കൊവിഡ് 19 ; ഐക്യദീപം തെളിയിച്ച് ഇന്ത്യ
കൊറോണാ വൈറസ് ബാധ പടരാതിരിക്കാന്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണ്‍ പന്ത്രണ്ട് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം രാജ്യത്തെ ജനങ്ങള്‍ ഐക്യദീപം തെളിയിച്ചു. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു. ചിത്രങ്ങള്‍: ഗെറ്റി, ട്വിറ്റര്‍
രാഷ്ട്രപതി രാംനാദ് കോവിന്ദും കുടുംബവും രാഷ്ട്രപതി ഭവന് മുന്നില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനായി ഇന്നലെ രാത്രി 9 മണിക്ക് വിളക്ക് തെളിച്ചപ്പോള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് 19 വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനായി ഇന്നലെ രാത്രി 9 മണിക്ക് ഔദ്ദ്യോഗീക വസതിയില്‍ വിളക്ക് തെളിച്ചപ്പോള്‍.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കൊവിഡ് 19 വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനായി ഇന്നലെ രാത്രി 9 മണിക്ക് വിളക്ക് തെളിയിച്ച സൈനീകര്‍.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സൈനീക താവളമായ സിയാച്ചിനില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കൊവിഡ് 19 വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനായി ഇന്നലെ രാത്രി 9 മണിക്ക് വിളക്ക് തെളിയിച്ച സൈനീകര്‍.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കൊവിഡ് 19 വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാനായി ഇന്നലെ രാത്രി 9 മണിക്ക് കശ്മീരികള്‍ വിളക്ക് തെളിയിച്ചപ്പോള്‍. (ട്വിറ്റര്‍)
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവർ വിവിധ ദീപം തെളിയിക്കലിൽ പങ്കുചേർന്നു.
പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ ഇന്നലെ രാത്രി 9 മണിക്ക് വിളക്ക് തെളിയിച്ചപ്പോള്‍.
രാത്രി 9 മണിക്ക് എല്ലാവരും ഒമ്പതു മിനിറ്റ് അവരുടെ വീടിൻറെ ലൈറ്റുകൾ അണച്ച് വാതിലിലോ മട്ടുപ്പാവിലോ വന്ന് മെഴുകുതിരി, വിളക്ക്, ടോർച്ച്, മൊബൈൽ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.
ലോക്ക് ഡൗൺ മൂലം ഒരാഴ്ച കാലത്തിലേറെയായി രാജ്യത്തെ ജനങ്ങൾ വീടുകളിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അവർക്ക് മാനസികമായി ഊർജം നൽകാനും ആരോഗ്യപ്രവർത്തകർക്ക് പിന്തുണ അറിയിക്കാനായുമായി ഒരു ഐക്യദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ജനതാ കര്‍ഫ്യൂവിന് കിട്ടിയ ജനപിന്തുണ ദീപം തെളിക്കലിലും പ്രകടമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രതീക്ഷ. പാത്രം കൊട്ടി ജനം തെരുവിലിറങ്ങിയതിന്‍റെ അപകടം മുന്നില്‍ കണ്ടിട്ടെന്ന വിധം ആരും വീടിന് പുറത്തിറങ്ങി ദീപം തെളിക്കരുതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്.
കൊവിഡിനെ ചെറുക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പ്രധാനമന്ത്രി നാടകം കളിക്കുകയാണന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള് വിമര്‍ശിച്ചു.
എന്നാല്‍ പ്രധാനമന്ത്രിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
രാജ്യത്ത് പടരുന്ന കൊവിഡ് 19 വൈറസ് ബാധയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ആത്മാര്‍ത്ഥയോടെ അവരുടെ സേനനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി പേര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരന്തരം അപകടത്തിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കലും പാത്രം കൊട്ടലുമടക്കമുള്ള ആഹ്വാനങ്ങളെയും ഒരു ചിത്രത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചു.
ലോകത്ത് കൊവിഡ് പ്രതിരോധ കിറ്റില്‍ മാസ്‌ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും തവിയും വിളക്കും ടോര്‍ച്ചുമൊക്കെയാണെന്ന് കാണിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വിളക്കുകള്‍ അണച്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിളക്കു കൊളുത്തി. കുടില്‍ തൊട്ട് കൊട്ടാരം വരെ.
ഇതിനിടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 118 ആയി. ഇതോടെ 4,289 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ 274 ജില്ലകളെ കൊവിഡ് ബാധിച്ച് കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും.
കൊവിഡ് തീവ്രബാധിത മേഖലകളിലും രോഗ ബാധ സംശയിക്കുന്നിടങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ചയോടെ പരിശോധനക്കുള്ള കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതിന്റെ നിരക്ക് 4.1 ദിവസമായി വർദ്ധിച്ചു. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇത് 7.4 ദിവസമായിരുന്നെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 113 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്.
മുംബൈയിൽ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയിൽ ഇന്നലെ രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു. ചേരി പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇതിലൊരാൾ മരിച്ചിരുന്നു.