ദില്ലി ചലോ; ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍, പിന്‍മാറില്ലെന്ന് കര്‍ഷക സംഘടനകള്‍
കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക ബില്ലിനെതിരെ ദില്ലിയുടെ അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം കഴിഞ്ഞ പതിനാല് ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ഭേദഗതിക്ക് ശ്രമിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കുക മാത്രമാണ് സമരം നിര്‍ത്താനുള്ള പോംവഴിയെന്ന് കര്‍ഷക സംഘടനകളും ആവര്‍ത്തിച്ചു. ചിത്രങ്ങള്‍ ഗെറ്റി.
ഇതിനിടെ കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി, ഇന്നലെ നടന്ന ഭാരത് ബന്ദിന് പിന്നാലെ രാത്രി എട്ട് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. എട്ട് മണിക്ക് ആരംഭിച്ച ചര്‍ച്ച് 11 മണിക്ക് ശേഷമാണ് പിരിഞ്ഞത്.
മൂന്ന് മണിക്കൂര്‍ നീണ്ട് ചര്‍ച്ചയിലും നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ ഇന്നത്തെ ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിന്മാറി. ഇന്ന് സംഘടനകൾ യോഗം ചേരും. നിയമം പിൻവലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് കര്‍ഷക നേതാവ് ഹന്നൻ മൊല്ല പ്രതികരിച്ചു.
ഇന്നലെ അമിത് ഷായുടെ വസതിയിലാണ് ആദ്യം ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റിയിരുന്നു. കൃഷിമന്ത്രാലയത്തിന് കീഴിലെ പുസ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ചർച്ചയുടെ വേദി മാറ്റിയത്. 13 കർഷക നേതാക്കൾ അമിത് ഷായുമായി ചർച്ചയ്ക്കെത്തി.
എന്നാല്‍ കാർഷികനിയമം പിൻവലിച്ചുള്ള ഒത്തുതീർപ്പ് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കര്‍ഷക നേതാക്കളോട് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അഞ്ച് ഉറപ്പുകൾ എഴുതി നൽകാമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
കഴിഞ്ഞ ചർച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കർഷകർ നിയമം പിൻവലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് ഇന്നത്തെ ചർച്ചയിൽ നിന്ന് പിന്മാറാനുള്ള കര്‍ഷക സംഘനടകളുടെ തീരുമാനം.
നേരത്തെ ചർച്ചയുടെ വേദി മാറ്റിയതിൽ പ്രതിഷേധിച്ച് ചർച്ച ബഹിഷ്ക്കരിച്ച കർഷക നേതാവ് റോൾദു സിംഗിനെ പൊലീസ് സുരക്ഷയോടെ തിരിച്ചെത്തിച്ചു. ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗം ചേരും. സമരത്തിന്റെ ഭാഗമായി ഇന്നലെ ദേശവ്യാപകമായി കർഷക സംഘടനകൾ നടത്തിയ ബന്ദ് ശക്തമായിരുന്നു.
പൊതുവേ സമാധാനപരമായിരുന്നു പ്രതിഷേധം. കേന്ദ്രസർക്കാരിനെതിരായ ശക്തമായ പ്രതിഷേധം ബന്ദിൽ പ്രതിഫലിച്ചു. എന്നാൽ രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതും വീട്ടുതടങ്കലിലാക്കിയതും രാജ്യവ്യപകമായി വലിയ പ്രതിഷേധത്തിന് കാരണമായി.
ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. വിളകള്‍ക്കുള്ള താങ്ങുവില ഇല്ലാതാകില്ല. കാര്‍ഷിക വിപണന ചന്തകള്‍ അഥവാ മണ്ടികള്‍ ഇല്ലാതാകില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് അനാവശ്യമായ ഒരു ആനുകൂല്യവും സര്‍ക്കാര്‍ നല്‍കില്ലെന്നും ഭാവിയില്‍ കോര്‍പ്പറേറ്റുകളും കര്‍ഷകരും തമ്മില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍ ഇപ്പോള്‍ ബില്ലിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ മാറ്റാന്‍ തയ്യൈാറാണെന്നും അമിത് ഷാ കര്‍ഷകരോട് പറഞ്ഞു.
ഈ ഉറപ്പുകള്‍ കര്‍ഷകര്‍ക്ക് എഴുതിനല്‍കാമെന്നും അമിത് ഷാ അറിയിച്ചു. എഴുതിനല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. എന്നാല്‍ അപ്പോഴും നിയമം പിന്‍വലിക്കാതെ സമരം ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
താങ്ങുവില നിലനിര്‍ത്തുമെന്നത് ചട്ടത്തിന്‍റെ ഭാഗമായി കൊണ്ടുവരാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കാര്‍ഷിക വിപണ ചന്തകളായ മണ്ട്യകള്‍ നിലനിര്‍ത്താന്‍ മണ്ട്യയ്ക്ക് പുറത്ത് നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക റജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. ഇങ്ങനെ റജിസ്ട്രര്‍ ചെയ്യുന്നത് കൊണ്ട് ഇത്തരക്കാരും മണ്ട്യയില്‍ കൊടുക്കുന്ന നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഭാവിയില്‍ കോര്‍പ്പറേറ്റുകളും കര്‍ഷകരും തമ്മില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍ ഇപ്പോള്‍ ബില്ലിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ മാറ്റാനും കൂടുതല്‍ ഉയര്‍ന്ന കോടതികളില്‍ ഈ കേസുകള്‍ കേള്‍ക്കാന്‍ അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ കര്‍ഷക നേതാക്കളെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകരുടെ ഇപ്പോഴത്തെ പ്രശ്നത്തെ പരിഹരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരം നിര്‍ത്തല്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അസന്നിഗ്ദമായി പറഞ്ഞു. നാളെ കര്‍ഷകരെ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയായും ഈ ചര്‍ച്ചയ്ക്കുള്ള ക്ഷണം കര്‍ഷക സംഘടനകള്‍ സ്വീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പില്‍ തങ്ങള്‍ അവശ്യപ്പെട്ട തരത്തില്‍ നിയമം പിന്‍വലിക്കുന്നത് സംബന്ധിച്ച് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യുമോ എന്നത് ഉള്‍പ്പെടുള്ള കാര്യങ്ങള്‍ സംഘടനാ നേതാക്കള്‍ പരിശോധിക്കും. അതിന് ശേഷം മാത്രമേ കേന്ദ്രസര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്ക് സാധ്യതയൊള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.
അതല്ലെങ്കില്‍ ഈ സമരം എത്രനാള്‍ വേണമെങ്കിലും തുടരാന്‍ തയ്യാറാണെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കവുമായി കര്‍ഷകര്‍ ഇതുവരെ സഹകരിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരുടെതായ രീതിയില്‍ നിയമത്തിനെതിരെ മുന്നോട്ട് പോകാമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.
പഞ്ചാബില്‍ നിന്ന് ഹരിയാന വഴി ദില്ലിയിലേക്കുള്ള പാത ഉപരോധിച്ച് കൊണ്ടാണ് ഇപ്പോള്‍ കര്‍ഷക സമരം പുരോഗമിക്കുന്നത്. ഇപ്പോഴും സമരസ്ഥലത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിചേരുകയാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുള്ള വ്യക്തമായ ഒരു തീരുമാനം അറിഞ്ഞശേഷമാകും കര്‍ഷകരുടെ നീക്കം.
കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ
കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ ചര്‍ച്ച ചെയ്യും.
താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉറപ്പ് എഴുതി നൽകാമെന്നാണ് അമിത് ഷാ ഇന്നലെ നടന്ന മൂന്ന് മണിക്കൂര്‍ ചര്‍ച്ചയിൽ വ്യക്തമാക്കിയത്. നിര്‍ദേശങ്ങൾ പുതിയതല്ലെന്ന് പറഞ്ഞ കര്‍ഷക സംഘടനകൾ ഇന്ന് സര്‍ക്കാര്‍ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചു.
നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്ന നിലപാടാണ് സംഘടനകൾ ആവര്‍ത്തിക്കുന്നത്. അതേ സമയം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണുമെന്നറിയിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, എൻ സി പി അധ്യക്ഷൻ ശരത് പവാർ എന്നിവർക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. കർഷകരുടെ സമരത്തിന് 18 പ്രതിപക്ഷ കക്ഷികൾ ഇതിനോടകം പിന്തുണയറിയിച്ചിരുന്നു.
കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാൻ ഇന്ന് വീണ്ടും ചർച്ചയ്ക്ക് വിളിച്ച കേന്ദ്രസർക്കാർ നിലപാടിനോട് കർഷക നേതാവ് ബൽദേവ് സിങ് സിർസ രൂക്ഷമായി പ്രതികരിച്ചു. നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് കര്‍ഷക സമരസമിതിയുമായി ബന്ധമില്ലെന്നും അരവിന്ദ് കെജ്രിവാളിന്റെത് രാഷ്ട്രീയ നാടകമെന്നും സിർസ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.