മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്ത ദളിത് ദമ്പതികള്‍ക്ക് മര്‍ദ്ദനം; ആത്മഹത്യാ ശ്രമം
മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കൃഷി ചെയ്ത ദമ്പതികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ്. മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് ക്ലീന്‍ ചിറ്റ്. സംഭവം വിവാദമായതോടെ ജില്ല മജിസ്ട്രേറ്റിനേയും എസ്പിയേയും തല്‍സ്ഥാനത്ത് നിന്ന് നീക്കി. ദമ്പതികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.
സർക്കാർ ഭൂമിയിൽ ദമ്പതികൾ കൃഷി ചെയ്ത് വരികയായിരുന്നു. ഈ ഭൂമിയിൽ കോളേജ് നിർമ്മിക്കാൻ രണ്ട് വർഷം മുമ്പ് സർക്കാർ അനുമതി നൽകിയിരുന്നു. ഇവിടെ നിന്നും കുടുംബത്തെ ഒഴിപ്പിക്കാൻ എത്തിയ പൊലീസ് ജെസിബി ഉപയോഗിച്ച് കാർഷിക വിളകൾ നശിപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ദമ്പതികളെ പൊലീസ് മർദ്ദിക്കുകയും തുടർന്ന് ഇവർ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുമാണ് ഉണ്ടായത്.
റാം കുമാര്‍ അഹിര്‍വാര്‍ (38), സാവിത്രി ദേവി (35) എന്നിവരാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്.
2018 ല്‍ ഏതാണ്ട് 5.5 ഏക്കര്‍ പൊതു ഭൂമി കോളേജ് നിര്‍മ്മാണത്തിനായി വിട്ടുകൊടുത്തത്. ഈ ഭൂമിയില്‍ വര്‍ഷങ്ങളായി തങ്ങള്‍ കൃഷി ചെയ്തു വരികയായിരുന്നുവെന്നാണ് റാം കുമാര്‍ അഹിര്‍വാള്‍ പറയുന്നത്.
"അത് ആരുടെ ഭൂമിയാണെന്ന് തങ്ങള്‍ക്കറിയില്ല. പക്ഷേ വര്‍ഷങ്ങളായി ഞങ്ങള്‍ അവിടെ കൃഷി ചെയ്തുവരികയായിരുന്നു. വിളവെടുക്കാനായ കൃഷി പൊലീസ് നശിപ്പിച്ചു. ഇനി ആത്മഹത്യയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു" - സാവിത്രി ദേവി മാധ്യമങ്ങളോട് പറഞ്ഞു.
കൃഷിയിറക്കാനായി 3 ലക്ഷം രൂപ ചിലവായെന്നും അത് ഇനി ആര് തരും ? സര്‍ക്കാര്‍ തരുമോ ? സാവിത്രി ചോദിക്കുന്നു.
ചൊവ്വാഴ്ച പൊലീസിനെയും കൂട്ടിയെത്തിയ റവന്യൂ വകുപ്പ് ഉദ്യേഗസ്ഥര്‍ സ്ഥലത്ത് മതില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചതോടെയായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ദമ്പതികള്‍ പൊലീസിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ വനിതാ പൊലീസ് അടക്കമുള്ള പൊലീസ് സംഘം റാം കുമാര്‍ അഹിര്‍വാള്‍ തല്ലിയും ചവിട്ടിയും ഒഴിവാക്കുന്നത് വീഡിയോകളില്‍ വ്യക്തമാണ്.
പൊലീസിന്‍റെ കൂരമായ മര്‍ദ്ദനം നേരിട്ട ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഔദ്ധ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ഇരുവരെയും മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് ക്ലീന്‍ ചിറ്റാണ് നല്‍കിയത്.
ഞങ്ങള്‍ സംഭവത്തിന്‍റെ മുഴുവന്‍ വീഡിയോ ഫുട്ടേജും പരിശോധിച്ചു. ഇരുവരും വിഷം കഴിച്ച ശേഷം ഇരുവരെയും ആശുപത്രിയിലെത്തിക്കാനാണ് ഞങ്ങളുടെ ടീം സംഭവത്തില്‍ ഇടപ്പെട്ടത് എന്നായിരുന്നു ജില്ലാ കലക്ടര്‍ എസ് വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞത്.
മാത്രമല്ല, ഞങ്ങളുടെ സംഘം ഇടപെടാതിരിക്കുകയും ദമ്പതികള്‍ മരിക്കുകയും ചെയ്താല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുകയേ ഉള്ളൂവെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതോടെ ജില്ലാ കലക്ടറെയും പൊലീസ് സൂപ്രണ്ടിനെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉത്തരവിട്ടു.
സംഭവത്തെ കുറിച്ച് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് ട്വീറ്റ് ചെയ്തത് 'കാട്ട് നീതി' എന്നായിരുന്നു. ദയാരഹിതമായിട്ടായിരുന്നു പൊലീസ് ആ ദളിത് ദമ്പതികളെ മര്‍ദ്ദിച്ചത്. എന്ത് തരം കാട്ടു നീതിയാണിത് ? സര്‍ക്കാര്‍ ഭൂമിയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് നിയമപരമായി നേരിടണമായിരുന്നു. പകരം അവരെ മര്‍ദ്ദിക്കുകയായിരുന്നു. ആ സ്ത്രിയെയും കുട്ടികളെയും മര്‍ദ്ദിച്ചത് നീതികരിക്കാനാകില്ല. ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. കമന്‍നാഥ് ട്വിറ്ററില്‍ എഴുതി.
എന്നാല്‍ ഗുണ ജില്ലാ ഭരണവിഭാഗം പറയുന്നത് 12.5 ഏക്കര്‍ ഭൂമിയില്‍ ഭൂരിഭാഗവും നാട്ടുകാരായ ഗുണ്ടകള്‍ കൈയേറിയിരിക്കുകയാണ്. സര്‍ക്കാര്‍ നീക്കങ്ങളെ തടയാനായി റാം അഹിര്‍വാളിനെ ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. റാം അഹിര്‍വാള്‍ പ്രാദേശിക ഗുണ്ടകള്‍ക്ക് ഭൂമി വിലയായി 3 ലക്ഷം രൂപ നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
സംഭവത്തിൽ വിമശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത്തരം അനീതികൾക്കെതിരെ കൂടിയാണ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേ സമയം സംഭവം ദൗർഭാഗ്യകരമെന്ന് പറഞ്ഞ ബിജെപി എംപി ജോതിരാദിത്യ സിന്ധ്യ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു.