കൊറോണക്കാലത്ത് മുംബൈയും നിശ്ചലം
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതിനിടെ ദില്ലിയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യം മുഴുവനും ലോക് ഡൗണ്‍ നിലനിൽക്കെ അയോധ്യയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമവിഗ്രഹം മാറ്റിവയ്ക്കുന്ന ചടങ്ങ് നടത്തിയത് വിവാദമായി. ഇന്നലെ മാത്രം രാജ്യത്തെ 64 പേരിലേക്കാണ് കൊവിഡ് പടര്‍ന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍ സംസ്ഥാനങ്ങളിൽ നിന്നെല്ലാം പുതിയ കേസുകൾ രാവിലെ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ആശ്വാസമായി രോഗം ഭേദമായ 40 പേര്‍ ആശുപത്രി വിട്ടു. രാജ്യത്തിന്‍റെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ നിരത്തില്‍ വാഹനങ്ങള്‍ ഒന്നും ഇറങ്ങുന്നില്ല. നഗരം പൊലീസ് നിയന്ത്രണത്തിലാണ്. മുംബൈയില്‍ നിന്നുള്ള കാഴ്ചകള്‍ കാണാം.
മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൂടെ രോഗംസ്ഥിരീകരിച്ചതോടെ ആകെ രോഗികകളുടെ എണ്ണം 112ആയി.
എട്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. യുദ്ധസമാനമാണ് സാഹചര്യമെന്നും ആളുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
മുംബൈ പൂനെ അടക്കമുള്ള നഗരങ്ങൾക്ക് പിന്നാലെയാണ് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലേക്കും രോഗം പടരുന്നത്.
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ഒരു കുടുംബത്തിലെ അഞ്ചുപേരും രോഗ ബാധിതരായത്.
പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ പോയി വന്നയാൾ കുടുംബത്തിലുണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ആളൊഴിഞ്ഞ താജ് ഹോട്ടല്‍ പരിസരം.
വിദേശത്ത് നിന്നെത്തിയതിന് പിന്നാലെ സാംഗ്ലിയിലെ കുടുംബം ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു.
മഹാരാഷ്ട്രക്കാരുടെ പുതുവത്സരമായ ഗുഡിപാദ്‍വയാണ് ഇന്ന്. ചില ക്ഷേത്രങ്ങളിൽ പൂജകൾ നടന്നെങ്കിലും എവിടെയും ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല.
കൊവിഡ് രോഗികൾക്ക് മാത്രമായി സജ്ജീകരിച്ച മുംബൈ സെവൻസ് ഹിൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങീ.
ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം ഉറപ്പാക്കാൻ മുംബൈ കോർപ്പറേഷൻ സ്വകാര്യ ഹോട്ടലുകളുമായി ധാരണയിലെത്തി.
നിരോധനാഞ്ജക്കിടെ റോഡിലിറങ്ങിയതിന് ഇന്ന് നൂറിലേറെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
മുംബൈയിലെ ചേരിയിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇതുവരെ മറ്റാർക്കും രോഗം പകർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ശത്രുവിനെ നേരിൽ കാണാനാകാത്ത യുദ്ധമാണിതെന്നും ഇനിയെങ്കിലും ജനങ്ങൾ സർക്കാരിനെ അനുസരിക്കണമെന്നും ഉദ്ദവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു.
അതിനിടെ പൂനെയിലെ ദമ്പതികളടക്കം ഇന്ന് എട്ട് പേർ ആശുപത്രിവാസം അവസാനിപ്പിച്ചത് വീടുകളിലേക്ക് മടങ്ങി.