ദില്ലി ചലോ; ജനങ്ങളോട് മാപ്പ് ചോദിച്ച്, ദില്ലി ഉപരോധിച്ച് കര്‍ഷക പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടം
നവംബര്‍ 26 ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് 20 -ാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ നിയമം കര്‍ഷകര്‍വേണ്ടിയാണെന്നും ചര്‍ച്ചയാകാമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായതിനാല്‍ ഇനി നിയമം പിന്‍വലിച്ച ശേഷമാകാം ചര്‍ച്ചയെന്നാണ് കര്‍ഷകരുടെ നിലപാട്. ഇതിനിടെ സമരം ശക്തമാക്കി ദില്ലിയുടെ അതിര്‍ത്തികള്‍ അഞ്ചും അടച്ച കര്‍ഷകകര്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് മാപ്പു ചോദിച്ചു. കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാൻ മോർച്ചയാണ് ജനങ്ങളോട് മാപ്പ് ചോദിച്ചുത്. ദില്ലിയിലെ സമര ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ വസിം സെയ്ദി, ദീപു എം നായര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.
കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കർഷക സംഘടനകളാണ കേന്ദ്ര കാർഷിക നിയമത്തിനെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. ദില്ലിയിലെ സിംഘു, ഗാസിപൂർ, തിക്രി അതിർത്തികളിലാണ് ആദ്യം കര്‍ഷക പ്രതിഷേധം ശക്തമായിരുന്നത്. എന്നാല്‍ ഭേദഗതി ചര്‍ച്ചകള്‍ മാത്രമായിരുന്നു സര്‍ക്കാര്‍ മുന്നേട്ട് വച്ചത്.
മാത്രമല്ല, നിയമം കര്‍ഷകരെ സഹായിക്കാനാണെന്നും കര്‍ഷകരെ ആരോ പറഞ്ഞ് പറ്റിക്കുകയാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 19 ദിവസമായി പറഞ്ഞ് കൊണ്ടിരുന്നത്. സര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കാതെ പിന്‍തിരിയില്ലെന്ന് അവകാശപ്പെട്ട കര്‍ഷകര്‍ ഇന്നലെ മുതല്‍ സമരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ദില്ലിയിലേക്കുള്ള പ്രവേശന മാത്രങ്ങളായ രാജസ്ഥാൻ, ഹരിയാന അതിർത്തികളും കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ദില്ലിക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം തടഞ്ഞതോടെ ദില്ലി നിവാസികള്‍ ഏറെ ദുരിതത്തിലായി.
റോഡുകൾ അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതിൽ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചാണ് കർഷക സംഘടനകള്‍ രംഗത്തെത്തിയത്. അച്ചടിച്ച പത്രികയിലൂടെയാണ് ഇവർ തങ്ങളുടെ ഖേദ പ്രകടനം ജനങ്ങളെ അറിയിച്ചത്.
' ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങൾക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് സമ്മാനം നൽകണമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വില നൽകൂ.' - പത്രികയിൽ പറയുന്നു.
റോഡുകൾ തടസ്സപ്പെടുത്തി, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ ഒരാവശ്യത്തിന് വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുവെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. - പത്രികയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
ഇത് മാത്രമാണ് ഞങ്ങൾക്ക് ദില്ലിയിലെത്തി, പ്രധാനമന്ത്രിയോട് പറയാനുള്ളത്. എന്നാൽ ഞങ്ങളോട് സംസാരിക്കുന്നതായി ഭാവിക്കുന്ന സർക്കാർ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും പത്രികയിൽ കർഷകർ ആരോപിക്കുന്നു.
ഇതിനിടെ കര്‍ഷകരെ ദില്ലിയിലേക്ക് കയറ്റാതിരിക്കാന്‍ ദില്ലി പൊലീസിനെയും സായുധ അര്‍ദ്ധ സൈനീക വിഭാഗത്തെയും കേന്ദ്രസര്‍ക്കാര്‍ ദില്ലിയിലെ അതിര്‍ത്തികളില്‍ വിന്യസിപ്പിച്ചു. മാത്രമല്ല, വലിയ കോണ്‍ക്രീറ്റ് ബീമുകളും ബാരിക്കേടുകളും ഉപയോഗിച്ച് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസർക്കാരിന്‍റെ വിവാദ കാർഷിക നിയമ ഭേദഗതികളെ കുറിച്ച് ചർച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കർഷകർ ഇന്നലെ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു.
ഇരുപതിലധികം നേതാക്കളാണ് നിരാഹാരം ഇരിക്കുന്നത്. സിംഗുവിലെ കർഷസമര വേദിയിൽ രാവിലെ ഏഴിനാണ് നിരാഹാരസമരം തുടങ്ങിയത്. കര്‍ഷകരുടെ നിരാഹാരത്തിന് പിന്തുണയുമായി രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണകൾ നടന്നു.
കർഷകർക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സത്യഗ്രഹസമരം നടത്തി. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക സമരനേതാക്കൾ അറിയിച്ചു.
രാവിലെ 8 മണി മുതൽ സമരം ചെയ്യുന്ന അതാത് ഇടങ്ങളിൽ കർഷകർ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് നിരാഹാര സമരം അവസാനിച്ചത്.
ദില്ലിയിലെ ഐടിഒ ഉപരോധിച്ച് സമരവും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഘു, ഗാസിപൂർ, ഹരിയാന, രാജസ്ഥാൻ അതിർത്തികൾ അടക്കം ഉപരോധിച്ചുള്ള സമരം തുടരുകയാണ്.
കർഷകർ നിരാഹാരത്തിലേക്ക് നീങ്ങി നിലപാട് കടുപ്പിക്കുമ്പോൾ, തീർത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസർക്കാർ ദില്ലിയിലെ തണുപ്പിലും വിയർക്കുന്നു. ദില്ലിയില്‍ ഇന്നലെ പകല്‍ 17 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 7 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ഈ കൊടും തണുപ്പിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കിലോമീറ്ററോളം ട്രക്റ്ററിലും മറ്റും സഞ്ചരിച്ച് കര്‍ഷകര്‍ ദില്ലിയിലെത്തിയത്.
സമരം തുടങ്ങിയ കാലം മുതല്‍ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഉപരോധം തീര്‍ത്തിരിക്കുകയാണ്. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ച് തുടങ്ങിയിരുന്നു. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു.
ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നിന്ന് മിനിയാന്ന് തിരിച്ച കർഷകർ ഇന്നലെ കോട്പുത്‍ലിയിൽ സംഘടിക്കുകയായിരുന്നു.
കിസാൻസഭയുടെ നേതൃത്വത്തിൽ അവിടെ നിന്ന് ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലേക്ക് മാർച്ച് നടത്തി. അതിർത്തിയിൽ പൊലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് മാർച്ച് തടഞ്ഞു. പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി.
സമരം രണ്ട് ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്. ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
വരും ദിവസങ്ങളിൽ സമരം കൂടുതൽ വ്യാപകവും ശക്തവുമാക്കാനാണ് കര്‍ഷക സംഘടനകൾ ആലോചിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാക്കൾ ഉത്തർപ്രദേശിലെ മുസഫർപൂരിൽ അറസ്റ്റുവരിച്ചു. ഇടതുസംഘടനകൾ ദില്ലിയിൽ ഐടിഒയിൽ പ്രകടനം നടത്തി.
കൊല്‍ക്കത്തയിൽ രാജ്ഭവനിലേക്ക് കൂറ്റൻ പ്രകടനം നടന്നു. പൊലീസിന്റെ ബാരിക്കേഡുകർ കടക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും ദില്ലിയിലേക്ക് കടന്നുള്ള സമരം അടുത്ത ഘട്ടത്തിൽ ആലോചിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഹരിയാന-രാജസ്ഥാൻ അതിർത്തിയിലെത്തിയ കർഷകരെ ഹരിയാനയിലേക്ക് കടക്കാൻ അനുവദിച്ചിട്ടില്ല.
കർഷകർ അതിർത്തിയിൽ സമരം തുടരുന്നതിനിടെ കർഷക സംഘടനകളിലൊന്നായ ബികെയു ഉഗ്രഹൻ സമരവേദിയിൽ ഭീമാ കൊറെഗാവ് കേസിലെ പ്രതികളുടെ ചിത്രം ഉപയോഗിച്ചത് സർക്കാർ ആയുധമാക്കി.
വിഭജനത്തിന് ശ്രമിക്കുന്ന തുക്ടെ തുക്ടെ സംഘമാണ് സമരത്തിനു പിന്നിലെന്ന രവിശങ്കർ പ്രസാദിൻറെ ആരോപണം സംഘടനകൾ തള്ളി. കര്‍ഷക സമരത്തിനിടയില്‍ ചില തീവ്രവാദി സംഘടനകള്‍ കടന്നുകയറിയെന്ന ആരോപണം സര്‍ക്കാര്‍ ഉന്നയിച്ചു തുടങ്ങി. ഏതാണ്ട് ഇരുപതോളം സംഘടനകള്‍ ഇത്തരത്തില്‍ നുഴഞ്ഞ് കയറിയിട്ടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദം. സമരത്തിൽ ഭീമാ കൊറെഗാവ് പ്രതികളുടെ ചിത്രം ഉപയോഗിച്ചതിനോട് യോജിപ്പില്ലെന്ന് സമര രംഗത്തുള്ള 32 സംഘടനകൾ വ്യക്തമാക്കി. സമരം അടിച്ചമർത്താൻ ഉദ്ദേശമില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കാർഷികനിയമങ്ങൾ അനിവാര്യമെന്ന് വീണ്ടും ന്യായീകരിച്ചു.