട്ടീസ് പതിച്ചു. എന്നാല്‍, സര്‍ക്കാര്‍ നടപടിക്കെതിരെ സമരപന്തലിന് ചുറ്റുമിരുന്ന് പ്രതിഷേധിക്കാന്‍ സമരനേതാവായ രാഗേഷ് ടിക്കായത്ത് ആവശ്യപ്പെട്ടതോടെ ഇന്നലെ രാത്രിയില്‍ തന്നെ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നിരവധി കര്‍ഷകര്‍ സമരപന്തലിലെത്തി ചേര്‍ന്നു. തങ്ങള്‍ക്ക് നേരെ വെടിയുണ്ടകളുതിര്‍ത്താലും വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ തിരിച്ച് വീടുകളിലേക്ക് പോകില്ലെന്ന് രാഗേഷ് ടിക്കായത്ത് പറഞ്ഞു. ഇതോടെ ജില്ലാ മജിസ്ട്രേറ്റും പൊലീസ് സന്നാഹവും തിരിച്ച് പോയി. എങ്കിലും, സമരക്കാര്‍ക്കെതരെ ശക്തമായ നടപടികളുമായി മുന്നോട് പോകുമെന്ന തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ കാണിക്കുന്നത്. സമരസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാരാമാന്മാരായ ഷിജോ ജോര്‍ജ്, അനന്തുപ്രഭ.
റിപ്പബ്ലിക് ദിന റാലിയോടനുബന്ധിച്ച് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചില്‍ ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടയിലെത്തി സിഖ് മതത്തിന്റെ പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. പലരും ഈ പ്രവര്‍ത്തിയ തള്ളിപ്പറഞ്ഞു. ഇതോടെ കര്‍ഷകര്‍ക്കെതിരെ ഒരവസരം തുറന്ന് കിട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കി.
ഇന്നലെ അര്‍ദ്ധരാത്രിയില്‍ സമരസ്ഥലത്തെത്തിയ പൊലീസ് സംഘം സമര നേതാവ് രാഗേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ആദ്യം അറസ്റ്റ് വരിക്കാന്‍ രാഗേഷ് തയ്യാറായെങ്കിലും മറ്റ് കര്‍ഷക സംഘടനാ നേതാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More- ല്‍ ക്ലിക് ചെയ്യുക)
തങ്ങള്‍ക്ക് നേരെ വെടിവെച്ചോളൂ, എങ്കിലും സമരസ്ഥലം വിട്ട് പോകില്ലെന്ന് വികാരനിര്‍ഭരിതനായി രാഗേഷ് ടിക്കായത്ത് സമരവേദിയില്‍ നിന്ന് പ്രഖ്യാപിച്ചു. ഇതിനിടെ സിംഗു, തിക്രി അതിര്‍ത്തികളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ സ്ഥലത്തെത്തി. ഇതോടെ അധികൃതര്‍ പിരിഞ്ഞ് പോയി.
ശശി തരൂര്‍ എം.പിയ്ക്കെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാല്‍ പാണ്ടേ, സഫര്‍ ആഗ, പരേഷ് നാഥ്, ആനന്ദ് നാഗ്, വിനോദ് കെ ജോസ് എന്നിവരും കണ്ടാല്‍ അറിയാവുന്ന ഒരാളടക്കം എട്ട് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ നെയിഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കേസ്. കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ കര്ഷകന് വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിച്ചിതിനാണ് കേസ്.
മതവിദ്വേഷം വളര്‍ത്തുക, മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുക എന്നിവയടങ്ങിയ 153 എ, 153 ബി, വകുപ്പുകളും 122 എ , രാജ്യദ്രോഹകുറ്റവും ഇതോടൊപ്പം ക്രിമിനല്‍ ഗൂഢാലോചനാ കുറ്റവും ഇവര്‍ക്കെതിരെ ചുമത്തി.
ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ കുറ്റാരോപിതര്‍ ചെയ്തുവെന്ന് മാത്രമാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഇവര്‍ ചെയ്ത കുറ്റമെന്താണെന്നോ ഇവരുടെ ഏത് പ്രവര്‍ത്തിയാണ് കലാപത്തെ സഹായിച്ചതെന്നോ കൃത്യമായി പറയാന്‍ നെയിഡാ പൊലീസ് തയ്യാറാകുന്നില്ല.
കാർഷിക നിയമത്തിനെതിരെ പ്രതിഷേധരംഗത്തുള്ള രണ്ട് സന്നദ്ധപ്രവർത്തകരെ ദില്ലി പൊലീസ് ഇതിനിടെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലി വിമാനത്താവളത്തിൽ വെച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്ന 40 കര്‍ഷക നേതാക്കളില്‍ 30 പേര്‍ക്കെതിരെയും ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഏതാണ്ട് 30 ഓളം കേസുകള്‍ ഇതിനകം എടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കെതിരെ മറ്റ് അന്വേഷണങ്ങളുമായി സിബിഐയെയും കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ച് തുടങ്ങി. പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളിൽ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം സിബിഐ റെയ്ഡ് നടത്തി.
പഞ്ചാബിലെ പ്രധാനപ്പെട്ട നാല്പത് ഗോഡൗണുകളിലാണ് സിബിഐയുടെ തിരച്ചിൽ നടന്നത്. ഇന്നലെ രാത്രി മുതൽ സിബിഐയുടെ തിരച്ചിൽ തുടരുകയാണെന്നും അർദ്ധസൈനികരുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നതെന്നുമാണ് ഇവിടെ നിന്നുള്ള അനൌദ്യോഗിക വിവരം.
ദില്ലിയിലെ സമരസ്ഥലത്ത് പ്രധാനമായും പഞ്ചാബില്‍ നിന്നള്ളു കര്‍ഷകരാണുള്ളത്. സിബിഐ റെയ്ഡിലൂടെ കര്‍ഷകരെ തളര്‍ത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.
റിപ്പബ്ലിക് ദിനത്തിന് പിന്നാലെ കാർഷിക സമരവേദിയിലുണ്ടായ സംഘർഷങ്ങളും അതിന് ശേഷമുണ്ടായ പൊലീസ് നടപടികളുടേയും പശ്ചാത്തലത്തിൽ കർഷക സമരത്തിൽ നേരിട്ട് ഇടപെടാനാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ആലോചന തുടങ്ങി.
സമരസ്ഥലത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം ശക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരികയാണ്. കര്‍ഷക സമരത്തില്‍ പ്രത്യക്ഷമായി ഇറങ്ങിയ സമാജ് വാദി പാർട്ടിയും ആർഎൽഡിയും കൂടുതൽ കർഷകരെ അതിർത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസം അര്‍ദ്ധരാത്രിയിലും കര്‍ഷകരുടെ സമരസ്ഥലം ഒഴിപ്പിക്കാനുള്ള ദില്ലി പൊലീസ് നടത്തിയ ശ്രമങ്ങള്‍ക്കെതിരെ രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നറിയിച്ചു. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.
നേരത്തെ കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കര്‍ഷകരോട് സമരം നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു അന്ന് സുപ്രീംകോടതി കൈക്കൊണ്ടത്.
ഇന്നലെ വൈകിട്ടോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമരപ്പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തെത്തി. രാത്രി പതിനൊന്ന് മണിക്ക് മുമ്പ് സമരവേദി ഒഴിയണമെന്നായിരുന്നു ഇവരുടെ നിർദേശം. സമര പന്തലിൽ നോട്ടീസ് പതിച്ചു.
പ്രദേശത്തുണ്ടായിരുന്ന സിസിടിവകൾ പൊലീസ് അഴിച്ചുമാറ്റി. ഇതോടെ കർഷകരോട് സമരപന്തലിന് അടുത്തെത്താൻ നേതാക്കള്‍ ആഹ്വാനം ചെയ്തു. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് വികാരപരമായി കര്‍ഷകരോട് ആഹ്വാനം ചെയ്തു.
ഇതോടെ ഹരിയാന പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ഗാസിപ്പൂരിലേക്ക് എത്തി. കൂടുതല്‍ കര്‍ഷകര്‍ സമരസ്ഥലത്തേക്ക് രാത്രി തന്നെ എത്തിചേര്‍ന്നതും ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗം തുടങ്ങാനിരിക്കുന്നതിനാലും കടുത്ത നടപടികളിലേക്ക് കടക്കാതെ ജില്ലാ ഭരണകൂടവും പൊലീസും കേന്ദ്രസേനയും പുലര്‍ച്ചെ ഒരു മണിയോടെ സമരസ്ഥലത്ത് നിന്ന് മടങ്ങി.
സമരസ്ഥലത്ത് എത്തിചേര്‍ന്ന കര്‍ഷകര്‍ പ്രധാന വേദിക്കരികില്‍ നിലയുറപ്പിച്ചു. കയ്യിൽ ദേശീയ പതാകയുമായാണ് കർഷകർ സ്ഥലത്തെത്തിയത്. അതിർത്തി ഒഴിപ്പിക്കണമെന്ന ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും വിവാദ നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ.
പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെ കർഷകർ ദേശീയ പതാകയുമേന്തി ആഹ്ളാദപ്രകടനം നടത്തി. നേരത്തെ പൊലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പൊലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടർന്നു.
രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാൻ നേരത്തെ കർഷകർക്ക് നൽകിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പൊലീസ് ഒരു സംഘർഷ സാഹചര്യത്തിൽ നിന്ന് പിൻവാങ്ങിയത്. പ്രത്യേകിച്ചും ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ രാത്രി തിരക്കിട്ട് പൊലീസ് നടപടിയുണ്ടായാൽ പാർലമെന്റിലടക്കം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയായി സംഭവം മാറുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
വിരമിച്ച സേനാഉദ്യോഗസ്ഥര്‍ പട്ടാളവേഷത്തോടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും വിരമിച്ച സൈനീകോദ്യോഗസ്ഥരും സമരത്തില്‍ സജീവമാകുകയാണ്.
സൈനീകരോടെപ്പം തന്നെ എടുത്തുപറയേണ്ട കാഴ്ചയാണ് ബുദ്ധ സന്യാസിമാരുടേതും. ഒരു പക്ഷേ ആദ്യമായാണ് ഇന്ത്യയില്‍ ഒരു സമരസ്ഥലത്ത് ബുദ്ധസന്യാസിമാരുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. കര്‍ഷകര്‍ ദില്ലിയില്‍ സമരം തുടങ്ങിയ വേളയില്‍ തന്നെ ബുദ്ധസന്ന്യാസിമാരും കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിച്ച് സമര സ്ഥലത്തെത്തിയിരുന്നു.